ഔട്ട്‌ലെറ്റുകളില്‍ വിലകുറഞ്ഞ മദ്യമില്ല;വ്യാജമദ്യലോബികള്‍ മുതലെടുക്കുമെന്ന് ആശങ്ക

KLM-BEVകൊട്ടാരക്കര: സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പന ശാലകളില്‍ വിലക്കുറവുളള മദ്യം ലഭ്യമാകുന്നില്ല. വില കൂടിയ മുന്തിയ ഇനം മദ്യം മാത്രമാണ് ലഭ്യമാകുന്നത്. വ്യാജമദ്യ ലോബികള്‍ ഈ അവസരം മുതലെടുക്കുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. ഓണക്കാലത്ത് ഇത് മദ്യ ദുരന്തത്തിനു തന്നെ കാരണമായേക്കുമെന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍. ബാറുകള്‍ അടച്ചിട്ട് മദ്യ വ്യാപാരം സര്‍ക്കാരിന്റെ കുത്തകയായി മാറിയതിനു ശേഷമാണ് കുറഞ്ഞ വിലയ്ക്കുളള മദ്യം ഔട്ട് ലെറ്റുകളില്‍ നിന്നും അപ്രത്യക്ഷമായത്.

ഇതോടൊപ്പം തന്നെ അളവില്‍ കുറവുളള ക്വാര്‍ട്ടര്‍ കുപ്പികളിലുളള മദ്യവും വീര്യമായിട്ടുണ്ട്. സര്‍ക്കാര്‍ ഡിസ്റ്റിലറികളില്‍ ഉല്‍പാദിപ്പിക്കുന്ന മദ്യവും ഇപ്പോള്‍ ലഭ്യമല്ല. സ്ഥിരം മദ്യ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു ഇത്തരം മദ്യം. ഇതു ലഭ്യമല്ലാതായതോടെ മുന്തിയ ഇനം മദ്യത്തെ ആശ്രയിക്കേണ്ടുന്ന ഗതികേടിലാണ് ഇക്കൂട്ടര്‍. ഇതിന് വന്‍ വില നല്‍കേണ്ടി വരുന്നതുകൊണ്ട് ഉപയോക്താക്കള്‍ മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നാണ് എക്‌സൈസിന്റെ ആശങ്ക. കുറഞ്ഞ വിലക്കുളള മദ്യത്തിനു വേണ്ടി ഇത്തരമാളുകള്‍ വ്യാജമദ്യലോബികളെ ആശ്രയിച്ചേക്കും. ഈ അവസരം അവര്‍ പരമാവധി മുതലെടുക്കുകയും ചെയ്യും. മദ്യ ദുരന്തങ്ങള്‍ക്ക് ഇത് വഴി വെക്കാനുളള സാധ്യതയും വളരെ കൂടുതലാണ്.

കുറഞ്ഞ വിലക്കുളള മദ്യം വിതരണം ചെയ്യുന്ന ഡിസ്റ്റിലറികളും ബിവറേജസ് കോര്‍പ്പറേഷനും തമ്മിലുളള തര്‍ക്കങ്ങളാണ് ഇത്തരം മദ്യം ഡിസ്റ്റിലറികളിലെത്താത്തതിനു കാരണമെന്നു പറയപ്പെടുന്നു. സര്‍ക്കാര്‍ ഡിസ്റ്റിലറികളില്‍ നിന്നുളള മദ്യത്തിനും കോര്‍പ്പറേഷന്‍ അയിത്തം കല്‍പ്പിച്ചിരിക്കുകയാണ്. മദ്യ കമ്പനികളും കോര്‍പ്പറേഷനിലെ ചില ഉന്നതരുമായി ബന്ധപ്പെട്ടുളള വ്യാപാര കമ്മീഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കുറഞ്ഞ വിലക്കുളള മദ്യത്തെ പടിക്കു പുറത്താക്കാന്‍ കാരണമെന്ന് സൂചനകളുണ്ട്. സര്‍ക്കാര്‍ ഡിസ്റ്റിലറികളും കളത്തിനു പുറത്താകാന്‍ കാരണവും ഇതു തന്നെ. വിലകുറവുളള മദ്യം ഔട്ട് ലെറ്റുകളിലെത്തിയാല്‍ തന്നെ അത് മൊത്തമായി വ്യാജ മദ്യകച്ചവടക്കാര്‍ക്ക് കടത്തുകയാണെന്നും ആക്ഷേപമുണ്ട്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സ്പിരിറ്റു കടത്തുന്നത് വര്‍ധിച്ചു വരുന്നതായി വ്യക്തമായിട്ടുണ്ട്. അടുത്ത കാലത്ത് തെക്കന്‍ ജില്ലകളില്‍ നിന്നും സ്പിരിറ്റു പിടികൂടിയിരുന്നു. ഇവിടെ എത്തിച്ചേര്‍ന്നതിന്റെ ചെറിയൊരംശം മാത്രമാണ് പിടികൂടപ്പെട്ടത്. എത്തിച്ചേരുന്ന സ്പിരിറ്റ് വ്യാജവിദേശമദ്യമായി മാറ്റപ്പെടുന്നതായാണ് അനുമാനം. വ്യാജകളളു നിര്‍മാണത്തിനും അത് ഉപയോഗിച്ചു വരുന്നു. ഈ സൂചനകളാണ് എക്‌സൈസിനെ ആശങ്കയിലാകുന്നത്. മദ്യകടത്തും അടുത്ത കാലത്തായി വ്യാപകമായിരിക്കുകയാണ്. മദ്യത്തില്‍ വിലകുറവുളള ഗോവ, മാഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും മദ്യം കടത്തു നടന്നു വരുന്നത്. മാഹിയില്‍ നിന്നു കടത്തിക്കൊണ്ടു വന്ന 100 കുപ്പി വിദേശമദ്യവുമായി അടുത്ത കാലത്ത് ഓച്ചിറ സ്വദേശി പിടിയിലായിരുന്നു. ചോദ്യം ചെയ്യലില്‍ നിരവധി തവണ ഇയാള്‍ മദ്യം കടത്തിയതായി വ്യക്തമായിട്ടുണ്ട്.

ഇങ്ങനെ മദ്യം കടത്തുന്ന ഒരു ശൃംഖലതന്നെ സംസ്ഥാനത്തു പ്രവര്‍ത്തിച്ചു വരുന്നതായി എക്‌സൈസ് സംശയിക്കുന്നു. ബാറുകള്‍ അടച്ചിട്ടതിനു ശേഷം എക്‌സൈസിന്റെ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയിലാണെങ്കിലും അതിനെ വെല്ലുന്ന തന്ത്രങ്ങളാണ് വ്യാജ മദ്യലോബികള്‍ ആവിഷ്കരിച്ചു വരുന്നത്. ഓണക്കാല സ്‌പെഷ്യല്‍ ഡ്രൈവിനു മുന്നോടിയായി ഓപ്പറേഷന്‍ മുന്‍ ഷൈന്‍ ഡ്രൈവ് എക്‌സൈസ് ആരംഭിച്ചിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ അബ്കാരി കേസുകളില്‍ പെട്ടിട്ടുള്ളവരും ഈ രംഗത്തുണ്ടായിരുന്നവരുമെല്ലാം നിരീക്ഷണത്തിലാണ്. അരിച്ചു പെറുക്കിയുളള പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. ദുരന്തങ്ങള്‍ക്കു വഴി തുറക്കാതെ ഓണക്കാലമെന്ന കടമ്പ കടക്കാനുളള തത്രപാടിലാണ് അവര്‍. അതിന് വില കുറഞ്ഞ ജന പ്രിയ ബ്രാന്റുകള്‍ ഔട്ട്‌ലൈറ്റുകള്‍ വഴി വില്‍ക്കപ്പെടണമെന്ന് അവര്‍ പറയാതെ പറയുന്നു.

Related posts