എങ്ങനെയെന്ന സംശയം ഇനി വേണ്ട… മൗണ്ട് കാര്‍മല്‍ സ്കൂള്‍ സ്മാര്‍ട്ടായി വോട്ട് ചെയ്തു;സ്കൂള്‍ തെരഞ്ഞെടുപ്പിലാണ് കുട്ടികള്‍ വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിയത്

ktm-electionകോട്ടയം: പതിനെട്ടു തികഞ്ഞവര്‍ എങ്ങനെയാണ് വോട്ടിംഗ് യന്ത്രത്തില്‍ പൗരാവകാശം വിനിയോഗിക്കുന്നതെന്ന സംശയം ഇനി കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലെ കുട്ടികള്‍ക്കുണ്ടാവില്ല.   ഇത്തവണത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികള്‍ വോട്ട് ചെയ്തത് വോട്ടിംഗ് യന്ത്രത്തിലാണ്. യന്ത്രത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വോട്ട് എണ്ണുന്നതും കുട്ടികള്‍ നേരില്‍ കണ്ടു. തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക നിര്‍മിച്ചാണ് വിദ്യാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തിയത്. അതും തെരഞ്ഞെടുപ്പു മാതൃകയില്‍ തന്നെ.

കഴിഞ്ഞവര്‍ഷം മുതല്‍ സ്കൂളിലെ ഇലക്ഷന്റെ കാര്യങ്ങള്‍ സ്കൂളിലെ തന്നെ ക്ലബായ ‘സെനത്ത്’ ഏറ്റെടുത്തതൊടെയാണ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു വ്യത്യസ്ത ഭാവം നിലവില്‍ വന്നത്. 12-ാം ക്ലാസ് സയന്‍സ് വിദ്യാര്‍ഥികളായ യദുകൃഷ്ണനും ബെന്‍സണ്‍ കെ. മാത്യുവും ചേര്‍ന്നാണ് വോട്ടിംഗ് യന്ത്രത്തിനു രൂപകല്പന നല്‍കിയത്. ഇവര്‍ക്കു പ്രോത്സാഹനവുമായി അധ്യാപകരായ സിസ്റ്റര്‍ നിവേദിത സിഎസ്എസ്ടി, ലിന്‍ഡാ, ടി.എസ്. സന്ധ്യമോള്‍, എന്‍.ബി. അരുണ്‍, എം.ആര്‍. രഞ്ജിത്ത് കൂടെയുണ്ടായിരുന്നു. സ്കൂളിലെ പിടി അധ്യാപകനായ എന്‍.ബി. അരുണിനായിരുന്നു മുഖ്യതെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതല നല്‍കിയിരുന്നത്.

നാട്ടകം കോളജിലെ പ്രഫ. സുരേഷ് കുമാറാണു സാങ്കേതിക സഹായം നല്കിയത്. സീനിയര്‍ ഹെഡ് ബോയിസ്, ഗേള്‍സ്, ജൂണിയര്‍ ഹെഡ് ബോയിസ്, ഗേള്‍സ് എന്നി സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. ഇലക്ഷന്‍ ഓഫീസര്‍മാരായി സ്കൂളിലെ വിദ്യാര്‍ഥികളും അണിനിരന്നു. അവരുടെ സംശയങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചു മറ്റു അധ്യാപകരും തെരഞ്ഞെടുപ്പിനെ സഹായിച്ചു. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും സമ്മതിദാന അവകാശം നിറവേറ്റി.

Related posts