കടലാഴങ്ങളിലേക്ക് അവര്‍ മറഞ്ഞിട്ട് ഒരു വര്‍ഷം

tvm-kadalmaranamഎസ്.രാജേന്ദ്രകുമാര്‍
വിഴിഞ്ഞം: കടലിന്റെ അഗാധതയിലേക്ക് അവര്‍ മറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. സൗഹൃദകൂട്ടായ്മയിലും സഞ്ചാരത്തിലും വേര്‍പിരിയാത്ത നാല് സുഹൃത്തുക്കളും അവരെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ച് തിരയുടെ ആഴങ്ങളിലേക്ക് മറഞ്ഞ കായികതാരത്തിന്റേയും  ഓര്‍മകള്‍ ഇന്നും കോവളം ബീച്ചിനു നൊമ്പരമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ 18 ലെ സായാഹ്നം കോവളത്തിനു നല്‍കിയത് ഒരു കറുത്ത ദിനമായിരുന്നു.അവധി ആഘോഷിക്കാനെത്തി തീരത്ത്  ഉല്ലസിച്ച് നടന്ന അഞ്ചംഗസംഘത്തിലെ നാലുപേരും അവരെ രക്ഷിക്കാന്‍ ശ്രമിച്ചയാളും കടലിന്റെ ആഴങ്ങളിലേക്ക് മറയുന്നത് അന്ന് തീരത്ത് നിന്നവര്‍ക്ക് നിസഹായതയോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞിരുന്നുള്ളൂ.

തിരുവനന്തപുരം വട്ടപ്പാറ കാനക്കോട് വിലാസത്തില്‍ രാജേന്ദ്രന്റെയും ശശികുമാരിയുടെയും മകനും കരകുളം പി.എ.അസീസ് എന്‍ജിനിയറിംഗ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയുമായിരുന്ന നിഥിന്‍രാജ് (21), വര്‍ക്കല ഇലകമണ്‍ അരുണോദയത്തില്‍ ഗിരീഷിന്റെയും വിമലാദേവിയുടെയും മകനും തിരുവനന്തപുരം ലൂര്‍ദ്ദ് മാതാ ഹോട്ടല്‍ മാനേജ്‌മെന്റ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന അനൂപ് ഗിരി(21), സ്റ്റാച്യു കൃഷ്ണ കൃപയില്‍ ജയന്റെയും പ്രസന്നകുമാരിയുടെയും മകനും കോഴിക്കോട് മലബാര്‍ മെഡിക്കല്‍കോളജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയുമായ അഖില്‍ പി.വിജയന്‍(21), കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപം മിഥുനത്തില്‍ ക്രിസ്റ്റഫറിന്റെയുംജോജിയുടെയും മകനും കഴക്കൂട്ടം മരിയന്‍ എന്‍ജിനിയറിംഗ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയുമായിരുന്ന ജിതിന്‍ ജി. കാര്‍മല്‍(21), ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ ദേശീയ ബാസ്ക്കറ്റ് ബോള്‍ റഫറിയായിരുന്ന തിരുവനന്തപുരം പിടിപി നഗറില്‍ എഡ്യുകെയര്‍ അറപ്പുര വീട്ടില്‍ ശശി കുമാറിന്റെ മകന്‍ അഭിഷേക് ശശി(37) എന്നിവരെയാണ് തിരയില്‍പ്പെട്ട് കാണാതായത്.

അനൂപ് ഗിരിയുടെ  മൃതദേഹം അപകടം നടന്ന സ്ഥലത്തിന് സമീപം തീരത്ത് അടിയുകയും  അഖില്‍ പി. വിജയന്‍റെ മൃതദേഹം തമിഴ്‌നാട് മണ്ടയ്ക്കാട് കുട്ടമംഗലം കടല്‍തീരത്ത് അടിയുകയും ചെയ്തിരുന്നു. മറ്റ് മൂന്നുപേര്‍ക്കായി വിഴിഞ്ഞത്തെ സേനാ വിഭാഗങ്ങളായ തീരദേശ പോലീസും കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും ബോട്ടുകളും ആറുദിവസത്തോളം നേവിയുടെ ഡോണിയര്‍ വിമാനവും ഹെലികോപ്റ്ററും ആകാശത്ത് വട്ടമിട്ട് പറന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉറ്റ സുഹൃത്തുക്കളായ അഞ്ചംഗ സംഘം അവധി ആഘോഷിക്കാനാണ് ഒരുമിച്ച് കൂടിയത്. വെഞ്ഞാറമൂട്ടിലെ സുഹൃത്തിന്റെ വീട്ടില്‍ റംസാന്‍ ആഘോഷിച്ച ശേഷം വൈകിട്ട് ആറരയോടെ കാറിലാണ് സംഘം കോവളം കാണാനെത്തിയത്.

കടല്‍ പ്രക്ഷുബ്ധമായിരുന്നതിനാല്‍ സഞ്ചാരികള്‍ വെള്ളത്തിലിറങ്ങുന്നത് ലൈഫ് ഗാര്‍ഡുമാര്‍ വിലക്കിയിരുന്നു. കളിച്ച് ഉല്ലസിച്ചെത്തി ലൈറ്റ് ഹൗസ് ബീച്ചിലെ ഇടക്കല്ല് പാറയില്‍ ഇരുന്ന അഞ്ചംഗ സംഘത്തിനും ലൈഫ് ഗാര്‍ഡുമാര്‍ വെള്ളത്തിലറങ്ങരുതെന്ന് ഉപദേശം നല്‍കി. രാത്രി ഏഴോടെ ജോലി സമയം കഴിഞ്ഞ് ലൈഫ് ഗാര്‍ഡുകള്‍ പിന്‍വാങ്ങിയപ്പോള്‍ പാറയിലിരുന്ന സംഘത്തിലെ  ചിലര്‍ക്ക് തോന്നിയ ആവേശമാകാം അപകടത്തിന് വഴിയൊരിക്കിയത്. കടലിലിറങ്ങാന്‍ പേടിയെന്നറിയിച്ചസുഹൃത്ത് വെമ്പായം സ്വദേശി അരുണിനെ കരയിലിരുത്തി വസ്ത്രങ്ങളും മറ്റുമെല്ലാം ഏല്‍പ്പിച്ചു. നാട്ടുകാര്‍ നോക്കി നില്‍ക്കെ വരിവരിയായി പാറയ്ക്കു സമീപം വെള്ളത്തിലിറങ്ങിയ നാലുപേരും ആര്‍ത്തലച്ചു വന്ന വന്‍തിരയിലകപെട്ടു.

സഹജീവികള്‍ ജീവനുവേണ്ടി യാചിക്കുന്നത് കണ്ട ബാസ്ക്കറ്റ് ബോള്‍ റഫറി അഭിഷേക് രണ്ടും കല്‍പിച്ച് കടലിലേക്ക് എടുത്ത് ചാടി. തിരയില്‍ അഭിഷേകും അകപെട്ടു.കരസേനയിലെ മദ്രാസ് റജിമെന്‍റില്‍പ്പെട്ട സൈനികര്‍ക്ക് 12 ദിവസത്തെ ബാസ്ക്കറ്റ്‌ബോള്‍ പരിശീലനം നല്‍കി അവസാന ദിവസം കോവളം കാണാനെത്തിയതായിരുന്നു അഭിഷേക്. തിരമാലകള്‍ കൊണ്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവര്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ രാവും പകലും കരകാണാകടലിന്റെ അഗാതതയിലേക്ക് കണ്ണുംനട്ട് ബന്ധുക്കളും സുഹൃത്തുക്കളും ദിവസങ്ങളോളം കാത്തിരുന്നു. പ്രതീക്ഷകള്‍ നിരാശായ്ക്കു വഴിമാറിയതോടെ അവര്‍ എല്ലാം ദൈവത്തിര്‍പ്പിച്ചാണ് മടങ്ങിയത്. അഞ്ചുപേരെ കടല്‍ കവര്‍ന്ന സംഭവത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് കോവളം ലൈറ്റ് ഹൗസ് ബീച്ചിന് സമീപം കടല്‍ തിരയില്‍പ്പെട്ട്  കാണാതായ ചാനല്‍ പ്രോഗ്രാം പ്രൊഡ്യുസര്‍ തിരുവനന്തപുരം ജഗതി ഈശ്വര വിലാസത്തില്‍ പ്രവീണ്‍ ഗോപകുമാര്‍ (33)നെയും ഇതുവരെ തിരികെ കിട്ടിയില്ല.

അപകടം പതിയിരിക്കുന്ന കോവളം തീരത്തിന്റെ സുരക്ഷയ്ക്ക് ആരുമില്ലെന്ന ആരോപണത്തിന് ഇതുവരെകുറവ് വന്നിട്ടില്ല . അന്തര്‍ദേശീയ വിനോദ സഞ്ചാരം എന്ന വീമ്പിളക്കല്‍ മാത്രം കോവളത്തിന് സ്വന്തം. ഹവ്വ,ഗ്രോവ്,ലൈറ്റ് ഹൗസ്,സമുദ്ര ഉള്‍പ്പെടെയുള്ള നാല് ബീച്ചുകളിലെത്തുന്നവരുടെ ജീവന്‍ രക്ഷിക്കാനായി അറുപതാളം ലൈഫ്ഗാര്‍ഡ്മാരുണ്ട്. കാലപ്പഴക്കം ചെന്ന ഉപകരണങ്ങള്‍ കൊണ്ട് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്ന ഇവര്‍ക്ക് ആധുനിക സംവിധാനങ്ങള്‍ ഇപ്പോഴും അന്യം തന്നെ. ലൈഫ് ബോയ്,റെസ്ക്യു ബോര്‍ഡ്,റെസ്ക്യു ട്യുബ്,എന്നിവയാണ് അന്താരാഷ്ട്ര ടൂറിസം കേന്ദ്രത്തിലെ രക്ഷാഉപകരണങ്ങള്‍.രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയുള്ള ജോലി സമയം കഴിഞ്ഞാല്‍ ഇവര്‍ മടങ്ങും.പിന്നെ നടക്കുന്ന അപകടങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആരുമില്ല.മതിയായ ശമ്പളമോ ആനുകൂല്യങ്ങളോ സംരക്ഷണയോ ലൈഫ് ഗാര്‍ഡുമാരുടെ പരാതിക്ക് ഇതുവരെ പരിഹാരമായില്ല.

Related posts