ഒരുവയസുള്ള കുട്ടിയെ വിറ്റ സംഭവത്തില്‍ മാതാപിതാക്കളടക്കം നാലുപേര്‍ അറസ്റ്റില്‍; ഒന്നരലക്ഷംരൂപയ്ക്കു കുട്ടിയെ മറിച്ചു വിറ്റ ജോണ്‍ സുന്ദറിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം

ammaവടക്കഞ്ചേരി: ഒരു വയസുള്ള ആണ്‍കുട്ടിയെ ഇടനിലക്കാര്‍ വഴി കോയമ്പത്തൂരിലെ ദമ്പതികള്‍ക്കു വിറ്റു സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളേയും ഇടനിലക്കാരായ രണ്ടു പേരെയും വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു.
കുട്ടിയുടെ അച്ഛന്‍ അണക്കപ്പാറ സ്വദേശി മുഹമ്മദ് കുട്ടി (55), ഇയാളുടെ ഭാര്യ റംലത്ത് (36), ഇടനിലക്കാരനും ഓട്ടോ ഡ്രൈവറുമായ കിഴക്കഞ്ചേരി എളങ്കാവ് സ്വദേശി ജ്യോതി (37), കോയമ്പത്തൂര്‍ സ്വദേശി ജോണ്‍ സുന്ദര്‍ (47) എന്നിവരെയാണു സിഐ സി.ആര്‍. സന്തോഷ്, എസ്‌ഐ ബി. ഷാജുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കോയമ്പത്തൂര്‍ തുടിയല്ലൂരിലുള്ള ബാലസുബ്രഹ്മണ്യം-കണ്ണമ്മ ദമ്പതികളുടെ വീട്ടില്‍നിന്നു കണ്ടെത്തിയ കുട്ടിയെ പിന്നീട് മലമ്പുഴയിലുള്ള ആനന്ദ് ഭവനിലേക്കു മാറ്റി. അമ്മ റംലത്ത് ടിബി രോഗിയാണെന്നും കുട്ടിയെ സംരക്ഷിക്കാനാവില്ലെന്നും പറഞ്ഞാണ് ഇടനിലക്കാര്‍വഴി ഒരുലക്ഷംരൂപയ്ക്കു കുട്ടിയെ വിറ്റത്. കോയമ്പത്തൂരിലുള്ള ജോണ്‍ സുന്ദറിനാണു കുട്ടിയെ കൈമാറിയത്. ഇതുസംബന്ധിച്ചു 100 രൂപയുടെ മുദ്രപേപ്പറില്‍ എഗ്രിമെന്റും എഴുതിയിരുന്നു. ആറുമാസം മുമ്പായിരുന്നു വില്പന. ഇതിനിടെ റംലത്തിന്റെ അസുഖംമാറി. ഭര്‍ത്താവ് മുഹമ്മദ്കുട്ടി രണ്ടരമാസമായി വീട്ടിലും വരാതായി. അയല്‍വാസികളും ബന്ധുക്കളും കുട്ടിയെ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ കോയമ്പത്തൂരിലെ ബന്ധുവിനെ ഏല്പിച്ചിരിക്കുകയായിരുന്നുവെന്നാണു റംലത്ത് അറിയിച്ചതത്രേ.

ഇതു നാട്ടുകാരിലും സംശയം ഉണ്ടാക്കി. ഒരു വയസുള്ള കുട്ടിയെ നോക്കാന്‍ ഏല്പിച്ചുവെന്നു പറയുന്നത് ആരും വിശ്വസിച്ചില്ല. കുടുങ്ങുമെന്നായതോടെ ഭര്‍ത്താവ് കുട്ടിയെ വിറ്റെന്നു പറഞ്ഞു റംലത്ത് വടക്കഞ്ചേരി പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു വന്‍സംഘം ഇതിനു പിന്നിലുണ്ടെന്നു പുറത്തായത്. റംലത്തിനെക്കൂടാതെ മുഹമ്മദ്കുട്ടി വേറേയും രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്.

അതില്‍ ഏഴു മക്കളുണ്ട്. റംലത്തിന്റെ രണ്ടാം വിവാഹമാണിത്. ആദ്യവിവാഹത്തില്‍ ഏഴു വയസുള്ള ഒരു കുട്ടിയുണ്ടെന്നും പോലീസ് പറഞ്ഞു. പിഞ്ചു കുട്ടിയെ വില്‍ക്കാന്‍ ഇടനിലക്കാരായി നിന്ന വള്ളിയോട് സ്വദേശി ലക്ഷ്മണന്‍, കോയമ്പത്തൂര്‍ സ്വദേശി രാമന്‍കുട്ടി എന്നിവരെക്കൂ പിടികൂടാനുണ്ട്. ഇവര്‍ ഒളിവിലാണ്. കുട്ടികളുടെ വില്പന ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കോയമ്പത്തൂരിലെ ദമ്പതികള്‍ക്ക് ഒന്നരലക്ഷംരൂപയ്ക്കു കുട്ടിയെ മറിച്ചു വിറ്റ ജോണ്‍ സുന്ദറിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related posts