ഒളിമ്പിക്‌സിലും അഛേ ദിന്‍

Modiന്യൂഡല്‍ഹി: അടുത്ത മൂന്ന് ഒളിമ്പിക്‌സുകള്‍ക്കുള്ള തയാറെടുപ്പുകള്‍ക്കായി പ്രത്യേക സമിതി രൂപീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 2020, 2024, 2028 ഒളിമ്പിക്‌സുകളിലെ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുകയാണു സമിതിയുടെ രൂപീകരണത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി പ്രത്യേക കര്‍മപദ്ധതി രൂപീകരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. റിയോയിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ ഇടപെടല്‍.

1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സിനു ശേഷം പുരുഷന്മാര്‍ മെഡല്‍പട്ടികയില്‍ വരാതെ പോയ ഒളിമ്പിക്‌സെന്ന പ്രത്യേകതയും റിയോ ഒളിമ്പിക്‌സിനുണ്ട്. റിയോയില്‍ മൂന്നു വനിത താരങ്ങളാണ് ഇന്ത്യയുടെ മാനം കാത്തത്. ബാഡ്മിന്റണില്‍ വെള്ളിമെഡല്‍ നേടിയ പി. വി. സിന്ധുവും ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്കും ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കറും. ഇതില്‍ ദിപയ്ക്ക് 0.15 പോയിന്റിന്റെ വ്യത്യാസത്തിലാണു മെഡല്‍ നഷ്ടപ്പെട്ടത്. ജിംനാസ്റ്റിക്‌സിലെ ഏറ്റവും അപകടകരമായ ഇനമെന്ന വിശേഷണമുള്ള പ്രൊഡുനോവ ദിപ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മികച്ച കായികതാരങ്ങളെ കണെ്ടത്തുന്നതിനും പരിശീലനം നല്‍കുന്നതിനുമാണ് സമിതിയെ നിയോഗിക്കുന്നത്.

Related posts