എല്ലാ വഴിയും അടഞ്ഞപ്പോള്‍…! സിദ്ദീഖിനെ കൊലപ്പെടുത്തിയത് വീടിന്റെ തറ കെട്ടിയ കല്ലിന്റെ പണം കൊടുക്കാന്‍; ഇവരുവരും തമ്മില്‍ പ്രകൃതിവിരുദ്ധ ബന്ധമുണ്ടായിരുന്നതായും മൊഴി

sidiqതലശേരി: പുതിയതായി നിര്‍മിക്കുന്ന വീടിന് തറ കെട്ടുന്നതിനായി ഇറക്കിയ കല്ലിന്റെ പണം കൊടുക്കാന്‍ ഒരു വഴിയും കാണാത്തതിനെ തുടര്‍ന്നാണ് സിദ്ദീഖിനെ കൊന്ന് പണം കവരാന്‍ തീരുമാനിച്ചതെന്ന് പ്രതിയുടെ മൊഴി. പെരിങ്ങാടി മമ്മിമുക്ക് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ വ്യാപാരിയായ പുതിയപുരയില്‍ വൈദ്യന്റവിട സിദ്ദീഖിനെ (69) കൊലപ്പെടുത്തി കബറിടത്തില്‍ കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ പെരിങ്ങാടി സ്വദേശിയും കൂത്തുപറമ്പ് കോട്ടയംപൊയിലില്‍ താമസക്കാരനുമായ കളരിപ്പറമ്പത്ത് യൂസഫ്(55) പോലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.

സിദ്ദീഖിനെ കൊല്ലാന്‍ തീരുമാനിച്ചത് എട്ടിന് രാത്രിയിലായിരുന്നു. അന്നേ ദിവസം വീടിന്റെ തറ കെട്ടാന്‍ കല്ലിറക്കിയ ലോറിയുടെ ഡ്രൈവര്‍ വീട്ടിലെത്തുകയും നാളെ പണം തന്നില്ലെങ്കില്‍ സ്വഭാവം മാറുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇത് കേട്ട യൂസഫ് എങ്ങനെയെങ്കിലും നാളെ പണം എത്തിച്ചിരിക്കുമെന്ന് ഡ്രൈവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് അന്ന് രാത്രിയില്‍ സിദ്ദീഖിനെ കൊല്ലാനുള്ള തീരുമാനമെടുക്കുകയായിരുന്നു. കൊലപാതകം നടത്താന്‍ തീരുമാനിച്ച രാത്രിയില്‍ താനുറങ്ങിയിട്ടില്ലെന്നും സിദ്ദീഖുമായി വര്‍ഷങ്ങളായി പ്രകൃതിവിരുദ്ധബന്ധമുണ്ടായിരുന്നതായും അതിനാല്‍ സിദ്ദീഖിനെ വിളിച്ചു വരുത്തിയ ശേഷമാണ് കൊല നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

യൂസഫിന്റെ സ്വത്ത് സംബന്ധിച്ച രണ്ട് കേസുകള്‍ വിവിധ കോടതികളില്‍ നടക്കുന്നുണ്ട്. തറ കെട്ടിയ കല്ലിന് കൊടുക്കാനായി മകന്‍ ഏല്‍പ്പിച്ച 15,000 രൂപ യൂസഫ് തന്റെ കേസ് നടത്തുന്ന അഭിഭാഷകന് നല്‍കിയിരുന്നു. 35,500 രൂപയാണ് കല്ലിന് കൊടുക്കാനുണ്ടായിരുന്നത്. ഇതില്‍ 7000 രൂപ മാത്രമാണ് കൊടുക്കാന്‍ സാധിച്ചത്. ബാക്കി തുക നല്‍കാനുള്ള എല്ലാ വഴിയും അടഞ്ഞപ്പോഴാണ് സിദ്ദീഖിനെ ലക്ഷ്യമിട്ടത്. സിദ്ദീഖുമായി പ്രകൃതി വിരുദ്ധ ബന്ധത്തിലേര്‍പ്പെട്ടാല്‍ സ്ഥിരമായി നൂറു ഇരുനൂറും രൂപയാണ് നല്‍കിയിരുന്നത്.

പോക്കറ്റിലെ വലിയ നോട്ടു കെട്ടുകളില്‍ നിന്നാണ് സിദ്ദീഖ് തനിക്ക് പണം എടുത്തു നല്‍കാറെന്നും അതു കൊണ്ട് തന്നെ സിദ്ദീഖിന്റെ പോക്കറ്റില്‍ പണം ഉണ്ടാകുമെന്ന് തനിക്കുറപ്പുണ്ടായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. എല്ലാ ദിവസവും രാവിലെ 11 ഓടെ പള്ളിക്കുളത്തില്‍ എത്താറുള്ള സിദ്ദീഖിനെ ഒന്‍പതിന് രാവിലെ 11 ന് കൊലപ്പെടുത്താനാണ് ആദ്യം ആസൂത്രണം ചെയ്തത്. ആ സമയത്ത് പള്ളിയിലെ മുക്രിയെ പള്ളി മുറ്റത്ത് കണ്ടതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു.

തുടര്‍ന്ന് സിദ്ദീഖിനോട് പ്രകൃതി വിരുദ്ധ ബന്ധത്തിനായി ഉച്ചകഴിഞ്ഞ് മൂന്നിന് പള്ളിക്കാട്ടിലെത്താന്‍ യൂസഫ് നിര്‍ദ്ദേശിക്കുകയായിരുന്നു. കൃത്യ സമയത്ത് തന്നെ പള്ളിക്കാട്ടിലെത്തിയ സിദ്ദീഖിനെ കാത്ത് യൂസഫ് പള്ളിക്കാട്ടിലുണ്ടായിരുന്നു. പള്ളിക്കു മുമ്പിലെ കമ്പനിയില്‍ സിസി ടിവി ഉണ്ടെന്ന് വ്യക്തമായി അറിയുമായിരുന്നു യൂസഫ് പള്ളിയുടെ പിന്‍ഭാഗത്തെ റെയില്‍വേ ട്രാക്കിലൂടെയാണ് പള്ളിക്കാട്ടിലെത്തിയത്. പ്രകൃതി വിരുദ്ധത്തിനായി സ്ഥിരമായി കിടക്കുന്ന സ്ഥലത്ത് സിദ്ദീഖിനെ കിടത്തിയ യൂസഫ് മുഖത്ത് തലോടിയ ശേഷം പെട്ടെന്ന് കഴുത്ത് ഞെരിക്കുകയായിരുന്നു.

വായില്‍ നിന്നും കട്ടച്ചോര പുറത്ത് വന്ന ശേഷമാണ് സിദ്ദീഖിന്റെ കഴുത്തില്‍ നിന്നും കൈയെടുത്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞത്. സിദ്ദീഖ് മരിച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷം പള്ളിയുടെ പടിപ്പുരയോട് ചേര്‍ന്നുള്ള മുറിയില്‍ സൂക്ഷിച്ചിരുന്ന മണ്‍വെട്ടി എടുത്തു കൊണ്ട് വന്ന പഴയ കബറിന്റെ മണ്ണ് നീക്കിയ ശേഷം മൃതദേഹം അതിനുള്ളില്‍ അടക്കം ചെയ്തു. മണ്‍വെട്ടിയും സിദ്ദീഖിന്റെ ചെരുപ്പും കാട്ടിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി.  ഒപി ചീട്ടും കൈയില്‍ വെച്ചു.

സിദ്ദീഖിനെ ബലപ്രയോഗത്തിലൂടെ പള്ളിക്കാട്ടിലേക്ക് കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് സംഭവസ്ഥലതെത്തിയ പോലീസ് സംഘത്തിന് മനസിലായതോടെയാണ് സിദ്ദീഖുമായി അടുപ്പമുള്ള നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബലപ്രയോഗത്തിലൂടെ സിദ്ദീഖിനെ കൊണ്ടു പോയതിന്റെ ലക്ഷണങ്ങളൊന്നും സംഭവ സ്ഥലത്ത് കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. കസ്റ്റഡിയിലെടുത്ത നാല് പേരില്‍ യൂസഫ് ഒഴികെ മൂന്ന് പേരേയും രണ്ടാം ദിവസം പോലീസ് വിട്ടയച്ചു. സംഭവ സ്ഥലത്തു നിന്ന് കിട്ടിയ കര്‍ണാടക സ്വദേശിയുടെ മൊബൈലും ഷര്‍ട്ടും പോലീസിനെ വഴി തെറ്റിക്കാന്‍ യൂസഫ് കൊണ്ടു വന്നതാണെന്ന് വ്യക്തമായതോടെ കേസിന്റെ ചുരുള്‍ നിവരുകയായിരുന്നു. എട്ടാം ക്ലാസ് മാത്രം വിദ്യഭ്യാമുളള്ള യൂസഫ് രണ്ട് ദിവസവും പോലീസ് സംഘത്തെ വട്ടം കറക്കി. ഒടുവില്‍ ഗത്യന്തരമില്ലാതെ മനസ് തുറക്കുകയായിരുന്നു.

പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സിദ്ദീഖിന്റെ പേഴ്‌സും മറ്റും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്നോടെ പെരിങ്ങാടി മമ്മി മുക്ക് ജുമാമസ്ജിദില്‍ പ്രതിയെ എത്തിച്ച പോലീസ് സംഘം തെളിവെടുപ്പ് നടത്തി. നൂറു കണക്കിനാളുകളാണ് പ്രതിയെ കാണാന്‍ പള്ളിപ്പരിസരത്തെത്തിയത്. നിസംഗതയോടെ കുറ്റകൃത്യത്തിന്റെ ഓരോ ഘട്ടവും പ്രതി പോലീസിനോട് വിശദീകരിച്ചു നല്‍കി. പള്ളിക്കാട്ടില്‍ നിന്നും കണ്ടെടുത്ത സിദ്ദീഖിന്റെ ചെരുപ്പുകള്‍ സിദ്ദീഖിന്റെ ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.

തെളിവെടുപ്പിന് ശേഷം തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം കബറില്‍ കുഴിച്ചിടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും സിദ്ദീഖിന്റെ ചെരുപ്പുകളും കബര്‍സ്ഥാനിലെ കുറ്റിക്കാട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇന്നലെ പുലര്‍ച്ചെയാണ് പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് സിദ്ദീഖിന്റെ മൃതദേഹം മമ്മിമുക്ക് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്. തലശേരി ഡിവൈഎസ്പി സാജുപോള്‍, സിഐ പി.എം. മനോജ്, ന്യൂമാഹി പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീഹരി ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്ക്വാഡിലെ അഗംങ്ങളായ എസ്‌ഐ എ.കെ വല്‍സന്‍, എഎസ്‌ഐമാരായ അജയന്‍, വേണുഗോപാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജുലാല്‍, അഷറഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, സുജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ആസൂത്രിത നീക്കത്തിലൂടെ വലയിലാക്കിയത്. കൊലപാതകം പുറത്തു വന്ന് അഞ്ചാം ദിവസം പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പോലീസ്.

Related posts