ഓണാട്ടുകര കുഭഭരണിക്കൊരുങ്ങുന്നു കെട്ടുകാഴ്ചകളുടെ നിര്‍മാണം തുടങ്ങി

alp-kumbabharaniകായംകുളം: കുംഭഭരണി മഹോത്സവത്തിനായി ഓണാട്ടുകര ഉണര്‍ന്നു .ഓണാട്ടുകരക്കാര്‍ക്ക് ഇനി പറയാനുള്ളത് കുംഭ ഭരണി വിശേഷങ്ങള്‍ മാത്രം. കുംഭ ഭരണിനാളില്‍ ചെട്ടികുളങ്ങര അമ്മയുടെ സന്നിധിയില്‍ കാഴ്ചവച്ച് അനുഗ്രഹം നേടാന്‍ കെട്ടുകാഴ്ചകളുടെ നിര്‍മാണത്തിന് 13 കരകളിലും ഇന്നലെ തുടക്കമായി.അനുഷ്ഠാന കലാരൂപമായ കുത്തിയോട്ട ചടങ്ങുകള്‍ വഴിപാടുകാരുടെ ഭവനങ്ങളിലും ആരംഭിച്ചു.ഇന്നലെ  ശിവരാത്രി നാളിലാണ് ചെട്ടികുളങ്ങര കുംഭ ഭരണിയുടെ ചടങ്ങുകള്‍ ആരംഭിച്ചത് . ഭക്തിയും കലയും വിശ്വാസവും അനുഷ്ഠാനവും ഗ്രാമീണ കൂട്ടായ്മയും ചെട്ടികുളങ്ങര അമ്മയുടെ മഹാസങ്കേതത്തില്‍ സമന്വയിക്കുന്ന നാളുകളാണിനി.

ഭക്തിയും നാട്ടുകൂട്ടവും ഒന്നിക്കുമ്പോഴുള്ള പാരസ്പര്യം ഭയഭക്തി വിശ്വാസത്തിലധിഷ്ഠിതമായ സ്‌നേഹപ്രകടനങ്ങളുടെ ആവേശവും ആരവങ്ങളുമാണ് ഓണാട്ടുകരയിലെങ്ങും. കാര്‍ഷിക സംസ്കാരത്തിന്റെ യഥാര്‍ത്ഥപരിച്ഛേദം കൂടിയാണ് ചെട്ടികുളങ്ങര ഭരണി ഉത്സവം. വിളവിന്റെ പങ്ക് ദേവിക്ക് സമര്‍പ്പിക്കുന്ന കുതിരമൂട്ടില്‍ കഞ്ഞിസദ്യക്കും 13 കരകളിലുംഭക്തിപൂര്‍വ്വം  തുടക്കമായി.ആറ് കുതിരകള്‍, അഞ്ച് തേര്,  ഭീമന്‍, അനുഗ്രഹം ചൊരിയുന്ന ഹനുമാന്‍, പാഞ്ചാലി എന്നിവയാണ് കെട്ടുകാഴ്ചകളായി ഒരുങ്ങുന്നത് ഓണാട്ടുകരയുടെ ഒരുമയുടെ ഉത്സവതാളം കൂടിയാണിത്.

ഏഴുനാള്‍ നീളുന്ന ഉത്സവം കുംഭത്തിലെ ഭരണിനാളായ 13 ന് സമാപിക്കും.തടിച്ചക്രത്തിന് മീതെ തടിയും കയറും അലകും തുണിയും കണ്ണാടിത്തിളക്കവും കൂടിച്ചേരുന്ന കെട്ടുകാഴ്ച്ച നിര്‍മ്മാണം വിസ്മയ കാഴ്ച്ചയാണ് .കൂടാതെ ഇഷ്ട വഴിപാടായ കുത്തിയോട്ട ചുവടുകളാല്‍ ഓണാട്ടുകരയുടെ രാവുകള്‍ ഇനി ഭക്തിസാന്ദ്രമാകും

Related posts