റെനീഷ് മാത്യു
ഒടുവില്‍ ഹോളിവുഡിലെ നീലക്കണ്ണുള്ള രാജകുമാരനെത്തേടി ഓസ്കര്‍ എത്തി. യാഥാര്‍ഥ്യത്തോട് ഇഴചേര്‍ന്നു നില്‍ക്കുന്ന അഭിനയമുഹൂര്‍ത്തങ്ങളെ തേടിയുള്ള ഓസ്കറിന്റെ ഇത്തവണത്തെ പ്രത്യേകത ലിയനാര്‍ഡോ ഡി കാപ്രിയോയാണ്. ഓസ്കര്‍ പ്രഖ്യാപന വേദിയിലേക്കു നീലക്കണ്ണില്‍ കണ്ണീരുള്ള ചിരിപടര്‍ത്തി ലിയനാര്‍ഡോ നടന്നുചെല്ലുന്നതു കാണാനും അക്കാദമിയുടെ പുരസ്കാരം ആ കൈകളില്‍ ചേര്‍ന്നിരിക്കുന്നതു കാണാനും ഹോളിവുഡ് പ്രേക്ഷകര്‍ എക്കാലവും ആഗ്രഹിക്കുന്ന നിമിഷങ്ങളില്‍ ഒന്നായിരുന്നു.
1993ല്‍ ദിസ് ബോയ്‌സ് ലൈഫ് എന്ന ചിത്രത്തിലൂടെ കടന്നുവന്ന ലിയനാര്‍ഡോയ്ക്കു മൂന്നു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം കിട്ടിയിട്ടുണ്ട്. ദി റെവെനന്റിലൂടെ ഒരു മനുഷ്യജന്മം കടന്നുപോകാവുന്ന ഏറ്റവും ദുഷ്കരമായ ജീവിതത്തെ അഭിനയിച്ചു പ്രതിഫലിച്ച നടനാണ് ലിയനാര്‍ഡോ ഡി കാപ്രിയോ. ലിയനാര്‍ഡോ ആത്മാവ് കൊടുത്തു പൂര്‍ത്തിയാക്കിയ ചിത്രമെന്നാണ് റെവെനന്റിനെ ഹോളിവുഡ് ലോകം വിശേഷിപ്പിച്ചത്. ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ വേഷമായിരുന്നു ഇത്. സിനിമയിലെ കഥാപാത്രത്തിനു പൂര്‍ണത ലഭിക്കുന്നതിനു ചത്ത മൃഗങ്ങള്‍ക്കൊപ്പം വരെ അദ്ദേഹം കിടന്നുറങ്ങി.
കഴിഞ്ഞ വര്‍ഷം മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം നേടിയ ബേഡ്മാന്‍ എന്ന ചിത്രത്തിനുശേഷം അലജാന്ദ്രോ ഗൊണ്‍സാലസ് ഇനാരിറ്റൊ സംവിധാനം ചെയ്ത ചിത്രമാണ് ദി റെവെനന്റ്. 19-ാം നൂറ്റാണ്ടിലെ ഒരു യഥാര്‍ഥകഥയെ ആസ്പദമാക്കിയാണു ചിത്രമെടുത്തിരിക്കുന്നത്. 1820കളിലെ അമേരിക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജീവിതം പറയുന്ന ചിത്രം ലിയനാര്‍ഡോയ്ക്കു മറക്കാനാവാത്ത അനുഭവങ്ങളാണു സമ്മാനിച്ചത്. ഒരു നായാട്ടിനിടെ കരടിയുടെ ആക്രമണത്തിനിരയായി പരിക്കേല്‍ക്കുകയും പിന്നീടു മരം കോച്ചുന്ന തണുപ്പില്‍ കൂട്ടുകാരാല്‍ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു മനുഷ്യന്റെ അതിജീവനമാണു ചിത്രം പറയുന്നത്.
അതികഠിനമായ തണുപ്പുള്ള കാടുകളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. സിനിമയിലെ 30, 40 സീക്വന്‍സുകള്‍ തന്റെ സിനിമാജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നതാണെന്നും കാപ്രിയോ പറയുന്നു. ജീര്‍ണിച്ചുതുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശവങ്ങള്‍ക്കൊപ്പം ഉറങ്ങിയും കാട്ടുപോത്തിന്റെ മാംസവും കരളും പച്ചയ്ക്കു കഴിച്ചും മഞ്ഞുറഞ്ഞുകിടക്കുന്ന നദികളിലൂടെ നീന്തിയുമൊക്കെയാണ് ലിയനാര്‍ഡോ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.
കൊടുംകാടുകളില്‍ ദുഷ്കരമായ ലൊക്കേഷനുകളിലാണു സിനിമയുടെ ചിത്രീകരണം നടത്തിയത്. വളരെ അപകടം നിറഞ്ഞതായതിനാല്‍ പലരും ഇടയ്ക്കു വച്ച് പണി നിര്‍ത്തി പോയി. കരടിയുമായുള്ള ഏറ്റുമുട്ടല്‍ രംഗമാണ് ഈ ചിത്രത്തിലെ ഭീകരത നിറഞ്ഞ രംഗങ്ങളിലൊന്ന്.
ഇതിനു മുന്‍പ് ലിയനാര്‍ഡോയും ഹോളിവുഡ് ലോകവും ഓസ്കര്‍ പുരസ്കാരം ഏറെ ആഗ്രഹിച്ച മുഹൂര്‍ത്തങ്ങളുണ്ട്. അഭിനയംകൊണ്ട് ഹോളിവുഡിന്റെ വെള്ളിത്തിരയെ ലിയനാര്‍ഡോ അതിശയിപ്പിച്ചിട്ടും പക്ഷേ പാതിവഴിയില്‍ പലപ്പോഴും ഓസ്കര്‍ നഷ്ടപ്പെടുകയായിരുന്നു. മാര്‍ട്ടിന്‍ സ്‌കോര്‍സീസ് സംവിധാനം ചെയ്ത ഏവിയേറ്ററില്‍ ഹാവാര്‍ഡ് ഹ്യൂഗ്‌സ് എന്ന കഥാപാത്രത്തിന്റെ ഒരൊറ്റ സീനിലെ അഭിനയം മതിയായിരുന്നു ലിയനാര്‍ഡോയ്ക്ക് ഓസ്കര്‍ പ്രതീക്ഷിക്കാന്‍. എന്നാല്‍, ഓസ്കര്‍ ലഭിച്ചില്ല.
അമേരിക്കന്‍ എഴുത്തുകാരന്‍ ജിം കാരളിന്റെ ആത്മകഥ ദി ബാസ്കറ്റ് ബോള്‍ ഡയറീസ് എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ ശക്തമായ നടനവൈഭവമാണു ലിയനാര്‍ഡോയുടേതെന്നു ഹോളിവുഡ് ലോകം മനസിലാക്കുകയായിരുന്നു. വികാരതീക്ഷ്ണമായ രംഗങ്ങളെ അതിഭാവുകത്വമില്ലാതെ അഭിനയിച്ചവസാനിപ്പിക്കുന്ന ചിത്രമായിരുന്നു ബ്ലഡ് ഡയമണ്ട്. കൂടാതെ ദി വോള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ്, ജാങ്കോ അണ്‍ചെയിന്‍ഡ് എന്ന ചിത്രങ്ങളിലും അഭിനയ മികവാണ് പ്രകടിപ്പിച്ചത്.
മൂന്നു തവണ മികച്ച നടനുള്ള ഓസ്കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ടെങ്കിലും സുവര്‍ണ പുരസ്കാരം ഇതുവരെ സ്വന്തമാക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. ഒടുവില്‍ ദി റെവെനന്റിലെ ഹ്യൂ ഗ്ലാസ് എന്ന കഥാപാത്രത്തിലൂടെ ലിയനാര്‍ഡോയെ തേടി ഓസ്കര്‍ എത്തുകയായിരുന്നു.