കഞ്ചാവ് കേസിലെ പ്രതിക്കു നല്‍കുന്ന ശിക്ഷകള്‍ എന്തൊക്കെ…? ഋഷിരാജ് സിംഗിന്റെ വാര്‍ത്താസമ്മേളനത്തില്‍ കഞ്ചാവു പ്രതി പാവാട അഷ്‌റഫിന്റെ ചോദ്യം

shingamകോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനോടു ചോദ്യങ്ങളുന്നയിച്ച കഞ്ചാവ് കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സ്വദേശി അഷ്‌റഫ് എന്ന പാവാട അഷ്‌റഫ് ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ കോഴിക്കോട് കളക്ടറേറ്റില്‍ എക്‌സൈസ് കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരുമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണു സംഭവം. എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റ ശേഷം ഋഷിരാജ് സിംഗ് ആദ്യമായാണു കോഴിക്കോട്ടെത്തുന്നത്. ജില്ലയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലെത്തിയതായിരുന്നു അദ്ദേഹം.

സ്വകാര്യ ചാനല്‍ പ്രവര്‍ത്തകനാണെന്നു സെക്യൂരിറ്റി ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച ഇയാള്‍ മാധ്യമപ്രവര്‍ത്തകരോടൊപ്പം എക്‌സൈസ് കമ്മീഷണറോടു ചോദ്യങ്ങളും ചോദിച്ചു. കഞ്ചാവ് കേസിലെ പ്രതിക്കു നല്‍കുന്ന ശിക്ഷയെക്കുറിച്ചാണ് അഷറഫ് കമ്മീഷണറോടു ചോദ്യങ്ങള്‍ ഉന്നയിച്ചത്. കേസില്‍ ശിക്ഷിക്കപ്പെടുന്ന പ്രതിയില്‍നിന്നു പിഴ മാത്രം ഈടാക്കുന്ന രീതിമാറ്റി തടവ് ഉള്‍പ്പെടെ കടുത്ത ശിക്ഷകള്‍ നല്‍കാന്‍ നിയമ ഭേദഗതിയെക്കുറിച്ച് ആലോചനയുണേ്ടായെന്നു ഋഷിരാജ് സിംഗിനോട് അഷ്‌റഫ് ചോദിച്ചു. ഇത്തരത്തിലൊരു ആലോചനയുമില്ലെന്നു ഋഷിരാജ് സിംഗ് മറുപടിയും നല്‍കി. എന്നാല്‍, ഈ മറുപടിയില്‍ തൃപ്തനാവാത്ത അഷ്‌റഫ് വീണ്ടും വീണ്ടും കഞ്ചാവ് കേസിലെ ശിക്ഷയെക്കുറിച്ചും കോടതി നടപടികളെക്കുറിച്ചും കമ്മീഷണറോടു ചോദ്യങ്ങളുന്നയിച്ചു. ഒടുവില്‍ കമ്മീഷണറുമായി വാക്കേറ്റം നടത്തുന്ന നിലയിലേക്കും കാര്യങ്ങള്‍ മാറി.

വാര്‍ത്താസമ്മേളനത്തിനു ശേഷം ചോദ്യങ്ങള്‍ ഉന്നയിച്ച വ്യക്തി ആരാണെന്ന് അറിയാനായി മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോഴാണ് കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പാവാട അഷ്‌റഫാണു താനെന്ന് ഇയാള്‍ പറഞ്ഞത്. വിവരം അറിഞ്ഞ ഋഷിരാജ് സിംഗ് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നു നടക്കാവ് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കഞ്ചാവ് കടത്തിന്റെ പേരില്‍ രണ്ടു തവണ ശിക്ഷിക്കപ്പെട്ടയാളാണ് അഷ്‌റഫ്. സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നതെന്നും ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എന്നവകാശപ്പെട്ടു ഹാളിലേക്കു കയറിയ ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്തായാലും നാണക്കേടിനു കാരണമായ ജാഗ്രതക്കുറവിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ എക്‌സൈസ് കമ്മീഷണറുടെ ശകാരം ഏറ്റുവാങ്ങി.

Related posts