കണ്ണൂരില്‍ അഞ്ചംഗസംഘം റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ടുപോയി പണവും വാച്ചും കവര്‍ന്നു

ALP-THIEFകണ്ണൂര്‍: റിസോര്‍ട്ട് ഉടമയെ കാറില്‍ തട്ടിക്കൊണ്ടുപോയി പണവും വാച്ചും കവര്‍ന്നു. ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം. കുറ്റിയാട്ടൂരിലെ ഹുസൈനിന്റെ മകനും പയ്യാമ്പലത്തുള്ള സ്വകാര്യ റിസോര്‍ട്ട് ഉടമയുമായ പി.പി. അന്‍ജാദി (27) നെയാണ് പയ്യാമ്പലത്തെ ഇയാളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്.

അന്‍ജാദിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 13 ബി 3222 കാറിലാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാത്രി ഏഴോടെ റിസോര്‍ട്ടിലെത്തിയ അഞ്ചംഗസംഘം ഇവിടെ എത്തുകയും ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. കൈയില്‍ പണമില്ലെന്ന് ഇവരോട് പറഞ്ഞെങ്കിലും അഞ്ചംഗസംഘം എടിഎമ്മില്‍നിന്ന് പണം എടുത്തുതരണമെന്ന് ആവശ്യപ്പെട്ട് ബലമായി കാറില്‍ കയറ്റുകയായിരുന്നു. അന്‍ജാദിനെ കാറില്‍ കയറ്റിയ സംഘം ആയിക്കര ബീച്ചിനു സമീപമുള്ള എടിഎമ്മിനു മുന്‍വശത്ത് കാര്‍ നിര്‍ത്തി. ഇതിനിടെ കാറിനുള്ളിലുണ്ടായിരുന്ന അന്‍ജാദ് ബഹളം വച്ചു.

ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കാറില്‍നിന്ന് ചാടിയിറങ്ങി അഞ്ചംഗസംഘം ഓടിരക്ഷപ്പെടുകയായിരുന്നു. 80,000 രൂപ വിലവരുന്ന വാച്ചും 18,000 രൂപയുടെ മൂല്യവരുന്ന ആയിരം ദിര്‍ഹവും കവര്‍ച്ച ചെയ്യപ്പെട്ടു.   കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേ അന്‍ജാദ് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ടൗണ്‍ സിഐ കെ.വി. വേണുഗോപാലന്‍ രാഷ്്ട്രദീപികയോട് പറഞ്ഞു.

Related posts