ഉറച്ച മണ്ഡലത്തിലെ കന്നിയങ്കം

electionരഞ്ജിത് ജോണ്‍

സിപിഎമ്മിന്റെ ഉരുക്കുകോട്ടയും പ്രമുഖരുടെ ആസ്ഥാനമണ്ഡലവുമായ മലമ്പുഴയിലെ കന്നിയങ്കം ആവേശപോരാട്ടം തന്നെയായിരുന്നു. 1987ലായിരുന്നു അത്. മണ്ഡലത്തില്‍ ഇ.കെ.നായനാരുടെ പിന്‍ഗാമിയായായിരുന്നു രംഗപ്രവേശം. പാര്‍ട്ടിയുടെ ഉറച്ച മണ്ഡലത്തില്‍ തെല്ലും ആശങ്കകളില്ലായിരുന്നു. മഞ്ചേരി കച്ചേരിപ്പടി നീതി വീട്ടില്‍ മകള്‍ ലക്ഷ്മി ദേവി, മരുമകന്‍ അഡ്വ. ശ്രീധരന്‍നായര്‍ എന്നിവര്‍ക്കൊപ്പം വിശ്രമജീവിതം നയിക്കുന്ന ടി.ശിവദാസമേനോനു തെരഞ്ഞെടുപ്പ് കാലത്ത് ആവേശം നിറയ്ക്കുന്നത് മലമ്പുഴയിലെ ആദ്യമത്സരമാണ്.

പാര്‍ട്ടി മത്സരിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. മലമ്പുഴയിലെ ജനങ്ങളില്‍ ഉറച്ചവിശ്വാസമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ദിനങ്ങളില്‍ പുലര്‍ച്ചെ അഞ്ചിനു ബെഡ്‌കോഫി കഴിച്ചു നേരേ വീട്ടില്‍ നിന്നിറങ്ങും. പ്രചാരണത്തിനെത്തുന്ന ആദ്യവീട്ടില്‍ പ്രാതല്‍. ഉച്ചയൂണും പ്രവര്‍ത്തകന്റെ വീട്ടിലായിരിക്കും. ആ വീട്ടിലെ അംഗങ്ങളും പ്രചാരണത്തിന് ഒപ്പമിറങ്ങും. എല്ലാവരുമായി നേരിട്ടുകണ്ടു പരിചയപ്പെട്ടു വോട്ടുചോദിക്കും. ജനങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരവസരവും പാഴാക്കിക്കളയില്ലായിരുന്നു.

പരമാവധി ജനങ്ങളുമായി നേരിട്ടു സംവദിക്കണം. സ്ഥാനാര്‍ഥിയാകുമ്പോഴും സാധാരണ ജനങ്ങളുമായി കൂടുതല്‍ ഇടപെടാന്‍ കഴിയുന്നതിലുള്ള സന്തോഷമായിരുന്നു മനസില്‍. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുക. പരിഹാരം കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. പാലക്കാട് ടൗണിലായിരുന്നു താമസം. അവിടെനിന്നാണ് മലമ്പുഴയിലെ പ്രചാരണസ്ഥലങ്ങളിലേക്ക് പോകുന്നത്. പ്രചാരണറാലികളും വാഹനപ്രചാരണവും പൊതുയോഗ പ്രസംഗവും കഴിഞ്ഞു നേരിട്ടു വോട്ടുചോദിക്കാനാണ് കൂടുതല്‍ സമയം കണ്ടെത്തുക.

പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലും ഇതൊന്നും ഒഴിവാക്കിയിരുന്നില്ല. ഒപ്പമുണ്ടായിരുന്നവരുടെ ആവേശമാണ് മുന്നോട്ടുനയിച്ചിരുന്നത്.

ജയിച്ച സര്‍ട്ടിഫിക്കറ്റുമായി മന്ത്രിസഭയിലേക്ക്

പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് സ്ഥാനാര്‍ഥിയാകാനുള്ള പാര്‍ട്ടി നിര്‍ദേശം എത്തിയത്. കോണ്‍ഗ്രസ് ഐയിലെ എ.തങ്കപ്പനായിരുന്നു എതിര്‍സ്ഥാനാര്‍ഥി. പാര്‍ട്ടിക്ക് ജയിക്കുമെന്ന കാര്യത്തില്‍ ഷുവര്‍ ആയിരുന്നു. റിസല്‍റ്റ് പൂര്‍ണമായി പ്രഖ്യാപിക്കുന്നതിനു മുന്‍പു തിരുവനന്തപുരത്തു നിന്നു വിളിയെത്തി. വേഗം തിരുവനന്തപുരത്ത് എത്തണം. വോട്ടെണ്ണിക്കൊണ്ടുനില്‍ക്കുമ്പോഴായിരുന്നു ഫോണ്‍ എത്തിയത്. 10314 വോട്ട് ഭൂരിപക്ഷത്തില്‍ വിജയം. എ.തങ്കപ്പന്‍ 33105 വോട്ടുകള്‍ നേടിയപ്പോള്‍ ശിവദാസ മേനോനു ലഭിച്ചത് 43419 വോട്ടുകളാണ്. ജയിച്ച സര്‍ട്ടിഫിക്കറ്റ് വാങ്ങി നേരേ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമവികസനമന്ത്രിയായി. മന്ത്രിയായ ശേഷം സ്വന്തം നാടായ മണ്ണാര്‍ക്കാടില്‍ വന്‍സ്വീകരണമാണ് ലഭിച്ചത്. തുടര്‍ച്ചയായ മൂന്നുപ്രാവശ്യം മലമ്പുഴയെ പ്രതിനിധീകരിച്ചു. തുടര്‍ന്നു ജനവിധി തേടിയത് വി.എസ്.അച്യുതാനന്ദനായിരുന്നു. വിഎസും ഇ.കെ.നായനാരും മത്സരിച്ച കാലത്തിനിടയില്‍ മലമ്പുഴയുടെ സ്വന്തം എംഎല്‍എയായി സംസ്ഥാനതലത്തില്‍ ശിവദാസ മേനോന്‍ നിറഞ്ഞുനിന്നു. വൈദ്യുതി, എക്‌സൈസ്, ധനകാര്യമന്ത്രിയായും പാര്‍ട്ടിയുടെ ഉന്നത പദവികളിലും നിറഞ്ഞു മലമ്പുഴയുടെ വികസനത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കി.

1991ല്‍ 17991 വോട്ടുകളായി ഭൂരിപക്ഷം ഉയര്‍ന്നു.ശിവദാസമേനോന്‍ 50361 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി വി. കൃഷ്ണദാസിനു (സിഎംപി) 32370 വോട്ടുകള്‍ ലഭിച്ചു. 1996ല്‍ ശിവദാസമേനോന്‍ 54033 വോട്ടുകള്‍ നേടി, കോണ്‍ഗ്രസിലെ എം.ഗുരുസ്വാമിയെ തോല്‍പിച്ചു. ഗുരുസ്വാമി 35254 വോട്ടുകളാണ് നേടിയത്. 18779 വോട്ടുകളായിരുന്നു ശിവദാസമേനോന്റെ ഭൂരിപക്ഷം. ആ വര്‍ഷം ധനകാര്യമന്ത്രിയായി. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായും സിപിഎം പാലക്കാട് ജില്ലാകമ്മിറ്റി സെക്രട്ടറി, സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ചു. മലബാറിലെ വൈദ്യുതി മേഖലയില്‍ ഒട്ടേറെ വികസനം കൊണ്ടുവന്നു. മലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുന്‍കൈയെടുത്തു. എക്‌സൈസ് വകുപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ജില്ലാ തലങ്ങളില്‍ സഹകരണസംഘങ്ങള്‍ രൂപീകരിച്ചതും എടുത്തുപറയേണ്ടതാണ്.

തുടക്കം വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍

പാലക്കാട് വിക്ടോറിയ കോളജില്‍ പഠിക്കുമ്പോഴാണ് വിദ്യാര്‍ഥി രാഷ്്ട്രീയത്തില്‍ ഇറങ്ങുന്നത്. കോഴിക്കോട് ഗവ.ട്രെയിനിംഗ് കോളജില്‍ ബിഎഡ് പഠനം. അതിനുശേഷം അധ്യാപകനായി. അധ്യാപനരംഗത്തുനിന്നാണ് സജീവരാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. ലീവെടുത്തായിരുന്നു ആദ്യകാലപാര്‍ട്ടിപ്രവര്‍ത്തനം. ടീച്ചേഴ്‌സ് യൂണിയനുകള്‍ സംഘടിപ്പിച്ചായിരുന്നു സജീവമായത്. പ്രൈവറ്റ് ഹൈസ്കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ നേതാവായി വളര്‍ന്നു.

ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിക്കുമ്പോള്‍ വിആര്‍എസ് വാങ്ങി മുഴവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തകനായി. ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം, മന്ത്രിയായി, പാര്‍ട്ടിയുടെ മുന്‍നിരനേതാവായി വളര്‍ന്നു. പഴയ ഓര്‍മകള്‍ പങ്കുവയ്ക്കുമ്പോള്‍ പാര്‍ട്ടിയുടെ നയം വ്യക്തമാക്കാനും അദ്ദേഹം മറന്നില്ല. രാഷ്ട്രീയപാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. പാര്‍ട്ടി സ്ഥാനാര്‍ഥിയെ തീരുമാനിച്ചാല്‍ പിന്നെ ഒറ്റക്കെട്ടാണ്. അതിനിന്നും മാറ്റമില്ല. സ്ഥാനാര്‍ഥി ആരായാലും എതിര്‍പ്പുകളൊക്കെ മാറ്റിവച്ചു തെരഞ്ഞെടുപ്പിനെ നേരിടും.

Related posts