എയ്‌റോ ബ്രിഡ്ജുമായി ട്രക്കുകള്‍ വിമാനത്താവളത്തില്‍

KKD-BRIDGEമട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയ്‌റോ ബ്രിഡ്ജ് വഹിച്ചു കൊണ്ടുള്ള ട്രക്കുകള്‍ പദ്ധതി പ്രദേശത്ത് എത്തി. നാല് രാത്രികള്‍ സഞ്ചരിച്ചാണ് മൂന്ന് ട്രക്കുകള്‍ ഇന്നു പുലര്‍ച്ചെ മുന്നോടെ വിമാനത്താവള കവാടമായ കാരയിലെത്തിയത്.  വിമാനത്താവളത്തിന് ആവശ്യമായ എയ്‌റോ ബ്രിഡ്ജുമായി രണ്ടാഴ്ച മുമ്പാണ്  ചൈനയില്‍ നിന്ന് കപ്പല്‍ കണ്ണൂര്‍ അഴീക്കലിലെത്തിയത്.

എയ്‌റോ ബ്രിഡ്ജ്  വിമാനത്താവളത്തിലെത്തിക്കാന്‍ ഏറെ പ്രയാസമുളളതിനാല്‍ പോലീസ്, കെഎസ്ഇബി അധികൃതര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി ട്രക്ക് അഴീക്കലില്‍ നിന്ന് പുറപ്പെട്ടത്. രണ്ട് രാത്രികള്‍ കൊണ്ട് വിമാനത്താവളത്തിലെത്താമെന്ന് പ്രതീക്ഷ അധികൃതര്‍ക്കുണ്ടായെങ്കിലും സാധിച്ചില്ല. റോഡിലെ വൈദ്യുതി ലൈന്‍ താഴ്ന്നതും മരത്തിന്റെ ശിഖരങ്ങള്‍ റോഡിലേക്ക് കിടക്കുന്നതുമാണ് ട്രക്കിന് സഞ്ചരിക്കാന്‍ പ്രയാസമുണ്ടായത്.

ട്രക്കുകള്‍ കടന്നു വരുന്ന പ്രദേശങ്ങളിലെ കെഎസ്ഇബി ജീവനക്കാര്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു  മാറ്റുകയും വൈദ്യുതി ലൈന്‍ ഉയര്‍ത്തി സ്ഥാപിച്ചുമാണ് ട്രക്ക് വിമാനത്താവളത്തിലെത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട ശേഷം  ഇന്നലെ ചാലോട് എത്തിയ ട്രക്കുകള്‍ രാത്രിയാണ് പുറപ്പെട്ടത്. ട്രക്കുകള്‍ ഏഴുകിലോ മീറ്റര്‍ അകലെയുള്ള വിമാനത്താവളത്തില്‍ പുലര്‍ച്ചെ മൂന്നോടെയെത്തുകയായിരുന്നു.

നാഗവളവിലെ കയറ്റവും വളവും, കൊതേരിയിലെ കയറ്റവും ട്രക്കിന് സഞ്ചരിക്കാന്‍ പ്രയാസമുണ്ടായിരുന്നുവെങ്കിലും അഞ്ച് മണിക്കൂര്‍ കൊണ്ട് ഏഴുകിലോ മീറ്റര്‍ സഞ്ചരിച്ച് വിമാനത്താവളത്തിലെത്തുകയായിരുന്നു. ചാലോട്  മുതല്‍ മട്ടന്നൂര്‍ വരെയുള്ള സ്ഥലങ്ങളിലെയും വായാന്തോട്-അഞ്ചരക്കണ്ടി റോഡിലെയും  വൈദ്യുതി ഓഫ് ചെയ്താണ് ട്രക്ക് സഞ്ചരിച്ചത്. ട്രക്ക് കടന്നു വരുന്ന പ്രദേശങ്ങളിലെല്ലാം നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു. വിമാനത്താവള കവാടത്തിലെത്തിയ എയ്‌റോ ബ്രിഡ്ജ് വഹിച്ചു കൊണ്ടുള്ള ട്രക്കുകളെ കിയാല്‍, എല്‍ ആന്‍ഡ് ടി കമ്പനി അധികൃതര്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നു ടെര്‍മിനല്‍ ബില്‍ഡിംഗിന് സമീപം ക്രെയിന്‍ ഉപയോഗിച്ച്  എയ്‌റോ ബ്രിഡ്ജുകള്‍ ട്രക്കില്‍ നിന്ന് ഇറക്കിവെച്ചു. കൊച്ചിയിലെ ബോലോര്‍ ലോജിസ്റ്റിക്‌സ് കമ്പനിയാണ് ചൈനയില്‍ നിന്നു കപ്പല്‍ മാര്‍ഗവും ട്രക്കിലുമായി എയ്‌റോ ബ്രിഡ്ജുകള്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചത്.

Related posts