മുളങ്കുന്നത്തുകാവ്: ഒന്നും രണ്ടും പത്തുമല്ല..ഇരുപത് വർഷത്തിനു ശേഷം തൃശൂർ മെഡിക്കൽ കോളജ് കാന്പസിൽ വഴികാട്ടി ബോർഡുകൾ ഉയർന്നു. നാനൂറ് ഏക്കറോളം വരുന്ന മെഡിക്കൽ കോളജ് കാന്പസിലെ വിവിധ സ്ഥാപനങ്ങൾ കണ്ടെത്താൻ കഴിയാതെ നട്ടം തിരിയുന്ന പൊതുജനങ്ങൾക്ക് രണ്ടു പതിറ്റാണ്ടിനു ശേഷം വഴിയറിയാൻ അവസരമൊരുങ്ങിയിരിക്കുകയാണ്.
തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നെത്തുന്ന രോഗികളും കൂടെവരുന്നവരും വഴിയറിയാതെ ചുറ്റിത്തിരിയുന്നത് പതിവായിരുന്നു. ആശുപത്രിയിലെ വിവിധ ഓഫീസുകളിലേക്കും ധാരാളം ആളുകൾ എത്താറുണ്ട്. ഇവരും ഓഫീസുകൾ എവിടെയാണെന്നറിയാതെ വലയാറുണ്ട്.
വിവിധ ഹോസ്റ്റലുകൾ, അക്കാദമി കോംപ്ലെക്സ്, സബ് ട്രഷറി, വിവിധ ലബോറട്ടറികൾ, ഓഡിറ്റോറിയങ്ങൾ, ബാങ്കുകൾ, പൊതുമരാമത്ത് ഓഫീസുകൾ, ആരോഗ്യസർവകലാശാല കെട്ടിടം, ദന്താശുപത്രിയടക്കമുള്ള മൂന്ന് ആശുപത്രികൾ, പോലീസ് സ്റ്റേഷൻ, നേഴ്സിംഗ് കോളജ്, കാൻസർ വിഭാഗം, കാന്റീനുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് കാന്പസിലുള്ളത്.
ഇവിടേക്ക് എത്തുന്നവർ വഴിയറിയാതെ കറങ്ങുന്നത് പതിവ് കാഴ്ചയായിരുന്നു. ഇപ്പോൾ ദിശാബോർഡുകൾ സ്ഥാപിച്ചതോടെ വഴിയറിയാതെയുള്ള കറക്കം അവസാനിച്ചിരിക്കുകയാണ്. ു