ഐ ഗ്രൂപ്പ് പുകയുന്നു! സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച പല പ്രമുഖരും പട്ടികയ്ക്ക് പുറത്ത്; ഇറക്കുമതി സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

igroupഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ ഐ ഗ്രൂപ്പ് പുകയുന്നു. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച പല പ്രമുഖരും പട്ടികയ്ക്ക് പുറത്തായതോടെ വലിയ പ്രതിഷേധമാണ് ഐ ഗ്രൂപ്പില്‍ ഉടലെടുത്തിരിക്കുന്നത്. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റും ചെന്നിത്തലയുടെ വിശ്വസ്തനുമായ ആര്‍ ചന്ദ്രശേഖരനടക്കം സീറ്റ് ലഭിക്കത്തവരുടെ പട്ടികയിലാണ്.

തലസ്ഥാന ജില്ലയിലെ ഐ ഗ്രൂപ്പിന്റെ ശക്തമായ സാന്നിധ്യമായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍ വാമനാപുരത്ത് സ്ഥാനാര്‍ഥിയാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇവിടെ ശരത് ചന്ദ്രപ്രസാദിനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇവിടെ വലിയ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്.

ഇറക്കുമതി സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.   മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ അടക്കമുള്ള പോഷക സംഘടനാ നേതാക്കള്‍ക്കും സീറ്റില്ല. ഐ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന തൃശൂര്‍ ജില്ലയിലെ സീറ്റുകള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ അനുകൂലികള്‍ സ്വന്തമാക്കിയതില്‍ കടുത്ത നിരാശയിലാണ് ഇവിടെ നേതാക്കളടക്കം.

തൃശൂര്‍ ജില്ലയിലെ ഐ നേതൃത്വം രണ്ടു തട്ടിലായ സ്ഥിതിയാണ്. സി.എന്‍ ബാലകൃഷണന്‍ നിര്‍ദ്ദേശിച്ചവരെ ഒഴിവാക്കി സുധീര അനുകൂലികള്‍ക്ക് സീറ്റ് ലഭിച്ചതില്‍ അദ്ദേഹം കടുത്ത അതൃപ്തിയിലാണ്. കൂടാതെ അടൂര്‍ പ്രകാശിനടക്കം സീറ്റ് പിന്നീട് ലഭിച്ചത്   മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൊണ്ടാണെന്ന വിലയിരുത്തലുണ്ട്. ഗ്രൂപ്പു നേതൃത്വം ഡല്‍ഹി ചര്‍ച്ചയില്‍ കാര്യമായി ഇടപെട്ടില്ലെന്ന പരാതി അടൂര്‍ പ്രകാശിനും ഉണ്ടെന്ന സൂചന പുറത്തു വന്നിട്ടുണ്ട്. ഐ ഗ്രൂപ്പില്‍ നിന്ന് അടൂര്‍ പ്രകാശ് എ ഗ്രൂപ്പിലേയ്ക്ക് മാറുന്നുവെന്ന പ്രചരണവുമുണ്ട്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ ഐ ഗ്രൂപ്പിനു കഴിഞ്ഞില്ലെന്ന  വികാരമാണ് മുതിര്‍ന്ന നേതാക്കള്‍ തന്നെ പങ്കുവയ്ക്കുന്നത്. തെരഞ്ഞെടുപ്പു കഴിയുന്നതോടെ ഗ്രൂപ്പു സമവാക്യങ്ങള്‍ മാറാനുള്ള സാധ്യതയാണ് തെളിയുന്നത്.  എ ഗ്രൂപ്പുകാരനായ സതീശന്‍ പാച്ചേനിയെ ഐ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍പെടുത്തിയാണ് കണ്ണൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. ഇതുപോലെ ഐ ഗ്രൂപ്പിന്റേയും എ ഗ്രൂപ്പിന്റേയും നോമിനായിയി പട്ടികയില്‍ ഇടംപിടിച്ചവര്‍ കളംമാറാനുള്ള സാധ്യത മുന്നില്‍കണ്ട് ഇവരെ അതാതു ഗ്രൂപ്പില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളും മാനേജര്‍മാര്‍ ആരംഭിച്ചിട്ടുണ്ട്.

തങ്ങളുടെ ഗ്രൂപ്പിലുള്ളവരെ കൂടുതലായി വിജയിപ്പിച്ച് വിലപേശല്‍ ശക്തിയാകാനുള്ള ശ്രമം ഇരു ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ രണ്ടു ഗ്രൂപ്പില്‍ നിന്നും പ്രമുഖ നേതാക്കളടക്കം പലരും സൂധീരന്റെ കൂടെ പോകുകയാണ്. ഐ ഗ്രൂപ്പില്‍ നിന്നുള്ളവരാണ് കൂടുതലായി സുധീര ഗ്രൂപ്പിലേയ്‌യ്ക്ക് കളംമാറിയിരിക്കുന്നത്.  വരും ദിവസങ്ങളിലും ഗ്രൂപ്പു സമവാക്യങ്ങള്‍ മാറി മറയുന്ന അണിയറ നീക്കങ്ങള്‍ കാണാം.

Related posts