ഈ ടാഗോര്‍ ഹാളിന് എന്തുപറ്റി ?ചിലയിടത്ത് മാലിന്യം,പുക, ചിലയിടത്ത് പെരുച്ചാഴിശല്യം; എന്താ അധികൃതരൊന്നും പറയാത്തത് ?

tcr-nagarasabhaതൃശൂര്‍: ബാക്കി വന്ന സാമ്പാറും കഞ്ഞിവെള്ളവും പൊതു കാനയിലേക്ക്. മാലിന്യങ്ങള്‍ കൂട്ടിയിട്ട് വല്ലപ്പോഴുമൊരിക്കല്‍ കത്തിക്കും. എലിയും പെരുച്ചാഴിയും നിറയെ. മതിലില്‍ പലവിധ മദ്യകുപ്പികള്‍ വേറെ… മുറ്റത്ത് നിറയെ തെരുവ് നായ്ക്കള്‍ തൃശൂര്‍ കോര്‍പറേഷന്റെ പടിഞ്ഞാറെ കോട്ടയില്‍ മഹാകവി ടാഗോറിന്റെ പേരിലുള്ള ടാഗോര്‍ സെന്റിനറി ഹാളില്‍ നിന്നുള്ള മാലിന്യങ്ങളാണ് പൊതുജനാരോഗ്യത്തിന് ഭീഷണിയായിട്ടുള്ളത്. ഹാളില്‍ സദ്യകളും മറ്റു പരിപാടികളും യഥേഷ്ടം നടക്കുന്നുണ്ടെങ്കിലും മാലിന്യം സംസ്കരിക്കാന്‍ കാര്യക്ഷമമായ സംവിധാനമില്ല.

പരാതികള്‍ ഏറെ ഉയരുമ്പോള്‍ മാലിന്യക്കുന്ന് വലപ്പോഴുമൊന്ന് കത്തിക്കും. പെട്രോ ജെല്ലിയുടെ അംശം കൂടുതലുള്ള ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാക്കുന്ന ഡിസ്‌പോസിബിള്‍ ഗ്ലാസുകളും പ്ലെയിറ്റുകളും പ്ലാസ്റ്റിക് കവറുകളുമെല്ലാം കത്തിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ പുക ശ്വസിച്ചുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വേറെ. ഹാളിന്റെ തൊട്ടുമുന്നിലാണ് കോര്‍പറേഷന്റെ വക ഹെല്‍ത്ത് ഓഫീസ്. ഓഫീസിന്റെ തൊട്ട് മുന്നിലെ ഹാളിലെ മാലിന്യസംസ്കരണം പോലും ഇവര്‍ക്ക് ശാസ്ത്രീയമായി സംസ്കരിക്കാന്‍  നടപടി സ്വീകരിക്കാനായിട്ടില്ല.

പൊതുജനങ്ങള്‍ പരാതി പറഞ്ഞ് മടുക്കുകയാണെന്നാണ് ആക്ഷേപം. മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ നല്ലൊരു ഇന്‍സിനനേറ്റര്‍ പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. അതിനാല്‍ റോഡരികിലെ മതിലിനോട് ചേര്‍ന്ന് ഹാള്‍ മുറ്റത്ത് മാലിന്യങ്ങള്‍ കൂട്ടിയിടുകയാണ് പതിവ്. ഇവയില്‍ പെരുച്ചാഴികള്‍ വന്നു പെരുകും. മാളങ്ങളുണ്ടാക്കി പരിസരത്തെ സെപ്റ്റിക് ടാങ്കുകളിലേക്ക് തുരന്ന് ബ്ലോക്കാക്കും. സെപ്റ്റിക് ടാങ്കുകള്‍ തകരാറിലാകുന്നത് പരിഹരിക്കാന്‍ പരിസരവാസികള്‍ക്ക് 6000 മുതല്‍ 10,000 രൂപ വരെ ചെലവാക്കേണ്ട ഗതികേട്.

ഹാളിന് പിന്‍വശത്തെ അടുക്കളയില്‍ നിന്നാണ് മലിനജലം ഒഴുകി വരുന്നത്. ബാക്കി വന്നതും കേടായതുമായ സാമ്പാര്‍, കഞ്ഞിവെള്ളം ഉള്‍പ്പെടെ എല്ലാതരം മലിനജലവും അടുക്കള ചുമരിലെ ദ്വാരത്തിലൂടെ പുറത്തേക്ക് ഒലിച്ചിറങ്ങും. പിന്നെ ഇവയെല്ലാം തളംകെട്ടി പതുക്കെ ഹാള്‍ മതിലിനടിയില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെ പുറത്തേക്ക് ഒഴുകും. ഈ കാന പോകുന്നത് വീടുകളുടെ മുന്നിലൂടെയും റോഡിലൂടെയുമാണ്. പരിസരവസികള്‍ക്കും യാത്രക്കാര്‍ക്കുമെല്ലാം ഈ ദുര്‍ഗന്ധം സഹിക്കണം. കെട്ടിനില്‍ക്കുന്ന മലിനജലം മൂലം ഉണ്ടാകുന്ന അസുഖങ്ങളും ഇവ കിണറുകളിലേക്കെത്തുന്നതുമെല്ലാം കോര്‍പറേഷന്‍ അധികൃതര്‍ക്കൊരു പ്രശ്‌നമേയല്ല.

ഹാളിന് മുമ്പിലൊരു ട്രഞ്ചുണ്ട്. രണ്ട് വലിയ വാട്ടര്‍ ടാങ്കുകളാണ് ഇതിനുള്ളില്‍. ഇപ്പോള്‍ ഇവയില്‍ വെള്ളമൊന്നുമില്ല. വാട്ടര്‍ ടാങ്കുകള്‍ ഞെളങ്ങി ഒരു പരുവമായാണ് ഇരുപ്പ്. മുകളില്‍ വാ പിളര്‍ന്നും കേടായുമുള്ള ഗ്രില്ലുകള്‍. അരികിലിട്ടാണ് മാലിന്യങ്ങള്‍ കുന്നികൂട്ടി വല്ലപ്പോഴും കത്തിക്കുന്നത്. കത്തിച്ചതിന്റെ അവശിഷ്ടം പോലും നീക്കം ചെയ്തിട്ടില്ല. മഴവെള്ള സംഭരണി ടാങ്കിന്റെ മുകള്‍വശം ചിന്നിപ്പൊളിഞ്ഞു. അരികിലൂടെ മലിനജലം തളം കെട്ടിയങ്ങനെ. പരാതി വന്നപ്പോള്‍ ഇവിടെ കൂട്ടിയിട്ടിരുന്ന മാലിന്യവസ്തുക്കള്‍ കത്തിച്ച് കാക്കകള്‍ കൊത്തിവലിച്ച് പറന്ന് വീട്ടുകിണറുകളില്‍ മാലിന്യം കൊണ്ടിടുന്നത് പതിവ്.

Related posts