കോഴിക്കോട്: നിലമ്പൂര്‍–ഗൂഡല്ലൂര്‍ അന്തര്‍സംസ്ഥാനപാതയായ കെഎന്‍ജി റോഡ് കടന്നുപോകുന്ന നാടുകാണി ചുരം കാഴ്ചകളുടെ കലവറയാണ് സമ്മാനിക്കുന്നത്. മനം നിറയുന്ന കാഴ്ചകള്‍ ആസ്വദിച്ച് ഒരു മൂളിപ്പാട്ടുപാടി ചുരം കയറാം. ഒരു സുഖമുള്ള തണുപ്പില്‍ അലിയാം. ചുരത്തിലെ ചിലമ്പൊലിക്കാറ്റില്‍ മതിമയങ്ങാം. നാടുകാണി ചുരത്തിലെ കാറ്റാണ് കാറ്റ്…. പ്രകൃതിയുടെ കാന്‍വാസില്‍ തീര്‍ത്ത ദൃശ്യങ്ങള്‍ മനസിനെ വല്ലാതെ ഭ്രമിപ്പിക്കും. പച്ചതേയിലയുടെ മണമടിക്കുന്ന വഴിയിലൂടെയുള്ള യാത്രകള്‍, തോട്ടങ്ങള്‍, ഇടമുറിഞ്ഞു വരുന്ന കാടുകള്‍. ദൃശ്യസൗന്ദര്യം ഒളിപ്പിച്ചു വച്ച ചുരത്തിലൂടെയുള്ള യാത്ര അവാച്യമായ അനുഭൂതിയാണ് നല്‍കുന്നത്. മനസും കണ്ണും കുളിര്‍പ്പിക്കുന്ന നീലമലകളും പച്ച നിറഞ്ഞ താഴ്വരകളും.
കാടിന്റെ തണലിലും കുളിര്‍മയിലുമുള്ള ചുരയാത്രയുടെ സുഖം ഒന്നുവേറെ തന്നെയാണ്. തമിഴ്‌നാട് അതിര്‍ത്തി കടന്നു രണ്ടു കിലോമീറ്റര്‍ കഴിഞ്ഞാല്‍ വയനാട്ടിലേക്കും (ഇടത്തോട്ട്) ഗൂഡല്ലൂരിലേക്കുമായി (വലത്തോട്ട്) റോഡ് വഴിപിരിയും. ഗൂഡല്ലൂരില്‍ നിന്നു ഇടത്തോട്ട് തിരിഞ്ഞു മൈസൂര്‍ റൂട്ടാണ്. ഗൂഡല്ലൂരില്‍ നിന്നു വലത്തോട്ട് തിരിഞ്ഞാല്‍ ഊട്ടി റൂട്ടില്‍ മുന്നോട്ടുപോകാം. പോകുന്ന വഴിയിലെല്ലാം കണ്ണിനെ ആനന്ദിപ്പിക്കുന്ന പ്രകൃതി വിസ്മയങ്ങള്‍ കാത്തിരിക്കുന്നു. ബേണി ഇഗ്‌നേഷ്യസ് സംഗീതം നല്‍കിയ ആവണിപ്പൊന്‍പുലരി എന്ന സിനിമയില്‍ നാടുകാണി ചുരം കയറി വന്ന എന്നുതുടങ്ങുന്ന ഗാനം മനസിനെ ആവേശഭരിതമാക്കുന്ന നാടുകാണി ചുരത്തിലെ കാറ്റിനെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. വിദ്യാഭ്യാസത്തിനും വ്യാപാരത്തിനും വിനോദത്തിനും അന്യസംസ്ഥാനത്തേക്ക് കടക്കുന്ന മലപ്പുറത്തുകാരുടെ ജീവിതത്തിന്റെ ഭാഗമാണ് നാടുകാണി ചുരവും. ചുരത്തിലെ വളവുകളിലൂടെ അവരുടെ സ്വപ്നങ്ങള്‍ പലവട്ടം കയറി ഇറങ്ങുന്നു. വഴിക്കടവ് കഴിഞ്ഞാല്‍ ചുരം തുടങ്ങുകയായി. ചെറിയ ഹെയര്‍പിന്‍ വളവുകളാണെങ്കിലും വളഞ്ഞും തിരിഞ്ഞുമുള്ള റോഡ് റബറൈസ് ചെയ്തതായതിനാല്‍ യാത്ര സുഖകരമാണ്. നാടുകാണി ചുരം കണ്ടെത്തിയത് ബ്രിട്ടീഷുകാരനായ വില്യം കാംബെയിലാണെന്നാണ് വിശ്വസിക്കുന്നത്. ഒരു ആദിവാസിയുടെ സഹായത്തോടെയാണ് ചുരം കണ്ടെത്തിയതെന്നും പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ബ്രിട്ടീഷുകാര്‍ നാടുകാണി അണ്ണാനഗറില്‍ ഒരു സ്മാരകം നിര്‍മിച്ചിട്ടുണ്ട്. നാടുകാണി പലര്‍ക്കും ഒരു യാത്രാവഴി മാത്രമാണെങ്കിലും കുറച്ചുനേരം വിശ്രമിക്കാനുള്ള റീച്ചാര്‍ജ് താവളം കൂടിയാണിത്. യാത്രയുടെ ഇടവേളയെ ആനന്ദകരമാക്കാനുള്ള വഴിയോരകാഴ്ചകളുടെ സ്‌റ്റേഷന്‍. കെട്ടുപിണഞ്ഞു നില്‍ക്കുന്ന മുളകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറിവരുന്ന ഉല്ലാസപൂങ്കാറ്റില്‍ ഇത്തിരിനേരം തങ്ങുന്നവരാണധികവും.
നീലഗിരി ജൈവസംരക്ഷണമേഖലയിലുള്‍പ്പെടുന്ന ഈ പ്രദേശം അപൂര്‍വ ഇനം സസ്യങ്ങളുടെയും ശലഭങ്ങളുടെയും ജീവജാലങ്ങളുടെയും സങ്കേതം കൂടിയാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് പാതയുടെ നിര്‍മാണം യാഥാര്‍ഥ്യമായത്. പണ്ട് ബിര്‍ള കമ്പനിയുടെ യൂക്കാലിപ്റ്റ്‌സ് തോട്ടങ്ങളായിരുന്നു ഈ ഭാഗത്തുണ്ടായിരുന്നത്. ഇന്നു മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപജില്ലകളില്‍ നിന്നും ധാരാളം യാത്രികര്‍ പ്രകൃതിയുടെ വശ്യചാരുത അനുഭവിച്ചറിയാനായി ദിവസേന ഇവിടെയെത്തുന്നു. നാടുകാണിചുരവും പരിസരവും മലപ്പുറം ജില്ലയുടെ വിനോദസഞ്ചാരഭൂപടത്തില്‍ ഓടിക്കയറിയ മേഖലയാണ്. മലയുടെ താഴ്വാരത്തില്‍ നിന്നും വളഞ്ഞുപുളഞ്ഞു കയറിപ്പോകുന്ന പാതയും ഇരുവശവും തിങ്ങിവളര്‍ന്നു നില്‍ക്കുന്ന മുളങ്കാടുകളും വിദൂരഗ്രാമദൃശ്യങ്ങളും അപൂര്‍വദൃശ്യവിരുന്ന് തന്നെ സമ്മാനിക്കുന്നു. കൊടിയ വേനലിലും തണുപ്പനുഭവപ്പെടുന്ന തണുപ്പന്‍ചോല, കല്ലള, പോത്തുംകുഴി, ജാറം, അതിര്‍ത്തി എന്നിവിടങ്ങളില്‍ വേനല്‍ക്കാലത്ത് ഒട്ടേറെ ആളുകളാണ് കുടുംബസമേതം മണിക്കൂറുകള്‍ ചെലവഴിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍കുരങ്ങ്, കരിങ്കുരങ്ങ്, ഹനുമാന്‍കുരങ്ങ്, കുട്ടിത്തേവാങ്ക്, നാടന്‍കുരങ്ങ് എന്നിവയും വിവിധയിനം പക്ഷികളും സഞ്ചാരികള്‍ക്ക് എന്നും കൗതുകക്കാഴ്ചയാണ്. ഒന്നാംവളവിലെ വ്യൂപോയിന്റിലാണ് സഞ്ചാരികളുടെ തിരക്ക് ഏറെയുള്ളത്.
വേനല്‍ക്കാലങ്ങളിലും വെള്ളം ലഭിക്കുന്ന ചോലകളും ഇവിടത്തെ പ്രത്യേകതയാണ്. ചുരത്തിനു മുകളില്‍ നിന്നും നോക്കുമ്പോള്‍ ഗ്രാമങ്ങളുടെ താഴ്്വാരങ്ങള്‍ ഹൃദയഹാരിയായ ദൃശ്യചാരുതയാണ് സമ്മാനിക്കുന്നത്. ചുരത്തിലെ യാത്രയിലെ പശ്ചിമഘട്ടത്തിലെ നീലഗിരിക്കുന്നുകളിലെത്തുന്നതോടെ തണുപ്പ് വര്‍ധിക്കുന്നു. കാട്ടിലൂടെയുള്ള പാത 12 കിലോമീറ്റര്‍ ദൂരം മലപ്പുറം ജില്ലയുടെ ഭാഗമാണ്. ചുരത്തിലുള്ള ഒന്നാം ഹെയര്‍പിന്‍ വളവിന്റെ മുകളിലുള്ള വ്യൂപോയിന്റില്‍ നിന്നും പുഞ്ചക്കൊല്ലി വനമേഖലയുടെ വിദൂരദൃശ്യം കാമറയില്‍ പകര്‍ത്താം. കേരളാതിര്‍ത്തി കടക്കുന്നതോടെ കാറ്റിന്റെ മഞ്ചലേറിയുള്ള ഊട്ടിയുടെ തണുപ്പ് അരിച്ചെത്തുകയായി. ഏഴുകിലോമീറ്റര്‍ പിന്നിട്ടാല്‍ നാടുകാണിയിലെത്താം. തേയിലത്തോട്ടങ്ങളുടെ പുതുമ മായാത്ത രുചിയോടെ ചായപ്പൊടി ലഭിക്കുന്ന പെരുമയും നാടുകാണിക്കുണ്ട്. നാടുകാണിയിലെ നീഡില്‍ റോക്കും (ഊസിമലൈ) ഫ്രോഗ് ഹില്‍സും സഞ്ചാരികളെ മാടിവിളിക്കുന്നു.സമുദ്രനിരപ്പില്‍നിന്ന് 1100 അടിയാണ് ചുരത്തിന്റെ ഉയരം.
നാടുകാണിച്ചുരത്തിലെ നീര്‍ച്ചോലകളും സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. ഓടതോട്, തണുപ്പന്‍ചോല, പോത്തുംകുഴിചോല, കല്ലള, അതിര്‍ത്തിചോല എന്നിവയായിരുന്നു പ്രധാനചോലകള്‍. കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതോടെ ഈ ചോലകളില്‍ വെള്ളമില്ലാതായി. അതിര്‍ത്തിചോല, ഓടതോട് എന്നിവിടങ്ങളില്‍ മാത്രമാണ് നേരിയ തോതിലെങ്കിലും വെള്ളമുള്ളത്. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ ഈ ചോലകളും വറ്റാറുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ ഇടത്താവളമായിരുന്നു ഈ ചോലകള്‍. ഭക്ഷണത്തിനും വിശ്രമത്തിനുമായി സഞ്ചാരികള്‍ ഏറെനേരം ഇവിടെ ചെലവഴിച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഏപ്രില്‍ മാസത്തോടെയാണ് ചോലകള്‍ വറ്റിയിരുന്നത്. ചോലകളില്‍ വെള്ളമുണ്ടെന്ന പ്രതീക്ഷയില്‍ കൈയില്‍ വെള്ളം കരുതാതെയാണ് പലപ്പോഴും സഞ്ചാരികള്‍ എത്തുന്നത്. പണ്ടുകാലത്തു നിര്‍മിച്ച ക്ഷേത്രത്തിന്റെ അവശേഷിപ്പുകളും നാടുകാണിയില്‍ കാണാം. ഇതിനു സമീപത്തായി ഒരു ജാറമുണ്ട്. ജാറത്തിനു താഴെ കാട്ടിലൂടെ കീഴോട്ടിറങ്ങിയാല്‍ കാരക്കോടന്‍ പുഴയുടെ വശ്യഭാവങ്ങള്‍ ദര്‍ശിക്കാം. ഇടയ്ക്കിടെ കൊച്ചരുവികളുടെ കാഴ്ചകള്‍ നുകരാം.
കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ നാടുകാണിച്ചുരം മോടികൂട്ടാനുള്ള നടപടികള്‍ തുടങ്ങണമെന്ന ആവശ്യം ശക്തമാണ്. ഒട്ടേറെ ആളുകളാണ് കാടിന്റെ നിശബ്ദതയില്‍ ചാഞ്ഞുറങ്ങുന്ന ചുരത്തിന്റെ ഭംഗി തേടി ദിവസവും ഇവിടെയെത്തുന്നത്. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രിയ താവളമാണിവിടം. അടുത്തകാലത്തു നാടുകാണിവനത്തില്‍ വാച്ച് ടവറും സ്ഥാപിച്ചിട്ടുണ്ട്. കേരള–തമിഴ്‌നാട് അതിര്‍ത്തിക്കാടുകളില്‍ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് വാച്ച് ടവര്‍ സ്ഥാപിച്ചത്. താഴെ നാടുകാണിയില്‍ വനത്തിലെ ഉയര്‍ന്ന പ്രദേശത്താണ് വാച്ച് ടവര്‍ നിര്‍മിച്ചത്. വാച്ച് ടവറില്‍ നിന്ന് ഓവാലി, എല്ലമല, പെരിയഷോല, ചിന്നാമല, ജീന്‍പൂള്‍, കുന്തന്‍പുഴ, തേന്‍പാറ ഉള്‍പ്പെടെയുള്ള വനമേഖല നിരീക്ഷിക്കാന്‍ സാധിക്കും. കേരളം–തമിഴ്‌നാട് അതിര്‍ത്തിക്കാടുകളില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി മാവോയിസറ്റ് നാടുകാണി ദളം രൂപീകരിച്ചതായി സ്ഥിരീകരിച്ചതോടെയാണ് വനംവകുപ്പിനെ ജാഗ്രത പുലര്‍ത്താന്‍ ഇടയാക്കിയത്. നാടുകാണി–പരപ്പനങ്ങാടി പാത നവീകരണജോലിയും പുരോഗമിക്കുന്നുണ്ട്. നാടുകാണിച്ചുരത്തില്‍ സംസ്ഥാനഅതിര്‍ത്തി മുതല്‍ പരപ്പനങ്ങാടി വരെ 105 കിലോമീറ്റര്‍ ദൂരം റോഡ് നവീകരിക്കുന്നതിനു 405 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഫണ്ടുപയോഗിച്ച് ചുരത്തിന്റെ സൗന്ദര്യവത്കരണ നടപടികള്‍ അഞ്ചുവര്‍ഷം മുന്‍പ് തുടങ്ങിയിരുന്നു. മുന്‍ ജില്ലാകളക്ടര്‍ എം.സി.മോഹന്‍ദാസിന്റെ നിര്‍ദേശപ്രകാരം റോഡിന്റെ ഇരുവശത്തും ചെടികള്‍ നട്ടുപിടിപ്പിച്ചിരുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാനായി ചിത്രകാരന്‍മാരുടെ നേതൃത്വത്തില്‍ തേന്‍പാറ യിലെ വലിയ പാറയില്‍ ചിത്രങ്ങള്‍ വരച്ചിരുന്നു. ഒപ്പന, തിരുവാതിര എന്നീ നൃത്തരൂപങ്ങള്‍, ചെണ്ടമേളം, മറക്കുടയേന്തിയ നമ്പൂതിരി സ്ത്രീകള്‍, വിവിധ മൃഗങ്ങള്‍ എന്നിവയുടെ ചിത്രങ്ങളാണ് വരച്ചത്. വര്‍ഷങ്ങളോളം മായാതെ നിന്ന ചിത്രങ്ങള്‍ യാത്രികരുടെ പ്രധാന ആകര്‍ഷണമായിരുന്നു. കാലക്രമേണ മാഞ്ഞ ചിത്രങ്ങള്‍ പിന്നീട് പുനഃസൃഷ്ടിച്ചില്ല.
നാടുകാണി ചുരം എന്നും കയറുന്ന ഊട്ടി ബസിനെക്കുറിച്ചും പറയാതെ പോകുന്നത് ശരിയല്ല. മലപ്പുറത്ത് നിന്ന് നിലമ്പൂര്‍ വഴി ഊട്ടിയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ഊട്ടി ബസ് നഷ്ടപരിഹാരകേസുകളിലെ ഇരയാണ്. ഇതുവരെ നേരിട്ടത് നൂറിലധികം കേസുകളാണ്. പത്തിലധികം തവണ ജപ്തിക്കിരയായി. 1970കളിലാണ് ബസ് സര്‍വീസ് തുടങ്ങിയത്. 1985ലാണ് ഊട്ടിബസ് ജപ്തി നടപടി ആദ്യമായി നേരിട്ടത്. ലാഭത്തിലുള്ള ഊട്ടിബസ് പെട്ടെന്ന് നഷ്ടപരിഹാരതുകകിട്ടാനായി വക്കീലന്‍മാര്‍ ഉപദേശിക്കുന്നതാണ് വിനയാകുന്നത്. കോടതി വിധിച്ച നഷ്ടപരിഹാര തുക അടവാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസ് ജപ്തി നടപടി നേരിടുന്നത്.
ഒന്നാംവളവ്, ആശാരിപ്പാറ, ഓടപ്പാലം എന്നീ വ്യൂ പോയിന്റുകളില്‍ സഞ്ചാരികള്‍ക്ക് നില്‍ക്കാനും വാഹനപാര്‍ക്കിംഗിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, റോഡിന് കൈവരികള്‍ നിര്‍മിക്കുക, റോഡരികില്‍ ചെടികള്‍ വച്ചുപിടിപ്പിക്കുക, മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കംചെയ്യുക എന്നിവ വിനോദസഞ്ചാരികള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളാണ്. ചുരത്തിന്റെ വിനോദസഞ്ചാര വികസനത്തിനായി ഗേറ്റ് ഓഫ് മലബാര്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. കാരക്കോടന്‍ പുഴയിലെ കെട്ടുങ്ങല്‍ കടവില്‍ കുട്ടികള്‍ക്കുള്ള ബോട്ടിംഗ് സൗകര്യം, പാര്‍ക്ക്, സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം, വനവിഭവങ്ങളുടെ വില്‍പനശാല എന്നിവയാണ് പദ്ധതി ലക്ഷ്യം വച്ചിരുന്നത്. ഒന്നരക്കോടി ചെലവഴിച്ച ഒന്നാംഘട്ട പ്രവര്‍ത്തനം രണ്ടുവര്‍ഷം മുന്‍പ് പൂര്‍ത്തിയായിരുന്നു. പുഴയുടെ ആഴവും വീതിയും കൂട്ടുക, തടയണ നിര്‍മിക്കുക എന്നീ പ്രവൃത്തികള്‍ മാത്രമാണ് നടന്നത്. രണ്ടാംഘട്ട പ്രവര്‍ത്തനം നടപ്പാക്കണമെന്ന മുറവിളി വിനോദസഞ്ചാരികള്‍ ഉയര്‍ത്തിക്കഴിഞ്ഞു.