കടല്‍ ഭിത്തിയില്ല; പഴങ്ങാട് കടപ്പുറം ഭീതിയില്‍

ekm-beachചെറായി: കടല്‍തീരത്ത് കഷ്ടിച്ച് ഒരു അടി മാത്രം ഉയരത്തിലുള്ള കടല്‍ഭിത്തി കാഴ്ചക്കാര്‍ക്ക് കൗതുകമാകുമ്പോള്‍ ഈ ഭിത്തിക്ക് തൊട്ട് കിഴക്ക് ഭാഗത്തായി താമസിക്കുന്ന നൂറുകണക്കിനു മത്സ്യതൊഴിലാളി കുടുംബങ്ങള്‍ രാത്രിയിലും ഉറക്കമിളച്ച് വീടുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും  കാവലിരിക്കുകയാണ്   . സുനാമിയില്‍ അഞ്ചു പേരുടെ മരണത്തിനു സാക്ഷ്യം വഹിച്ച എടവനക്കാട് പഴങ്ങാട് കടപ്പുറത്താണ് ഈ കാഴ്ച. ഇവിടെ ഏതാണ്ട് 150 മീറ്ററിലധികം ഭാഗത്തുള്ള  കടല്‍ ഭിത്തിയുടെ ഉയരം കഷ്ടിച്ച് ഒരു അടി മാത്രമാണ്. ചിലസ്ഥലങ്ങളില്‍ അതുമില്ല.  ഇപ്പോള്‍ കാലവര്‍ഷം കനത്തതോടെ ഭയപ്പാടിലാണ് ഇവിടത്തുകാര്‍ ഓരോ രാത്രിയും കഴിച്ചു കൂട്ടുന്നത്. കാറ്റും കോളും മുറുകുമ്പോള്‍   ഉയര്‍ന്ന് പൊങ്ങുന്ന തിരമാലകള്‍ അടിച്ചു കരയിലേക്ക് കയറുക പതിവാണിവിടെ.

ഈ സമയം  തീരദേശറോഡും കഴിഞ്ഞ് ഒഴുകുന്ന വെള്ളം വീടുകളുടെ വളപ്പ് വരെ ഇപ്പോള്‍ എത്തുന്നുണ്ട്. ഒപ്പം മഴവെള്ളവും കൂടിയായപ്പോള്‍ ഇവിടത്തുകാരുടെ ജീവിതം കഷ്ടത്തിലാണ്. മഴ കനത്തെങ്കിലും കടല്‍ നന്നായി ഇളകിയിട്ടില്ല.  ഇതിനായി  മിഥുനം , കര്‍ക്കിട മാസങ്ങള്‍ ഇനിയും കിടക്കുകയാണ്. ഈ സമയങ്ങളില്‍ കടല്‍ കടല്‍ ഇളകും. തിരമാലകള്‍ ശക്തമായി ഇരച്ചു കരയിലേക്ക് കയറും. അപ്പോള്‍ ഉള്ളതും പെറുക്കിയെടുത്ത്  സ്ഥലം വിടേണ്ടി വരുമെന്ന ചിന്ത  ഇവിടത്തുകാരെ ആശങ്കാകുലരാക്കിയിരിക്കുകയാണ്. ഇവിടെ മണല്‍ചാക്കുകള്‍ നിരത്താന്‍ റവന്യൂ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് തീരദേശത്തുകാര്‍ പരാതിപ്പെടുന്നു.

സുനാമിക്കു ശേഷം എടവനക്കാട് മേഖലകളില്‍  കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ നടന്നെങ്കിലും  പണികള്‍ ഒന്നും തന്നെ പൂര്‍ത്തിയായില്ലെന്നാണ് തീരദേശത്തുകാര്‍ പറയുന്നത്.  എടവനക്കാട് കടല്‍ ഭിത്തി ഇല്ലാത്ത ഭാഗത്ത് 58 ലക്ഷം രൂപ ചെലവില്‍ 150 മീറ്റര്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കി പണികള്‍ ആരംഭിച്ചെങ്കിലും  അഴിമതിയാരോപണത്തെ തുടര്‍ന്ന് ധനകാര്യ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥന്‍മാര്‍ നേരിട്ടെത്തി അന്വേഷണം നടത്തി പണികളില്‍ വ്യാപകമായി തട്ടിപ്പ് കണ്ടെത്തയതിനെ തുടര്‍ന്ന് കരാറുകാരന്‍ പണി ഉപേക്ഷിച്ചു പോകുകയായിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്ന ഈ സംഭവം . പിന്നീട് ഈ ഭാഗത്ത് കടല്‍ഭിത്തി നിര്‍മ്മാണം നടന്നിട്ടില്ല.

Related posts