കനാല്‍ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി കൈയേറുന്നതായി പരാതി

ALP-PURAMPOKKUകോഴഞ്ചേരി: കനാല്‍ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി കൈയേറി മലിനമാക്കുന്നതായി പരാതി. പമ്പ ഇറിഗേഷന്‍ പ്രോജക്ടിന്റെ ഇടതുകര കനാല്‍ കടന്നുപോകുന്ന തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിലെ പുല്ലാട് പ്ലാംചുവട് ജംഗ്ഷനോട് ചേര്‍ന്ന കനാലിന്റെ പുറമ്പോക്ക് ഭൂമിയാണ് കൈയേറി ഷെഡു നിര്‍മിച്ച് എരുമകള്‍ ഉള്‍പ്പെടെയുള്ള കന്നുകാലികളെ വളര്‍ത്തുന്നതായി പരാതി ഉണ്ടായിരിക്കുന്നത്.

ഇതു കൂടാതെ സ്വകാര്യ വാഹനങ്ങളും മറ്റും ഇവിടെ പാര്‍ക്ക് ചെയ്യുകയും വര്‍ക്ക്‌ഷോപ്പ് നടത്തുന്നതായും പരാതി ഉണ്ടായിട്ടുണ്ട്. വാഹനങ്ങളുടെ ഡീസലും മറ്റും കനാലിലേക്കാണ് ഒഴുക്കുന്നത്. കുട്ടനാട് വരെയുള്ള പ്രദേശങ്ങളിലെ ആളുകള്‍ കാര്‍ഷിക ആവശ്യത്തിനും കുളിക്കുന്നതിനും മറ്റും ഈ കനാലിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.

കന്നുകാലി ഷെഡിനോടു ചേര്‍ന്ന് മലിനജലവും കെട്ടികിടക്കുകയാണ്. ഇത് പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നതിന് കാരണമാകുന്നുണ്ട്. സ്വകാര്യ ഭൂമി കൈയേറി ഷെഡും മറ്റും നിര്‍മിച്ച് പരിസര മലിനീകരണമുണ്ടാക്കുന്ന നടപടിക്കെതിരെ സിപിഎം പുല്ലാട് ലോക്കല്‍ കമ്മിറ്റി ജലസേചന മന്ത്രി ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് പരാതി നല്‍കിയതായി സെക്രട്ടറി എ.കെ. സന്തോഷ് കുമാര്‍ അറിയിച്ചു.

Related posts