എല്‍ഡിഎഫില്‍ സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യം :ജെഎസ്എസ് നിലപാട് ഇന്നറിയാം

alp-jssആലപ്പുഴ: എല്‍ഡിഎഫില്‍ സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ജെഎസ്എസിന്റെ അടിയന്തിര സംസ്ഥാന സെന്റര്‍ ഇന്ന് ആലപ്പുഴയില്‍ ചേരും. കെ.ആര്‍. ഗൗരിയമ്മയുടെ ചാത്തനാടുള്ള വസതിയില്‍ രാവിലെ 10 മുതലാണ് യോഗം ചേരുന്നത്. സീറ്റുകള്‍ ഇടതുമുന്നണിയില്‍ നിഷേധിക്കപ്പെട്ടതോടെ പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് നിര്‍ണായക യോഗം ചേരുന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. സീറ്റു നിഷേധത്തെക്കുറിച്ച് ഗൗരിയമ്മ ഇതുവരെ മനസു തുറന്നിട്ടില്ല.

പാര്‍ട്ടിയ്ക്ക് സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ ശക്തിയുള്ള പ്രദേശങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന അഭിപ്രായവും നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ഉയര്‍ന്നിട്ടുണ്ട്. സമ്പൂര്‍ണമായി അവഗണിക്കപ്പെട്ട സാഹചര്യത്തില്‍ ജെഎസ്എസ് ഇടതുമുന്നണിയില്‍ തുടരുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം ജെഎസ്എസ് മുന്‍ പ്രസിഡന്റ് എ.എന്‍. രാജന്‍ ബാബു ജെഎസ്എസ് നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

രാജന്‍ ബാബു വിഭാഗത്തോടൊപ്പം സഹകരിക്കാന്‍ തയാറായാല്‍ എന്‍ഡിഎ മുന്നണിയില്‍ അരൂര്‍ അടക്കമുള്ള സീറ്റുകളും വാഗ്ദാനം ചെയ്തിട്ടുള്ളതായാണ് അറിയുന്നത്. സീറ്റു നിഷേധിച്ചതിനെത്തുടര്‍ന്ന് നീരസത്തിലായ ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ സിപിഎമ്മും ശ്രമമാരംഭിച്ചിട്ടുള്ളതായാണ് അറിയുന്നത്.

ഗൗരിയമ്മയ്ക്ക് പാര്‍ട്ടിയില്‍ ഔദ്യോഗിക സ്ഥാനം നല്കുന്നതോടൊപ്പം ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്കാമെന്ന വാഗ്ദാനവും സിപിഎം നല്കിയേക്കും. ഇതുമൂലമാണ് സീറ്റുനിഷേധിക്കപ്പെട്ടിട്ടും ഗൗരിയമ്മ പരസ്യപ്രതികരണം നടത്താന്‍ തയാറാകാത്തതിനുപിന്നിലെന്നും സൂചനകളുണ്ട്.

Related posts