ഒരു കോടി രൂപയുടെ നായ്ക്കുട്ടി ഇന്ത്യയില്‍

dogചുക്കിച്ചുളിഞ്ഞ മുഖചര്‍മം, താഴേക്കുതൂങ്ങിയ കീഴ്ത്താടി, ബലമില്ലാത്ത ശരീരചര്‍മം, പതിഞ്ഞ മൂക്ക്, കൊറിയന്‍ മാസ്റ്റിഫ് എന്ന ഇനം നായ്ക്കളുടെ പ്രധാന പ്രത്യേകതകളാണിവ. ആജാനുബാഹുക്കളായ ഈ ഇനം നായകളുടെ വില കേട്ടാല്‍ കണ്ണു തള്ളും. രണ്ടു മാസം പ്രായമുള്ള ഒരു കുഞ്ഞിന് വില ഒരു കോടി രൂപ. ബംഗളൂരു സ്വദേശിയായ എസ്. സതീഷ് എന്ന നായപ്രേമി ഒരു ജോടി കുഞ്ഞുങ്ങളെയാണ് ചൈനയില്‍നിന്നു വാങ്ങിയത്. കൊറിയന്‍ മാസ്റ്റിഫ് ഇനം നായ്ക്കളുള്ള ആദ്യ ഇന്ത്യക്കാരനാണ് ഇനി സതീഷ്.

20 വര്‍ഷമായി സതീഷ് ഈ ഇനം നായകളെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിലവില്‍ അപൂര്‍വവും വലിയ ഇനങ്ങളുമായ 150ലധികം നായകള്‍ സതീഷിന്റെ ശേഖരത്തിലുണ്ട്. 25 വര്‍ഷമായി നായവളര്‍ത്തല്‍ രംഗത്ത് സജീവമാണ് ഇദ്ദേഹം. നിരന്തരമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ചൈനയിലുള്ള ഒരു ഡോഗ് ബ്രീഡറുടെ കൊറിയന്‍ മാസ്റ്റിഫ് അടുത്തിടെ പ്രസവിച്ചത് അറിയുന്നത്. ഉടന്‍തന്നെ ഒരു ആണ്‍ നായക്കുട്ടിയെയും പെണ്‍ നായക്കുട്ടിയെയും വാങ്ങുകയായിരുന്നു. രണ്ടിനുംകൂടി ചെലവായതാവട്ടെ രണ്ടു കോടി രൂപയും.

അത്യപൂര്‍വമായ ഇനമാണിതെന്ന് സതീഷ് പറയുന്നു. മറ്റു മാസ്റ്റിഫ് ഇനങ്ങളെ അപേക്ഷിച്ച് വലുപ്പവും ചര്‍മച്ചുളുക്കവും ഇവര്‍ക്ക് കൂടുതലാണ്. മുഖചര്‍മം ചുക്കിച്ചുളിഞ്ഞതിനാല്‍ കാഴ്ചയ്ക്ക് അല്പം തടസമുണ്ടാകും. പതിഞ്ഞ മൂക്കാണെങ്കിലും ഘ്രാണശക്തിയില്‍ കൊറിയന്‍ മാസ്റ്റിഫ് ഒട്ടും പിന്നിലല്ലെന്നും അദ്ദേഹം പറഞ്ഞു. ബെയ്ജിംഗില്‍നിന്ന് ബാങ്കോക്ക് വഴിയാണ് നായ്ക്കുട്ടികള്‍ ബംഗളൂരുവിലെത്തുക.

ഇരുവര്‍ക്കുമായി അത്യാഡംബര വരവേല്പാണ് സതീഷ് ഒരുക്കുന്നത്. ഒരു നായക്കുട്ടിക്ക് റോള്‍സ് റോയ്‌സും മറ്റേ ആള്‍ക്ക് റേഞ്ച് റോവറുമാണ് വീട്ടിലേക്ക് കൊണ്ടുപോകാനായി തയാറാക്കിയിരിക്കുന്നത്. റോള്‍സ് റോയ്‌സ് വാടകയ്‌ക്കെടുത്തിരിക്കുന്നതാണ്. റേഞ്ച് റോവര്‍ ഒരു സുഹൃത്തിന്റെയും.

തണുപ്പുള്ള കാലാവസ്ഥയാണ് കൊറിയന്‍ മാസ്റ്റിഫുകള്‍ക്ക് പ്രിയം. അതിനാല്‍ എയര്‍ കണ്ടീഷന്‍ഡ് റൂമാണ് ഇരുവര്‍ക്കുമായി സതീഷ് തയാറാക്കിയിരിക്കുന്നത്. സതീഷിന്റെ ശേഖരത്തിലുള്ള ഏറ്റവും വിലപിടിപ്പുള്ള ഇനം ടിബറ്റന്‍ മാസ്റ്റിഫ് ഇനമായിരുന്നു. 65 ലക്ഷം രൂപ.

Related posts