ഉദയംപേരൂര്‍ മത്സ്യബന്ധന ഗ്രാമത്തിന് 6.33 കോടി: മന്ത്രി

ekm-RUPEESകൊച്ചി: ഉദയംപേരൂര്‍ മത്സ്യബന്ധന ഗ്രാമത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ 6.33 കോടി രൂപയുടെ പദ്ധതി തയാറാക്കിയതായി മന്ത്രി കെ. ബാബു. ഉദയംപേരൂരില്‍ തീരദേശ വികസന കോര്‍പറേഷന്‍ 1.26 കോടി മുടക്കി നിര്‍മിച്ച മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനോടകം 3.21 കോടി രൂപയുടെ പദ്ധതികള്‍ ഈ ഗ്രാമത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണെ്ടന്നും മന്ത്രി അറിയിച്ചു.

വല നെയ്ത്തുകേന്ദ്രം, മത്സ്യബന്ധന ജെട്ടി, കാന നിര്‍മാണം, വൈദ്യുതീകരണം, വായനശാല, ഹൈമാസ്റ്റ് ലൈറ്റുകള്‍, മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം എന്നിവയാണ് ഈ പദ്ധതിയില്‍ കോര്‍പറേഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൂത്തോട്ടയിലെ ആശുപത്രി, കുടിവെള്ള പദ്ധതി, ശുചിമുറി നിര്‍മാണം എന്നിവ പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 3.12 കോടി രൂപ ചെലവു വരുന്നതാണ് ഈ പദ്ധതികള്‍.

ഉദയംപേരൂര്‍ മാര്‍ക്കറ്റില്‍ ചില്ലറ വില്പനയ്ക്കും ലേലത്തിനും പ്രത്യേകം സംവിധാനങ്ങളുണ്ട്. ചില്ലറ വില്പനയ്ക്കായി 16 സ്റ്റാളുകള്‍ നിര്‍മിച്ചിട്ടുണ്ട്. മീന്‍ വെട്ടി വൃത്തിയാക്കുന്നതിനുളള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. ഇതു കൂടാതെ 10 മൊത്ത വിപണന സ്റ്റാളുകളും ഇവിടെയുണ്ട്. ഐസ് സംഭരണ കേന്ദ്രവും മാലിന്യനിര്‍മാര്‍ജന സംവിധാനവും നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

സംസ്ഥാനത്തെ മത്സ്യമാര്‍ക്കറ്റുകള്‍ നവീകരിക്കുന്നതിനുവേണ്ടി കോര്‍പറേഷന്‍ 78 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം 41 മാര്‍ക്കറ്റ് സമുച്ചയങ്ങളാണ് തീരദേശ വികസന കോര്‍പറേഷന്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.കേരളത്തിലെ തീരദേശ ഗ്രാമങ്ങളുടെ സാമൂഹ്യ സാമ്പത്തിക വികസനത്തിനായി 600 കോടി ചെലവുള്ള സംയോജിത പദ്ധതിയാണ് തീരദേശ വികസന കോര്‍പറേഷന്‍ വഴി സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. 99.79 കോടി രൂപ ജില്ലയില്‍ മാത്രം ചെലവഴിക്കുന്നുണ്ട്.

11 മാര്‍ക്കറ്റുകള്‍ക്ക് കൂടിയുള്ള ശിപാര്‍ശകള്‍ ദേശീയ മത്സ്യബന്ധന വികസന ബോര്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് 21 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നത്.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ്, തീരദേശ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം വേളി വര്‍ഗീസ്, റീജണല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു എന്നിവര്‍ സംബന്ധിച്ചു.

Related posts