‘ഏഴില്ലെങ്കില്‍ ഏഴയലത്തേക്കില്ല” ഏഴു സീറ്റില്ലെങ്കില്‍ മത്സരിക്കില്ലെന്ന് ജനതാദള്‍ സെക്കുലര്‍

Mathewനവാസ് മേത്തര്‍

തലശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരരംഗത്തുനിന്ന് പിന്മാറാന്‍ മാത്യു ടി. തോമസ് നേതൃത്വം നല്‍കുന്ന ജനതാദള്‍ സെക്കുലര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച തീരുമാനം അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി സിപിഎം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള എന്നിവരെ ഡല്‍ഹിയില്‍ നേരിട്ട് കണ്ടാണ് ഡാനിഷ് അലി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇടതുമുന്നണി രൂപീകൃതമായ കാലംമുതല്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുന്ന തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കില്‍ മത്സരരംഗത്തുനിന്ന് പിന്മാറി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാനാണ് ജനതാദള്‍ സെക്കുലറിന്റെ തീരുമാനം.

കഴിഞ്ഞ തവണ അഞ്ചുസീറ്റില്‍ മത്സരിച്ച പാര്‍ട്ടി നാല് സീറ്റില്‍ വിജയിച്ചിരുന്നു. വടകര, അങ്കമാലി, തിരുവല്ല, കോവളം എന്നീ സിറ്റിംഗ് സീറ്റുകള്‍ക്കുപുറമെ കണ്ണൂര്‍, കൂത്തുപറമ്പ്, കല്‍പ്പറ്റ, എറണാകുളം, അരുവിക്കര, ചങ്ങനാശേരി, നെയ്യാറ്റിന്‍കര എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും നാല് മണ്ഡലം നല്‍കി എട്ട് സീറ്റ് വേണമെന്നാണ് ഇടതുമുന്നണിയോട് ആവശ്യപ്പെട്ടിരുന്നത്. ഇതാണ് ഏഴ് സീറ്റെങ്കിലും ലഭിച്ചാലേ മത്സരരംഗത്തുണ്ടാകുമെന്ന് ജനതാദള്‍ സെക്കുലര്‍ പറയുന്നത്. ഇതുസംബന്ധിച്ച് 24ന് മറുപടി നല്‍കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം ജനതാദള്‍ സെക്കുലര്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

ഇതിനിടയില്‍ സിറ്റിംഗ് സീറ്റായ വടകരയും അങ്കമാലിയും മാറ്റിയെടുക്കണമെന്ന നിര്‍ദേശവും സെക്കുലറിന് സിപിഎമ്മില്‍നിന്നും വന്നിട്ടുണ്ട്. അങ്കമാലി സിറ്റിംഗ് എംഎല്‍എയായ ജോസ് തെറ്റയിലെ തന്നെ മത്സരിപ്പിക്കാനാണ് ജനതാദള്‍ സെക്കുലര്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് ഇടതുമുന്നണിക്കു കോട്ടംചെയ്യുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ലൈംഗീക ആരോപണത്തിന് വിധേയനായ ജോസ് തെറ്റയില്‍ അങ്കമാലിയില്‍ മത്സരിച്ചാല്‍ സംസ്ഥാനത്തുടെനീളം യുഡിഎഫ് അത് പ്രചാരണമാക്കാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് അങ്കമാലി മാറ്റിയെടുക്കണമെന്ന് സിപിഎം മുന്നോട്ടുവച്ചിട്ടുള്ളത്.

വടകരയില്‍ സിറ്റിംഗ് എംഎല്‍എയായ സി.കെ. നാണു തന്നെയാണ് മത്സരിക്കാന്‍ സാധ്യത. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ നാണുവിനെ മാറ്റണമെന്ന നിര്‍ദേശവും വന്നിട്ടുണ്ട്. നാണു മാറിയാല്‍ സ്ഥാനാര്‍ഥിത്വത്തിലേക്ക് നാലുപേരാണ് മുന്നോട്ടുള്ളത്. എം.കെ. പ്രേംനാഥ്, ഇ.പി. ദാമോദരന്‍, ലോഹ്യ, സി. മൊഹസില്‍ എന്നിവരാണ് രംഗത്തുള്ളത്. ഇവരെ ഏകോപ്പിക്കാന്‍ എളുപ്പമല്ലാത്തതിനാല്‍ വടകര സീറ്റ് മാറ്റിയെടുക്കാനുള്ള നീക്കവും സെക്കുലറിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.

Related posts