ഓപ്പറേഷന്‍ തിയറ്റര്‍ അടച്ചുപൂട്ടി; മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രോഗികളെ പറഞ്ഞുവിടുന്നു

EKM-THEATUREമൂവാറ്റുപുഴ: ദിനംപ്രതി നൂറുകണക്കിനു നിര്‍ധന രോഗികള്‍ ചികിത്സ തേടിയെത്തുന്ന മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്റര്‍ അടച്ചുപൂട്ടി.  ആശുപത്രിയില്‍ നിലവില്‍ അഡ്മിറ്റാക്കിയിരുന്ന ഗര്‍ഭിണികള്‍ അടക്കമുള്ളവരെ മറ്റ് ആശുപത്രികളിലേക്കു പറഞ്ഞുവിടുകയാണ്. അപകടത്തില്‍പരിക്കേറ്റും മറ്റും നിരവധി പ്പേരാണ് ദിവസവും ആശുപത്രിയിലെത്തുന്നത്. ഇവര്‍ക്കു പ്രഥമശുശ്രൂഷ മാത്രം നല്‍കി  വിദഗ്ധ ചികിത്സയ്ക്കായി മറ്റാശുപത്രികളിലേക്കു പറഞ്ഞയ്ക്കുകയാണ് നിലവില്‍ ചെയ്തുവരുന്നത്.

അറ്റകുറ്റപ്പണിക്കായിട്ടാണ് ചൊവ്വാഴ്ച മുതല്‍ തിയറ്റര്‍ അടച്ചുപൂട്ടിയത്. അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാന്‍ ഒരു മാസമെങ്കിലും എടുക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. നിര്‍ധന രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളേയും മറ്റും ആശ്രയിക്കേണ്ടതായി വന്നിരിക്കുകയാണ്. കാലപ്പഴക്കംമൂലം ശോച്യാവസ്ഥയിലായ പേ വാര്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സില്‍നിന്നുള്ള മാലിന്യങ്ങള്‍ ഓപ്പറേഷന്‍ തിയറ്റര്‍ പരിസരത്തേക്ക് വീഴുന്നതാണ് തിയറ്റര്‍ അടച്ചുപൂട്ടി അറ്റകുറ്റപ്പണി നടത്താന്‍ കാരണമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

സിസേറിയന്‍, ഓര്‍ത്തോ, ഇഎന്‍ടി ഉള്‍പ്പെടെയുള്ള ഓപ്പറേഷനുകളെല്ലാം നടക്കുന്ന തിയറ്ററാണ് അടച്ചുപൂട്ടിയിരിക്കുന്നത്. ദിവസവും നിരവധി ഓപ്പറേഷന്‍ നടക്കുന്ന തിയറ്റര്‍ അടച്ചു പൂട്ടുമ്പോള്‍ പകരം സംവിധാനം ഒരുക്കാത്തതിനെ തിരേ പ്രതിഷേധ മുയര്‍ ന്നിട്ടുണ്ട്.ജനറല്‍ ആശുപത്രിയില്‍ ഒരു തിയറ്ററിലാണു സിസേറിയന്‍ ഉള്‍പ്പെടെ എല്ലാ  ഓപ്പറേഷനുകളും നടത്തിവന്നിരുന്നത്. അഞ്ചുവര്‍ഷം മുമ്പ് പണികഴിപ്പിച്ച മന്ദിരത്തിലാണ് ഓപ്പറേഷന്‍ തിയറ്റര്‍. വേണ്ടത്ര സൗകര്യങ്ങളോ, ആവശ്യമായ സുരക്ഷിതത്വമോ ഒരുക്കാതെയാണ് അന്നു തിയറ്ററിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

പുതുതായി നിര്‍മാണം ആരംഭിക്കുന്ന മന്ദിരത്തിലും തിയറ്ററര്‍ സംവിധാനമില്ല.  ഓഫീസ് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയാണ് പുതിയ മന്ദിരത്തിലുള്ളത്. ഹൈറേഞ്ച് മേഖലയില്‍ നിന്നടക്കം ദിവസവും നൂറുകണക്കിനു സാധാരണക്കാരായ രോഗികളാണു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്.

Related posts