കോട്ടയം: എംജി സർവകലാശാല മാർക്ക ദാനത്തിൽ വിവാദം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ഇന്നു വൈസ് ചാൻസലർ ഡോ. സാബു തോമസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സമർപ്പിക്കും. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ബിടെക്, നഴ്സിംഗ് കോഴ്സുകൾക്ക് അഞ്ചു മാർക്കുവീതം അധിക മോഡറേഷൻ നൽകാനിടയായ സാഹചര്യം വിശദീകരിച്ചും വിദ്യാർഥികൾ നൽകിയ അപേക്ഷകൾ ഉൾപ്പെടുത്തിയുമാണു വിശദീകരണം തയാറാക്കിരിക്കുന്നത്.
സിൻഡിക്കറ്റും ബോർഡ് ഓഫ് സ്റ്റഡീസും മുന്പു യോഗങ്ങളുടെ മിനിറ്റ്സും ഉൾപ്പെടുത്തിയിട്ടുണ്ട്.മാർക്ക് ദാനത്തിൽ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കിയുള്ള റിപ്പോർട്ട് വൈസ് ചാൻസലറും പ്രോ വൈസ് ചാൻസലറും പരീക്ഷാ കണ്ട്രോളറും സിൻഡിക്കറ്റിലെ ഏതാനും അംഗങ്ങളും ചർച്ച ചെയ്താണു തയാറാക്കിയിരിക്കുന്നത്. അതേസമയം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടിയുണ്ടായേക്കും.
മാർക്ക് ദാനത്തിനു പുറമെ എംകോം റീവാല്യുവേഷന് 31 ഉത്തരക്കടലാസുകളുടെ രജിസ്റ്റർ നന്പറും ഫോൾസ് നന്പറും ആവശ്യപ്പെട്ട സംഭവത്തിലും നടപടിയുണ്ടായേക്കും. ക്രമക്കേടോ അധികാരദുർവിനിയോഗമോ അവ്യക്തതയോ റിപ്പോർട്ടിൽ കണ്ടാൽ ഗവർണർ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കാനാണ് സാധ്യത.
യുജിസിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെ ഈ ചുമതല ഏൽപ്പിച്ചേക്കാം. യൂണിവേഴ്സിറ്റി ചട്ട ലംഘനങ്ങൾക്കു പുറമെ ക്രിമിനൽ കേസിനും സാഹചര്യമുണ്ട്. വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം ചാൻസലറായ ഗവർണർക്കായിരിക്കെ പുറത്താക്കാനുള്ള അധികാരവും ഗവർണറിൽ നിക്ഷിപ്തമാണ്.
കെഎസ് യു മാർച്ച്
കോട്ടയം: എംജി സർവകലാശാല മാർക്ക് തട്ടിപ്പ് വിവാദത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു. പുനർ മുല്യ നിർണയ നടപടി ആരംഭിച്ച ഉത്തരക്കടലാസുകളുടെ രജിസ്റ്റർ നന്പറും ഫോൾസ് നന്പറും (രഹസ്യ നന്പർ) ആവശ്യപ്പെട്ടുള്ള കത്ത് നല്കിയ സിൻഡിക്കേറ്റ് അംഗം ആർ. പ്രഗാഷിന്റെ വീട്ടിലേക്ക് ഇന്നു രാവിലെ കെഎസ്യു പ്രവർത്തകർ മാർച്ച് നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ് യു പ്രവർത്തകർ ഇന്നലെ വൈസ് ചാൻസലറെ ഉപരോധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണു ഇന്നും സമരപരിപാടികൾ ആരംഭിച്ചിരിക്കുന്നത്.