എസ്എന്‍ഡിപിക്കു വേണ്ടി വസ്തു വാങ്ങിയ വകയില്‍ തട്ടിയെടുത്തത് കോടികള്‍; അഡ്വ. കെ.എം. സന്തോഷ്കുമാര്‍ അറസ്റ്റില്‍

ld-sndp-santhoshpalaപാലാ: എസ്എന്‍ഡിപി യൂണിയനുവേണ്ടി വസ്തുവാങ്ങിയ വകയില്‍ രണ്ടുകോടിയോളം രൂപ അപഹരിച്ചുവെന്ന കേസില്‍ എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന്‍ മുന്‍ സെക്രട്ടറിയും ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറുമായ അഡ്വ. കെ.എം. സന്തോഷ്കുമാറിനെ പാലാ പോലീസ് അറസ്റ്റു ചെയ്തു. യൂണിയന്‍ അംഗവും നേതാവുമായ പുലിയന്നൂര്‍ തേക്കിലക്കാട്ടില്‍ കെ.ഐ. ഗോപാലന്റെ പരാതിയെത്തുടര്‍ന്നാണു കോടതി നിര്‍ദേശപ്രകാരം പാലാ പോലീസ് കേസ് അന്വേഷിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്വേഷിച്ചു തള്ളിയ കേസ് ഉന്നതാധികാരികള്‍ക്കു വീണ്ടും പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പുനരന്വേഷിക്കുകയായിരുന്നു. ഇന്നലെ പാലാ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ സന്തോഷ്കുമാറിനെ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. പാലാ ഡിവൈഎസ്പി വി.ജെ. വിനോദ്കുമാറിന്റെ നിര്‍ദേശപ്രകാരം സിഐ ടോമി സെബാസ്റ്റ്യനാണു കേസില്‍ അന്വേഷണം നടത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ സ ന്തോഷ്കുമാറിനെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു.കേസ് സംബ ന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ:

അഡ്വ. കെ.എം. സന്തോഷ്കുമാര്‍ യൂണിയന്‍ സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ എസ്എന്‍ഡിപി യൂണിയനു കീഴില്‍ കോളജ് സ്ഥാപിക്കാന്‍ പൂഞ്ഞാര്‍ കുന്നോന്നി ആലുംതറയില്‍ 20 ഏക്കര്‍ വസ്തു വാങ്ങിയതിലാണ് പണാപഹരണം നടത്തിയത്. തൃപ്പൂണിത്തുറ കൊച്ചുപറമ്പില്‍ ഭാസ്കരന്‍, ബാബു, ഇവര്‍ ഇരുവരുടെയും ഭാര്യമാര്‍ എന്നിവരുടെ പേരിലുള്ള ഭൂമി ഇടനിലക്കാരനായ ടോമി സെബാസ്റ്റ്യന്‍ വാങ്ങിയതായി കരാര്‍ ഉണ്ടാക്കി ഇയാളില്‍നിന്ന് മൂന്ന് കോടി രൂപയ്ക്ക് യൂണയന്റെ പേരില്‍ ഭൂമി വാങ്ങിയതായാണ് വ്യാജരേഖ ചമച്ചത്. യഥാര്‍ഥ വിലയേക്കാള്‍ ഒന്നരക്കോടി രൂപയോളം കൂടുതലായാണ് കരാര്‍ ഒപ്പുവച്ചത്. ഇതിന് ഈരാറ്റുപേട്ട പെരുന്നിലം സ്വദേശി പ്ലാത്തോട്ടത്തില്‍ ടോമി സെബാസ്റ്റ്യന്‍ ഇടനിലക്കാരനായി വര്‍ത്തിക്കുകയായിരുന്നു.

മൂന്നുകോടി രൂപ വസ്തു ഉടമകള്‍ വിലയായി കൈപ്പറ്റിയെന്നു കാണിച്ചു യൂണിയന്റെ നാള്‍വഴി ചെലവ് എഴുതിയെടുത്തു. എന്നാല്‍ ആദ്യം വാങ്ങിയ എട്ട് ഏക്കര്‍ സ്ഥലത്തിന് 14,30,000 രൂപയാണു നല്‍കിയത്. പിന്നീടു വാങ്ങിയ പത്ത് ഏക്കറിനു 10,50,000 രൂപയും നല്‍കി. ബാക്കി സ്ഥലം ആധാരം ചെയ്തിട്ടില്ല. വസ്തു വാങ്ങുന്നതിനായി 37 ചെക്കുകളാണു നല്‍കിയത്. എന്നാല്‍ വസ്തു ഉടമകളുടെ പേരില്‍ 23 ചെക്കേ മാറിയിട്ടുള്ളൂ. ബാക്കി ചെക്കുകള്‍ വേറെ ആളുകളാണു വാങ്ങിയെടുത്തിട്ടുള്ളത്. പോലീസ് ഇവരെ ചോദ്യംചെയ്യപ്പോള്‍ ഇവര്‍ക്ക് ഇക്കാര്യം അറിയില്ലെന്നും പറഞ്ഞു. തെളിവായി ചെക്കുകളും പോലീസ് പിടിച്ചെടുത്തു. ഇടനിലക്കാരനായി വര്‍ത്തിച്ച ടോമിയോടു പോലീസ് ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും ഇയാള്‍ ഒളിവിലാണ്.

വസ്തുകച്ചവടം നടന്ന കാലയളവില്‍ അഡ്വ. സന്തോഷ്കുമാര്‍ ലക്ഷക്കണക്കിനു രൂപയുടെ വസ്തുവകകള്‍ സമ്പാദിച്ചതിനു തെളിവുണെ്ടന്നും പോലീസ് പറയുന്നു. യൂണിയന്റെ പേരില്‍ പണപ്പിരിവു നടത്തിയതിലും ക്രമക്കേടുകളുണെ്ടന്നും നിരവധി പരാതികള്‍ ഇതുസംബന്ധിച്ചു ലഭിച്ചിട്ടുണെ്ടന്നും പോലീസ് പറഞ്ഞു. രജിസ്ട്രഷന്‍ ഫീസ് ഇനത്തില്‍ വെട്ടിപ്പ് നടത്തി സര്‍കാരിനെയും കബളിപ്പിച്ചതായി അന്വേഷണത്തില്‍ കണെ്ടത്തിയിട്ടുണ്ട്.എന്നാല്‍, മുമ്പ് അന്വേഷിച്ചു കഴമ്പില്ലെന്നുകണ്ട് തള്ളിയ കേസില്‍ ഇപ്പോഴുള്ള അന്വേഷണവും നടപടിയും സിപിഎം-പോലീസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അഡ്വ. കെ.എം. സന്തോഷ്കുമാര്‍ പറഞ്ഞു.

Related posts