ഉപയോഗശൂന്യമായ കുടിവെള്ള സംഭരണി നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു

KNR-WATERTANKകമ്പില്‍: ഉപയോഗശൂന്യമായ കുടിവെള്ള സംഭരണി നാട്ടുകാര്‍ക്ക് തീരാദുരിതമാകുന്നു. കമ്പില്‍ മത്സ്യമാര്‍ക്കറ്റിന് സമീപമാണ് കഴിഞ്ഞ പത്തുവര്‍ഷമായി  കുടിവെള്ള സംഭരണി ഉപയോഗശൂന്യമായി കിടക്കുന്നത്. അമ്പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന് 30 വര്‍ഷത്തിലധികം പഴക്കമുണ്ട്. കോണ്‍ക്രീറ്റ് തൂണുകള്‍ ദ്രവിച്ചനിലയിലാണ്. അടര്‍ന്നുവീഴുന്ന സിമന്റ് കട്ടകളില്‍ നിന്ന് തലനാരിഴയ്ക്കാണ് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ ഭാഗമായാണു സംഭരണി നിര്‍മിച്ചത്. നാറാത്ത് പഞ്ചായത്തിലെ കാക്കത്തുരുത്തി, നാറാത്ത്, വെടിമാട് തുടങ്ങിയ പ്രദേശങ്ങളിലേക്കു കുടിവെള്ള വിതരണമായിരുന്നു ലക്ഷ്യം. കൊളച്ചേരി കുടിവെള്ള വിതരണ പദ്ധതി യാഥാര്‍ഥ്യമായതോടെ ഭാഗീകമായി മാത്രമേ ഇതിന്റെ പ്രവര്‍ത്തനം നടക്കാറുള്ളൂവെന്ന് കമ്പില്‍ ടൗണിലെ വ്യാപാരികള്‍ പറയുന്നു.
2007ല്‍ പദ്ധതി പൂര്‍ണമായും നിലച്ചു.

ഇവിടേക്ക് ജലം പമ്പു ചെയ്യുന്ന കിണറും പമ്പ് ഹൗസും പ്രകൃതിക്ഷോഭത്തില്‍ മണ്ണിലേക്ക് താഴ്ന്നതോടെ പദ്ധതി നശിച്ചതിനു തുല്യമായി. കമ്പില്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടസ്ഥതയിലുള്ള സ്ഥലത്താണ് ജലസംഭരണി നിലനില്‍ക്കുന്നത്. സംഭരണി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് 2013 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ജലസംഭരണിക്ക് ബലക്ഷയമില്ലെന്നും തകര്‍ന്ന പമ്പ് ഹൗസും മറ്റും പുനഃസംഘടിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞിട്ട് ഇപ്പോള്‍ മൂന്നുവര്‍ഷം കഴിഞ്ഞിരിക്കുകയാണ്.

Related posts