കണ്ണൂര്‍ കോര്‍പറേഷന്‍: അവിശ്വാസത്തിനു നിന്നില്ല, സി. സമീര്‍ ഡപ്യൂട്ടിമേയര്‍ സ്ഥാനം സി. സമീര്‍ രാജിവച്ചു

sameerകണ്ണൂര്‍: കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനം മുസ്്‌ലിം ലീഗിലെ സി. സമീര്‍ രാജിവച്ചു. ഡപ്യൂട്ടി മേയര്‍ക്കെതിരേയുള്ള എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം കൗണ്‍സില്‍ യോഗം പരിഗണിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു നാടകീയമായ രാജി. ഇന്നു രാവിലെ ഗാന്ധി സ്ക്വയറിനു സമീപത്തെ മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കൊപ്പം കോര്‍പറേഷന്‍ ഓഫീസിലെത്തി സെക്രട്ടറി കുര്യനു സമീര്‍ രാജിക്കത്ത് നല്‍കുകയായിരുന്നു.

അവിശ്വാസ പ്രമേയത്തെ നേരിട്ടു പരാജയപ്പെടുന്നതിലും നല്ലത് രാജിവയ്ക്കുന്നതാണെന്നു ലീഗ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ഡപ്യൂട്ടി മേയര്‍ക്കേതിരേ അവിശ്വാസം അവതരിപ്പിക്കാന്‍ അനുമതി തേടി എല്‍ഡിഎഫ് കഴിഞ്ഞ 30നാണു വരണാധികാരിയായ കളക്ടര്‍ക്കു നോട്ടീസ് നല്‍കിയത്. ഇതേതുടര്‍ന്നു ഇന്നുരാവിലെ 11ന് കോര്‍പറേഷന്‍ ഹാളില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി. ബാലകിരണിന്റെ സാന്നിധ്യത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കേയാണു സമീര്‍ രാജി വച്ചൊഴിഞ്ഞത്.

ഡപ്യൂട്ടി മേയറുടെ രാജിക്കാര്യം കളക്ടറെ കോര്‍പറേഷന്‍ സെക്രട്ടറി അറിയച്ചതിനെ തുടര്‍ന്നു കോര്‍പറേഷന്‍ ഹാളിലെത്തിയ കളക്ടര്‍ പി. ബാലകിരണ്‍ ഡപ്യൂട്ടി മേയര്‍സ്ഥാനം രാജിവച്ച സാഹചര്യത്തില്‍ അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് റദ്ദായതായി അറിയിച്ചു. പുതിയ ഡപ്യൂട്ടി മേയറെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് കളക്ടര്‍ അറിയിച്ചു. കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരാരും പങ്കെടുത്തില്ല.

അവിശ്വാസ പ്രമേയം വോട്ടിനിടേണ്ടി വന്നാല്‍ വോട്ടു രേഖപ്പെടുത്താനുള്ള സംവിധാനം ഉള്‍പ്പെടെയുള്ളവ കോര്‍പറേഷനില്‍ സജ്ജമാക്കിയിരുന്നു. 55 അംഗ കൗണ്‍സിലില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 27 അംഗങ്ങളും കോണ്‍ഗ്രസ് വിമതനായി ജയിച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് പി.കെ. രാഗേഷുമാണുള്ളത്. മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പംനിന്ന രാഗേഷിനെ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കു മത്സരിപ്പിക്കാന്‍ എല്‍ഡിഎഫില്‍ ധാരണയായിട്ടുണ്ട്. ഇതിനെതിരേ സിപിഐ ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീടു പിന്‍വാങ്ങി. മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫിലെ ഇ.പി. ലത വിജയിച്ചത് രാഗേഷിന്റെ ഒറ്റവോട്ടിന്റെ ബലത്തിലായിരുന്നു. ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ രാഗേഷ് വിട്ടുനിന്നതോടെ തുല്യം വോട്ട് വരികയും നറുക്കെടുപ്പില്‍ സമീര്‍ ജയിക്കുകയുമായിരുന്നു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരുടെ തെരഞ്ഞെടുപ്പില്‍ രാഗേഷ് യുഡിഎഫ് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ എട്ടില്‍ ഏഴു സ്ഥാനവും യുഡിഎഫിനു ലഭിക്കുകയുംചെയ്തു. ഡപ്യൂട്ടി മേയര്‍ക്കെതിരേയുള്ള അവിശ്വാസം പാസായാലും ധനകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലൊഴികെ മറ്റു കമ്മിറ്റികളില്‍ മാറ്റമുണ്ടാകില്ല. നിലവില്‍ രാഗേഷ് കോണ്‍ഗ്രസിനു പുറത്താണ്. അവിശ്വാസം കൊണ്ടുവന്നാല്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നു രാഗേഷ് നേരത്തെ പറഞ്ഞിരുന്നു. സമീര്‍ രാജിവച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ പരിസരത്ത് ആഹ്ലാദ പ്രകടനം നടത്തി.

Related posts