ഐഎംസി പരിശോധന മറികടക്കാന്‍ ഡോക്ടര്‍മാരെ സ്ഥലംമാറ്റുന്നു ;യുവ ഡോക്ടര്‍മാര്‍ രംഗത്ത്

KTM-DOCTORഗാന്ധിനഗര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ  (ഐഎംസി) പരിശോധനയെ മറികടക്കാന്‍ ഡോക്ടര്‍മാരെ താല്‍ക്കാലികമായി സ്ഥലം മാറ്റി ഐഎംസിയുടെ കണ്ണില്‍ പൊടിയിടുന്നതിനെതിരെ യുവഡോക്ടര്‍മാര്‍ രംഗത്ത്. കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക ഡോക്ടര്‍മാരുടെ ഒഴിവ് നിരവധിയാണ്.

മെഡിക്കല്‍ കോളജുകളിലെ അധ്യാപകരുടെ എണ്ണവും പഠന നിലവാരവും അടിസ്ഥാന സൗകര്യവും പരിശോധിക്കുന്നതിനും കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് സംബന്ധിച്ചു തീരുമാനം എടുക്കുന്നതിനും ഐഎംസി അംഗങ്ങള്‍ എത്തുമ്പോള്‍ ഓരോ മെഡിക്കല്‍ കോളജുകളില്‍ നിന്നും താല്‍ക്കാലികമായി ഡോക്ടര്‍മാരെ അങ്ങോട്ടുമിങ്ങോട്ടും സ്ഥലം മാറ്റി ഐഎംസിയുടെ കണ്ണില്‍ പൊടിയിടുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്.  നിരവധി യുവ ഡോക്ടര്‍മാര്‍ പിഎസ്‌സിയുടെ  നിയമനം കാത്ത് നില്‍ക്കുമ്പോഴാണ് പുതിയ നിയമനം നടത്തി ഒഴിവുകള്‍ നികത്തുന്നതിന് പകരം താല്‍ക്കാലിക സ്ഥലമാറ്റം നടത്തുന്ന പഴയ സമ്പ്രാദായം തുടരുന്നത്. ഇതിനെതിരെ യുവഡോക്ടര്‍മാര്‍ വലിയ പ്രതിഷേധത്തിലാണ്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 40ശതമാനം അസിസ്റ്റന്റ് പ്രഫസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നാണ് ഔദ്യോഗിക കണക്ക്. സീനിയര്‍ റെസിഡന്‍സ് ഡോക്ടര്‍മാരുടെ ഒഴിവുകളും നിരവധിയാണ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഒഴിവുകള്‍ നികത്തുന്നതില്‍ അലംഭാവം തുടരുന്നത് പൊതുആരോഗ്യമേഖലയെ തന്നെ തകര്‍ക്കുമെന്ന് യുവഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.    പുതിയ നിയമനങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ നിലവിലുള്ള മുതിര്‍ന്ന ഡോക്ടര്‍മാര്‍ വിരമിക്കുമ്പോള്‍ ആ സ്ഥാനത്ത് പകരം ഡോക്ടര്‍മാര്‍ ഉണ്ടാവില്ലെന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്.

പുതിയ നിയമനങ്ങള്‍ നടന്നാല്‍ മാത്രമേ യുവഡോക്ടര്‍മാര്‍ക്ക് പ്രവൃത്തി പരിചയം ഉണ്ടാകുകയുള്ളൂവെന്നതും പ്രധാനമാണ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഫോറന്‍സിക്ക് മെഡിസിന്‍ ഡോക്ടര്‍മാരുടെ തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. 44 ഫോറന്‍സിക്ക് മെഡിസിന്‍ ഡോക്ടര്‍മാരുടെ തസ്തികകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 1961-ലെ തസ്തിക നിര്‍ണയം അനുസരിച്ചുള്ള തസ്തികളാണിത്. പുതുതായി തുടങ്ങിയ മെഡിക്കല്‍ കോളജുകളിലേക്കുള്ള സ്ഥലം മാറ്റം കൂടി പരിഗണിച്ചാല്‍ 40ശതമാനത്തിന് മുകളിലും ഒഴിഞ്ഞുകിടക്കുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍േദശം അനുസരിച്ച് സംസ്ഥാന ത്തെ അഞ്ച് മെഡിക്കല്‍ കോളജുകളിലുമായി ഫോറന്‍സിക്ക് മെഡിസിന്‍ ഡോക്ടര്‍മാരുടെ 120 തസ്തികള്‍ വേണം. നിലവില്‍ പിജി ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഫോറന്‍സിക് വിഭാഗം ബിരുദാനന്തര ബിരുദധാരികളായ നിരവധിപേര്‍ പിഎസ്‌സി നിയമനം കാത്ത് കഴിയുകയാണ്. അധ്യാപക ഡോക്ടര്‍മാരുടേയും അടിസ്ഥാന സൗകര്യങ്ങളുടേയും പരിമിതി മൂലം മെഡിക്കല്‍ കോളജുകളില്‍ വിവിധ പിജി കോഴ്‌സുകള്‍ക്ക് ഐഎംസിയുടെ അംഗീകാരം നഷ്ടപ്പെട്ടിരിക്കുകയാണ്.

Related posts