എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയുടെ മരണം; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നാളെ കൈമാറും

EKM-SHAMNATHASLIMകളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്  വിദ്യാര്‍ഥിനി ഷംന തസ്‌നീം  ചികിത്സയ്ക്കിടെ മരണമടഞ്ഞ കേസില്‍ പോസ്റ്റ്‌മോര്‍ട്ടം  ലാബ് റിപ്പോര്‍ട്ടുകള്‍ വിലയിരുത്താനായി മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്നലെ ചേര്‍ന്നു. യോഗത്തിന്റെ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം പോലീസ് കമ്മീഷണര്‍ക്ക് കൈമാറുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ. കുട്ടപ്പന്‍ പറഞ്ഞു. ഷംനയുടെ പിതാവിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ കളമശേരി പോലീസ് സ്‌റ്റേഷനില്‍  രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നത്.

തിങ്കളാഴ്ച്ച വൈകീട്ടു മൂന്നിനു ജില്ലാ മെഡിക്കല്‍ ഓഫീസിലാണു നാലു മണിക്കൂര്‍ നീണ്ട യോഗം ചേര്‍ന്നത്. പോസ്റ്റ്‌മോര്‍ട്ടം, ലാബ് റിപ്പോര്‍ട്ടുകള്‍, ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്, ഷംന മരിച്ച സമയം തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും  യോഗത്തില്‍ സമിതി ചര്‍ച്ച ചെയ്തു.  കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ കുട്ടപ്പന്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറായുള്ള സമിതിയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ശ്രീദേവി, ഗവ.പ്ലീഡര്‍ എന്നിവരാണു പ്രധാന അംഗങ്ങള്‍. റിപ്പോര്‍ട്ടുകളുടെ വിശദമായ പഠനത്തിനായി എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പാനലും തയാറായിട്ടുണ്ട്.

ജൂലൈ 19ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട്  തിരുവനന്തപുരത്ത് തയാറായ ലാബ് റിപ്പോര്‍ട്ടുകള്‍ എന്നിവയാണ്  മെഡിക്കല്‍ ബോര്‍ഡ്  വിലയിരുത്തിയത്. റിപ്പോര്‍ട്ടിന്‍മേലുള്ള വിദഗ്ധാഭിപ്രായമാണു ബോര്‍ഡ് അന്വേഷണ സംഘത്തെ അറിയിക്കുന്നത്. ജൂലൈ മാസം  18 നാണ് കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം ഐഷാ മന്‍സിലില്‍ അബൂട്ടിയുടെ മകളും എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയുമായ ഷംന തസ്‌നിം ചികിത്സയ്ക്കിടെ മരണമടഞ്ഞത്. 17ന് ചുമ, പനി എന്നിവയ്ക്ക്   ഡോക്ടര്‍ നല്‍കിയ ഗുളികയും  തുള്ളിമരുന്നും ഷംന കഴിച്ചിരുന്നു.

അസുഖം കൂടിയതിനെ തുടര്‍ന്നു കാമ്പസിലെ ഹോസ്റ്റലില്‍ നിന്നു സംഭവദിവസം ഉച്ചയ്ക്ക്  ഒന്നരയോടെ മാത അത്യാഹിത വിഭാഗത്തിലെത്തി. രോഗം മൂര്‍ഛിച്ചതോടെ നാലാം നിലയിലെ വാര്‍ഡിലേക്ക് കൊണ്ടു പോയി. വാര്‍ഡില്‍ ചികിത്സയ്ക്കിടെ വൈകിട്ട് മൂന്നിനാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയാഘാതത്തിലേക്ക് നയിച്ച സിഫ്ട്രിയാക്‌സോണ്‍ ഇഞ്ചക്ഷന്‍ എടുക്കുന്നതിനു മുമ്പു ടെസ്റ്റ് ഡോസ് എടുത്തിരുന്നോ എന്നതും  ഇത്തരം ഇഞ്ചക്ഷനുകള്‍ എടുക്കുന്നതിനു മുന്‍കരുതലായി  വാര്‍ഡുകളില്‍ സൂക്ഷിക്കാറുള്ള പ്രതി മരുന്നായ  അഡിനാല്‍ കുത്തിവയ്പ്പ് അടിയന്തിരമായി എടുത്തിരുന്നോ എന്നതും തര്‍ക്ക വിഷയമാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന്  ഐസിയുവിലേക്ക് മാറ്റാന്‍ സ്ട്രക്ചര്‍ കിട്ടാനും വൈകിയതായി സഹപാഠികളുടെ പരാതിയുണ്ട്.

സഹപാഠികളുടെ ആവശ്യപ്രകാരം ആലുവയിലെ ആശുപത്രിയിലേക്ക് ഷംനയെ കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്  ആശുപത്രിയിലെ ചികിത്സാ പിഴവാണു ഷംനയുടെ മരണകാരണമെന്നു കാണിച്ച് 19ന്  പിതാവ് അബൂട്ടി കളമശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിന്   പരാതിനല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍  അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഇതിനിടയില്‍ ഉത്തരവാദിത്വപ്പെട്ട ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Related posts