എക്‌സൈസ് പരിശോധന സജീവം; ഒരുമാസത്തിനുള്ളില്‍ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന

ktm-vattuപത്തനംതിട്ട: ഋഷിരാജ്‌സിംഗ് എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റശേഷം ജില്ലയിലെ അബ്കാരി കേസുകളിലും വന്‍ വര്‍ധന. കഴിഞ്ഞ മേയില്‍ 85 അബ്കാരി കേസുകള്‍ മാത്രമാണ് എക്‌സൈസിന് ജില്ലയിലുണ്ടായിരുന്നത്. എന്നാല്‍, ജൂണില്‍ 797 റെയ്ഡുകള്‍ എക്‌സൈസ് സംഘം നടത്തി 144 അബ്കാരി കേസുകളെടുത്തു. കേസില്‍ 164 പ്രതികളാണ് കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 144 പേരെ അറസ്റ്റു ചെയ്തതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ. മനോഹരന്‍ അറിയിച്ചു. മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഒമ്പതുപേരെ അറസ്റ്റു ചെയ്തു.

138 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 4.9 ലിറ്റര്‍ ചാരായം, 191 ലിറ്റര്‍ ബിയര്‍, 405 ലിറ്റര്‍ കള്ള്, 234 ലിറ്റര്‍ അരിഷ്ടം, 1.466 കിലോഗ്രാം കഞ്ചാവ്, 593 ലിറ്റര്‍ കോട, 10.6 ലിറ്റര്‍ വ്യാജമദ്യം എന്നിവയാണ് കസ്റ്റഡിയിലുള്ളത്. വിവിധ സ്ഥലങ്ങളിലായി 1368 വാഹനങ്ങള്‍ പരിശോധന നടത്തി. ഒരു സ്‌കോര്‍പ്പിയോ, ഒരു ഓട്ടോറിക്ഷ, മൂന്ന് ബൈക്ക്് എന്നിവ കസ്റ്റഡിയിലെടുത്തു.

ജില്ലയില്‍ വിവിധ പരിശോധനകളിലായി 166 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 33,200 രൂപ പിഴ ചുമത്തി. 105 പായ്ക്കറ്റ് ഹാന്‍സ്, 2.30 കിലോഗ്രാം പുകയില, 21 പായ്ക്കറ്റ് സിഗരറ്റ് എന്നിവയും പിടിച്ചെടുത്തു. ജില്ലയില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍, വിദേശമദ്യ ചില്ലറ വില്പനശാലകള്‍, കണ്‍സ്യൂമര്‍ഫെഡ് കടകള്‍ എന്നിവിടങ്ങളിലും നിരന്തര പരിശോധനകള്‍ നടത്തുന്നുണ്ട്.

കൊടുമണ്‍ വിദേശമദ്യ വില്പനശാലയില്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ 967 ലിറ്റര്‍ ബിയറിന്റെ വില്പന മരവിപ്പിച്ചു. ആറ് ബിയര്‍ പാര്‍ലറുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിച്ച ആറ് കള്ളുഷാപ്പുകള്‍ക്കെതിരെയും കേസെടുത്തു.മരുന്നുകളുടെ ദുരുപയോഗം ശ്രദ്ധയില്‍പ്പെടുകയും ജില്ലയിലെ എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും രഹസ്യനിരീക്ഷണമുണ്ട്.

ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നിന്റെ വില്പന നടത്തുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.പരാതികള്‍ക്ക് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ (ഫോണ്‍ – 9447178055), അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ (ഫോണ്‍: 9496002863) എന്നിവരുമായി ബന്ധപ്പെടണം.

Related posts