ഉദ്ഘാടനശിലാഫലകം സംരക്ഷിക്കാന്‍ സംരക്ഷണഭിത്തി വളച്ചൊടിച്ച് വികസനം

ktm-shilaകുറവിലങ്ങാട്: റോഡ് വികസനത്തിന്റെ പേരില്‍ ആരാധനാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമടക്കം പൊളിച്ചുമാറ്റിയ നാട്ടില്‍ ഉദ്ഘാടനശില സംരക്ഷിക്കാനായി റോഡിന്റെ സംരക്ഷണഭിത്തി വളച്ചൊടിച്ചു. കോഴാ സെന്റ് ജോസഫ്‌സ് കപ്പേള ജംഗ്ഷനിലാണ് ഈ നീക്കം. റോഡ് വികസനത്തിന്റെ ഭാഗമായുള്ള ഓടനിര്‍മ്മിക്കാതെ സംരക്ഷണഭിത്തി നിര്‍മ്മിച്ച് പുലിവാല് പിടിച്ചതിന് പിന്നാലെയാണ് വികസനത്തിന് തുരങ്കം വെയ്ക്കുന്ന പുതിയ പ്രവര്‍ത്തനവുമായി കെഎസ്ടിപി രംഗത്തെത്തിയിരിക്കുന്നത്.

ഈ പ്രദേശത്ത് ഓടനിര്‍മ്മിക്കണമെന്നറിയാതെ സംരക്ഷണഭിത്തി കെട്ടിയതോടെ വെള്ളമൊഴുകാന്‍ വഴിയില്ലാത്ത സ്ഥിതി ഉടലെടുത്തിരുന്നു. പിന്നീട് സര്‍ക്കാര്‍ പാടത്ത് റെഡിമെയ്ഡ് ഓട എത്തിച്ച് സ്ഥാപിച്ച് പ്രതിസന്ധി പരിഹരിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് വികസനവിരുദ്ധ നിലപാട് ആവര്‍ത്തിക്കുന്നത്.

കോഴാ-മണമ-മണ്ണയ്ക്കനാട് റോഡുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച ശിലാഫലകത്തിന്  കോട്ടം തട്ടാതിരിക്കാനാണ് സംരക്ഷണഭിത്തി വളച്ച് കെട്ടിയിരിക്കുന്നത്. ഈ ശിലാഫലകം പോസ്റ്ററുകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ ഫലകം എന്തിന്റേതെന്നത് പഴയതലമുറയ്ക്ക് മാത്രമാണ് അറിയാവുന്നത്. കോഴാ ജംഗ്ഷന്‍ മുതല്‍ കപ്പേള ജംഗ്ഷന്‍വരെ 21 മീറ്റര്‍ വീതിയിലാണ് റോഡ് വികസനം.

ഇവിടെ ബസ് വേയും ഓട്ടോപാര്‍ക്കിംഗും ക്രമീകരിക്കുമെന്ന് മുന്‍പ് അറിയിച്ചിരുന്നു. റോഡ് വികസനത്തിനായി കല്ലിട്ടിരുന്ന സ്ഥലം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയില്ലെന്ന പരാതികള്‍ ഉയരുന്നതിന് പിന്നാലെയാണ് നിര്‍മ്മാണത്തിലെ വളച്ചുകെട്ടല്‍ നടക്കുന്നത്. സര്‍ക്കാര്‍ പാടത്തിന് സമീപം നിന്ന തെങ്ങ് വെട്ടിമാറ്റി വികസനത്തിനുള്ള സ്ഥലം ലഭ്യമാക്കിയിരുന്നു. എന്നാല്‍ തെങ്ങ് വെട്ടിമാറ്റിയ വീതിയില്‍ റോഡ് വികസിച്ചിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Related posts