തിരുവനന്തപുരം: മകള്‍ ഐഎസില്‍ ചേര്‍ന്നെന്ന സംശയം ചിലര്‍ ഉന്നയിച്ചപ്പോള്‍ തന്നെ പോലീസ് എഡിജിപിയെ അറിയിച്ചിരുന്നതാണ്. പോലീസ് ഉന്നതതലത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല.- തീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി നിമിഷയുടെ മാതാവ് ബിന്ദുവാണു പോലീസിനെതിരേ ആരോപണം ഉന്നയിച്ചത്. വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ബിന്ദു.
എന്റെ മകള്‍ ഗര്‍ഭിണിയാണ്. എനിക്കെന്റെ മകളെ തിരിച്ചു കിട്ടിയാല്‍ മതി. കാസര്‍ഗോഡുള്ള കോളജില്‍ ബിഡിഎസിനു പഠിക്കാന്‍ പോയതായിരുന്നു നിമിഷ. പഠനത്തിനിടയില്‍ പാലക്കാട് യാക്കര സ്വദേശി ഇസാമുമായി പ്രണയത്തിലായി. ക്രൈസ്തവ മതത്തില്‍നിന്നു പരിവര്‍ത്തനം ചെയ്ത് ഇസ്ലാം മതം സ്വീകരിച്ചയാളാണ് ഇസാം.
കഴിഞ്ഞ നവംബര്‍ 11 മുതലാണു നിമിഷയെ കാണാതായത്. തുടര്‍ന്നു ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ചെയ്തു. ഇതേത്തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കി. ഇസാമിനൊപ്പം ജീവിക്കാന്‍ തയാറാണെന്നു മകള്‍ അറിയിച്ചതിനെത്തുടര്‍ന്നു കോടതി അവളെ ഇസാമിനൊപ്പം വിട്ടു.
ഇതിനിടെ, മകള്‍ ഫാത്തിമ എന്ന പേരും സ്വീകരിച്ചു. ഇവള് പിന്നീടു താനുമായി ഫോണില്‍ ബന്ധപ്പെടുകയും നേരില്‍ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. ഏതാനും മാസം മുന്‍പു ഇസ തന്നെ വിളിച്ചു കാര്‍പ്പറ്റുമായി ബന്ധപ്പെട്ട ബിസിനസ് ആവശ്യത്തിനായി നിമിഷയോടൊപ്പം ശ്രീലങ്കയിലേക്കു പോകുകയാണെന്ന് അറിയിച്ചിരുന്നു. സംശയം തോന്നിയതിനെത്തുടര്‍ന്നു പോകരുതെന്ന് മകളോട് ഉപദേശിച്ചു.
മകളുടെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ സഹായവും തേടിയെങ്കിലും പോകാനുള്ള തീരുമാനത്തില്‍ ഇരുവരും ഉറച്ചു നിന്നു. വൈകാതെ ഇരുവരും ശ്രീലങ്കയിലേക്കു പോയി. പിന്നീട് ഫോണ്‍ വിളികൂടി ഇല്ലാതായി. അവളുടെ ശബ്ദം കേള്‍ക്കണമെന്നു വാശിപിടിച്ചപ്പോള്‍ വാട്ട്സ് ആപ് ശബ്ദ സന്ദേശങ്ങള്‍ കിട്ടി. ജൂലൈ നാലു വരെ ഇത്തരം സന്ദേശങ്ങള്‍ കിട്ടാറുണ്ടായിരുന്നു. മെസേജുകള്‍ നിലച്ചപ്പോള്‍ മകളുടെ ഭര്‍ത്തൃവീട്ടുകാരെയും അറിയിച്ചു.
ഇതിനിടെ, അയല്‍വാസി വഴി എഡിജിപി ആര്. ശ്രീലേഖയെ കണ്ടു പരാതി പറഞ്ഞിരുന്നു. എന്നാല്‍, എല്ലാം ശരിയാക്കാം എന്നു പറഞ്ഞതല്ലാതെ ഒരു അന്വേഷണവും നടത്താന്‍ ശ്രമിച്ചില്ല. ഐഎസില്‍ ചേര്‍ന്നിരിക്കാനുള്ള സംശയ സാധ്യതയും താന്‍ പങ്കുവച്ചിരുന്നു. അപ്പോഴേ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന ദുഃഖ സന്ദേശങ്ങള്‍ ഒരു പക്ഷേ കേള്‍ക്കേണ്ടി വരില്ലായിരുന്നുവെന്നും ബിന്ദു പറയുന്നു.