ഇശലിന്റെ നറുമണം വീശിയ റംസാന്‍

ekm-nombuഎ.എഫ്.ഷാഹിന           

ഇശലിന്റെ നറുമണം വീശി റംസാന്റെ രാവില്‍ വി.എം.കുട്ടി പറഞ്ഞു തുടങ്ങി. കുടമണികിലുക്കവുമായി കാളവണ്ടികള്‍ നീങ്ങിയ ചെമ്മണ്‍ പാതയോരം ഇന്ന് ഗതാഗതക്കുരുക്കുള്ള ദേശീയ പാതയാണ്. പുളിക്കല്‍ ആലുങ്ങള്‍ മുട്ടയൂര്‍ ഓത്തുപള്ളി സ്കൂളായി പരിണമിച്ചിരിക്കുന്നു. റംസാന്റെ ഇന്നലെകളിലേക്ക് ഓര്‍മകള്‍ പായുമ്പോള്‍ വി.എം.കുട്ടി വാചാലനാകും. നോമ്പും അതുകഴിഞ്ഞെത്തുന്ന പെരുന്നാളിനെക്കുറിച്ചും എണ്‍പത് കഴിഞ്ഞ വി.എം.കുട്ടി ഇന്നലെകള്‍ ചിക്കിച്ചികഞ്ഞു. ഓത്തുപള്ളിയില്‍ പഠിക്കുന്ന കാലത്താണ് നോമ്പിന്റെ ചൈതന്യം അറിഞ്ഞുതുടങ്ങിയത്. ഓത്തുപള്ളിയിലെ സഹപാഠികള്‍ ക്ലാസിനിടയില്‍ നിന്ന് പുറത്തേക്ക് ജനല്‍വഴി തുപ്പുന്നത് സ്ഥിരം കാഴ്ചയായിരുന്നു. അവരൊക്കെ നോമ്പുകാരാണെന്ന് പിന്നീട് എനിക്ക് ബോധ്യമായി. നോമ്പ് എടുത്താല്‍ ഉമിനീരടക്കം തുപ്പിക്കളയണമെന്നാണ് എന്റെ ധാരണ. തൊട്ടടുത്ത ദിവസങ്ങളില്‍ ഞാനും അവരെപ്പോലെ ക്ലാസില്‍ നിന്ന് തുപ്പിക്കളയാന്‍ പുറത്തിറങ്ങി തുടങ്ങി. ഞാനും ഒരു നോമ്പുകാരനാണെന്ന ഗമയുമുണ്ടായി. ഉമനീര് തുപ്പിക്കളയേണ്ടതില്ലെന്ന് പിന്നീടാണ് മനസ്സിലായത്.

കൊയ്ത്തും മെതിയും ജോലിക്കാരുമുള്ള വീടായതിനാല്‍ വീട്ടില്‍ ദാരിദ്ര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അന്ന് ദാരിദ്ര്യത്തിന്റെ കാലമായിരുന്നു. നോമ്പ് തുടങ്ങുന്നതിന്റെ മുമ്പുതന്നെ ഒരുങ്ങണമെന്നാണ് അന്നത്തെ ചട്ടം. അതിന് വീടും പരിസരവും വൃത്തിയാക്കാനിറങ്ങുന്നത് കുട്ടികളാണ്. മനസും ശരീരവും വീടും പള്ളികളുമൊക്കെ മോഡികൂട്ടും. നോമ്പിന്റെ പ്രധാന വിഭവം നോമ്പുതുറയിലെ പത്തിരിയും ഇറച്ചിക്കറിയുമാണ്. അതിന്റെ മണം വന്നു തുടങ്ങിയാല്‍ പിന്നെ നോമ്പു തുറക്കുള്ള സമയമായാല്‍ മതിയെന്നാണ്. ദാരിദ്ര്യംമൂലം മിക്ക വീടുകളിലും മരച്ചീനി, മധുരക്കിഴങ്ങ്, ചക്ക തുടങ്ങിയവയും കട്ടന്‍ ചായയുമാണ് നോമ്പു തുറക്കുണ്ടാവുക. ആയതിനാല്‍ പത്തിരിയും ഇറച്ചിക്കറിയും അന്നത്തെ പ്രധാന വിഭവമാണ്. ഇന്നും അവയ്ക്ക് പ്രത്യേക സ്ഥാനം തന്നെ റംസാന്റെ തീന്‍മേശയിലുണ്ട്.

വീട്ടില്‍ ഓരോ റംസാന്‍ ദിനത്തിലും മുന്നോ, നാലോ ആളുകള്‍ നോമ്പു തുറക്കുണ്ടാകും. അവര്‍ക്ക് ഭക്ഷണം നല്‍കിയതിനു ശേഷമേ മറ്റുളളവര്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും നോമ്പ് തുറയുടെ ഭക്ഷണം കഴിക്കുകയുളളൂ. വീട്ടില്‍ അതിഥികള്‍ എത്തും എന്നറിവുള്ളതുകൊണ്ടുതന്നെ കൂടുതല്‍ ഭക്ഷണം ഉണ്ടാക്കാറുണ്ട്. ഞാന്‍ നോമ്പെടുത്ത ദിവസം പതിവില്ലാതെ ഒരു വൃദ്ധനും കുട്ടിയും കയറിവന്നു. ഉണ്ടാക്കിയ ഭക്ഷണം അവര്‍കൂടി കഴിച്ചതോടെ എന്റെ ഓഹരി എടുത്തുവച്ചത് മാത്രം ബാക്കിയായി. എന്നാല്‍ വൃദ്ധന്റെ കൂടെ വന്ന കുട്ടി കരഞ്ഞതോടെ എന്റെ ഓഹരിയും ഉമ്മുമ്മ എടുത്തുകൊടുത്തു. അന്ന് നോമ്പുതുറ കഴിഞ്ഞുളള ജീരകക്കഞ്ഞി കുടിച്ചാണ് നോമ്പ് തുറന്നത്. ആ നോമ്പു തുറ ഒരിക്കലും മറക്കാനാവില്ല.

ലൗഡ് സ്പീക്കര്‍ ഇല്ലാത്ത കാലമാണ്. റംസാന്‍ പിറ കണ്ടാല്‍ കൂവിവിളിച്ചു അറിയിക്കുന്ന സമ്പ്രദായമായിരുന്നു. ചില പള്ളികളില്‍ നഗാര മുട്ടിയും തക്ബീര്‍ മുഴക്കിയും അറിയിക്കും. പിന്നീടാണ് ആകാശ വാണിയെത്തുന്നത്. ഇന്ന് മാനത്തെ മാസപ്പിറ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന കാലത്താണ് ജീവിക്കുന്നത്. ഭക്ഷണ വിഭവങ്ങളാവട്ടെ അറേബ്യന്‍ രുചിക്കൂട്ടാണ് ഏറെയും. നോമ്പു സല്‍ക്കാരങ്ങള്‍ വീട്ടിലുണ്ടായാല്‍ പത്തിരി പരത്തിയെടുക്കാനായി അയല്‍വാസികളായ സ്ത്രീകള്‍ മരപ്പലകയും ഓടക്കുഴലുമായി കൂട്ടത്തോടെ എത്തും. അതൊരു ഐക്യമായിരുന്നു. ഇന്ന് രണ്ടാള്‍ വന്നാലും കാറ്ററിംഗില്‍ വിളിച്ചു പറയുന്ന കാഴ്ചയാണ്. ആരും ഒന്നും അറിയുന്നില്ല.

വിഭവങ്ങള്‍ തയാറാക്കാനായി മാത്രം ഇന്ന് പ്രത്യേക സംഘം തന്നെ നാട്ടിലുണ്ട്. ഓലകൊണ്ട് മറച്ചുണ്ടാക്കിയ വയള് പരമ്പരയാണ് (മതപ്രഭാഷണം) റംസാനിലെ മറ്റൊരു കാഴ്ച. പായയും തലയണയുമായാണ് വയള് കേള്‍ക്കാന്‍ ചൂട്ടുകത്തിച്ച് പോവുക. ആവശത്തോടെ വയള് കേട്ട് പിന്നെ കുട്ടികള്‍ ഉറങ്ങിപ്പോകും. കുട്ടികളായ ഞങ്ങള്‍ക്ക് കിടക്കാനാണ് പായ കൊണ്ടു പോകുന്നത്. വയള് കഴിഞ്ഞാല്‍ പാതിരായ്ക്ക് കുട്ടികളേയും തോളിലിട്ട് വീട്ടിലേക്ക് മടങ്ങും. പില്‍ക്കാലത്ത് നല്ലളം വീരാനെപ്പോലുള്ള പ്രഗല്‍ഭരുടെ ബദര്‍ ക്വിസ പാടിപ്പറയുന്നത് കേള്‍ക്കാന്‍ ആവേശപൂര്‍വം പോയിരുന്നു. അവരെയൊക്കെ കണ്ടും തൊട്ടുമറിയാന്‍ പില്‍ക്കാലത്ത്് കഴിഞ്ഞത് ജീവതത്തിലെ വലിയ ഭാഗ്യമാണ്.

അതിനു നിമിത്തമാകുന്നത് റംസാന്‍ കൂടിയാണ്. കുട്ടിക്കാലത്ത് നോമ്പെന്നാല്‍ പെരുന്നാള്‍ അറിയിപ്പു കൂടിയാണ്. പെരുന്നാള്‍ കുപ്പായം എടുക്കുന്നത് ഒരു വര്‍ഷത്തേക്കാണ്. പുത്തനുടുപ്പ്, എണ്ണതേച്ച കുളി, വാസന സോപ്പ് ഇതൊക്കയാണ് പെരുന്നാള്‍. പിന്നെ കുറച്ച് മൈലാഞ്ചിയും കൂടിയായാല്‍ ഉഷാറായി. അമ്മായി വിരുന്നെത്തിയാല്‍ പാട്ടും ബൈത്തുമായി വീട്ടില്‍ ഉത്സവമായി. പില്‍ക്കാലത്ത് അമ്മായിയുടെ പാട്ട് കേട്ട് ഞാന്‍ ഒരു ഗായകനുമായി.  ഗായകനായതോടെ നോമ്പ് കാലം പിന്നീട് ലക്ഷണമൊത്ത പാട്ടുകള്‍ക്ക് പിറകെയായി. പി.ടി.അബ്ദുറഹിമാനെപ്പോലുളള കവികളെ കൊണ്ട് നല്ല ഗാനങ്ങള്‍ എഴുതിപ്പിക്കുമായിരുന്നു. പെരുന്നാള്‍ ലക്ഷ്യമിട്ട ഗാനങ്ങള്‍ എന്നും തനിമയോടെയാണ് ഒരുക്കിയിരുന്നത്. ഇന്ന് ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ഗൃഹാതുരത്വം നഷ്ടപ്പെടുന്ന കാലത്ത് പൊയ്‌പോയ കാലത്തിന്റെ ഓര്‍മകളില്‍ ജീവിക്കാനാണിഷ്ടം.

Related posts