കണ്ണൂരില്‍ ദേശീയപാതയില്‍ കുഴികള്‍; ഭീമന്‍കുഴികള്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

knr-kuzhiകണ്ണൂര്‍: കാലവര്‍ഷം തുടങ്ങിയതോടെ കണ്ണൂര്‍ ദേശീയപാതയില്‍ അനുദിനം കുഴികള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ വാഹനങ്ങള്‍ കടന്നുപോകുമ്പോഴും കുഴി വിസ്താരം കൂടുകയും ചെയ്യുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന കുഴികളില്‍ ഇരുചക്രയാത്രികര്‍ വീണ് അപകടം സംഭവിക്കുന്നതു നിത്യസംഭവമാണ്. തലനാരിഴയ്ക്കാണു പലപ്പോഴും ദുരന്തങ്ങള്‍ വഴിമാറുന്നത്. റോഡിലെ ഭീമന്‍കുഴികള്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

കണ്ണൂര്‍ തളാപ്പ് ജോണ്‍മില്ലിനു മുന്നില്‍ ദേശീയപാത രണ്ടായ പിളര്‍ന്ന നിലയിലാണ്. മഴയ്ക്കു മുമ്പേ ഇവിടെ ടാറിംഗ് ഇളകി തുടങ്ങിയിരുന്നു. വാട്ടര്‍ അഥോറിറ്റി പൈപ്പിടുന്നതിനായി റോഡ് കുഴിച്ചതിനുശേഷം ചെയ്ത ടാറിംഗിലെ അപാകതയാണു കുഴി രൂപപ്പെടാന്‍ ഇടയാക്കിയതെന്നു പരാതിഉയര്‍ന്നിരുന്നു. കണ്ണൂര്‍ നഗരത്തില്‍ ദേശീയപാതയില്‍ മാത്രം മൂന്നിടത്ത് ഇത്തരത്തില്‍ റോഡ് തകര്‍ന്നു കുണ്ടുംകുഴിയുമായി കിടക്കുന്നു. മഴ തുടങ്ങുന്നതിനു മുമ്പുതന്നെ റോഡ് അറ്റകുറ്റപ്പണി നടത്താന്‍ സമയമുണ്ടായിട്ടും അധികൃതര്‍ ഗൗനിച്ചില്ല.

പുതിയതെരുവിലും വളപട്ടണം പാലത്തിലും ദേശീയപാതയുടെ സ്ഥിതി വ്യത്യസ്തമല്ല. വളപട്ടണം പാലത്തിലെ കുഴികള്‍ കാരണം വാഹനങ്ങള്‍ പതുക്കെയാണു പാലത്തിലൂടെ കടന്നുപോകുന്നത്. ഇതുമൂലം വാഹനങ്ങള്‍ മണിക്കൂറുകളോളം കുരുക്കില്‍പ്പെടുന്നു. സമയത്തിന് ഓടിയെത്താന്‍ കഴിയാത്തതിനാല്‍ മിക്ക ബസുകള്‍ക്കും ചില ട്രിപ്പുകള്‍ ഒഴിവാക്കേണ്ടിവരുന്നു. ആറുമാസം മുമ്പ് അടച്ച വളപട്ടണം പാലത്തിലെ കുഴികളാണു വീണ്ടും തുറന്നത്. അടിയന്തരമായി അറ്റകുറ്റപ്പണികള്‍ ചെയ്തില്ലെങ്കില്‍ മഴ കനക്കുന്നതോടെ ദേശീയപാതയില്‍ ഗതാഗതം കൂടുതല്‍ ദുഷ്കരമാകും. വളപട്ടണം പാലത്തിലെ കുഴികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്തുമെന്നു ദേശീയപാത വിഭാഗം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related posts