ഒന്നും ശരിയാവില്ലെന്ന മട്ടില്‍ പന്തളം കെഎസ്ഇബി; മണിക്കൂറുകള്‍ വൈദ്യുതി തടസം

KTM-CURRENTCUTപന്തളം: ഒരു ദിവസം തന്നെ പത്തും പതിനഞ്ചും തവണ വൈദ്യുതി മുടക്കം. ചിലപ്പോള്‍ മണിക്കൂറുകള്‍ നീളും. ആഴ്ചയില്‍ പല ദിവസങ്ങളിലും അറ്റകുറ്റപ്പണിയുടെ പേരിലും പകലന്തിയോളം വൈദ്യുതി മുടങ്ങും. കൃത്യമായി നടക്കുന്നത് ബില്‍ പണം സ്വീകരിക്കലും അത് മുടങ്ങിയാല്‍ വൈദ്യുതി വിച്ഛേദിക്കലും മാത്രം. പന്തളത്ത് കെഎസ്ഇബിയുടെ ഉപഭോക്തൃ സേവനത്തിന്റെ ചുരുക്കചിത്രമാണിത്. മഴയാണ് കാരണമെന്നു പറഞ്ഞാല്‍ തെറ്റി. പ്രകൃതി ഏതവസ്ഥയിലായിരുന്നാലും പന്തളത്ത് സ്ഥിതി ഇതു തന്നെ.

മോഡല്‍ സ്റ്റേഷനായി ഉയര്‍ത്തിയിട്ടും മാറ്റമൊന്നുമില്ലെന്നാണ് പരാതി. ഏതാണ്ട് ഒരു വര്‍ഷമായി സ്ഥിതി അതിദയനീയമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. മിനിറ്റുകള്‍ ഇടവിട്ട് വൈദ്യുതി നിലയ്ക്കുന്നു. കുട്ടികള്‍ സ്വിച്ചിട്ടു കളിക്കും പോലെ വൈദ്യുതി പോയും വന്നും നില്‍ക്കും. ചിലപ്പോള്‍ ഒരു പകല്‍ കാത്തിരുന്നാല്‍ പോലും തിരികെയെത്തുമെന്ന് പറയാനുമാവില്ല. മിക്ക ദിവസങ്ങളിലും ഇതാണ് സ്ഥിതി. ഇത് കൂടാതെയാണ് ടച്ചിംഗ് വെട്ട്. ഇത് കരാറുകാരെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് പറയുന്നു.    ജീപ്പിലെത്തുന്ന ഏതാനും പേരില്‍ ഒരുവന്‍ ടച്ചിംഗ് വെട്ടും. ലൈനില്‍ മുട്ടിയ ഭാഗം മാത്രം ടച്ച് ചെയ്ത് വിടും. ഒരാഴ്ച പിന്നിടുമ്പോള്‍ വെട്ടിയ ഭാഗം കിളിര്‍ത്ത് ലൈനില്‍ മുട്ടും.

വീണ്ടും അതേ സ്ഥലത്ത് വൈദ്യുതി മുടക്കി ടച്ചിംഗ് വെട്ട്. വൈദ്യുതി തടസം സംബന്ധിച്ച് കൂമ്പാരം പോലെ പരാതികളാണ് ഓഫീസിലെത്തുക. അസിസ്റ്റന്റ് എഞ്ചിനീയറാണ് ഓഫീസിലെ ഉന്നതയെങ്കിലും  പരാതി സ്വീകരിക്കലും പരിഹാരവുമെല്ലാം ജീവനക്കാരാണ്. പരിഹാരം നീണ്ടാലും പരാതിക്ക് എഇ ചെവികൊടുക്കില്ല. ഇങ്ങനെ ലൈനിലെ ജീവനക്കാരുമായുള്ള തര്‍ക്കം നിത്യസംഭവവുമാണ്. ഫോണില്‍ പരാതി പറയാനെങ്കില്‍ കിട്ടിയാല്‍ ഭാഗ്യമെന്ന് പറയാം. ഓഫീസില്‍ ഫോണ്‍ വിളി വരുന്ന സമയത്ത് സമീപത്ത് ആരുണ്ടോ അവരാണ് ഫോണ്‍ എടുക്കുക. കറന്റില്ല എന്നു കേള്‍ക്കുന്ന മാത്രയില്‍, സ്വിച്ചിട്ട പോലെ മറുപടി എത്തും. 11 കെവി ഫോള്‍ട്ട്, ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റം എന്നിവയാണ് സ്ഥിരം പല്ലവികള്‍.

ഒരു മണിക്കൂറിനുള്ളില്‍ ശരിയാകും എന്ന് ഒരു കൂട്ടിചേര്‍ക്കല്‍ കൂടിയുണ്ടാവും അവസാനം. വിളിക്കുന്ന ഉപഭോക്താവ് പിന്നീടാണ് ഏത് ഭാഗമാണെന്ന് പറയുക. ജീവനക്കാരന്‍ ഇതിനകം ഫോണ്‍ കട്ടാക്കുകയും ചെയ്യും. നാഥനില്ലാ കളരിയായി ഓഫീസിന്റെ പ്രവര്‍ത്തനം മാറിയെന്നാണ് ഉപഭോക്താക്കളുടെ പരാതി.  ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ചും നിത്യേന പരാതിയാണ്. വീട്ടമ്മയെ അപമാനിച്ചതിനുള്‍പ്പടെ ജീവനക്കാര്‍ക്കെതിരെ പോലീസിലും മുമ്പ് പരാതി വന്നിരുന്നു. വൈദ്യുതി തടസം മൂലം പന്തളത്തെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍, ഡിറ്റിപി സെന്ററുകള്‍, ഹോട്ടലുകള്‍, പ്രിന്റിംഗ് പ്രസുകളുടെ അടക്കം പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലായെന്ന് ഉടമകള്‍ പറയുന്നു.

Related posts