കന്യാസ്ത്രീയുടെ രചനയില്‍ സിനിമ ഒരുങ്ങി

ekm-cinimaകൊച്ചി: സിനിമയുടെ നന്മനിറഞ്ഞ സാധ്യതകളില്‍ സന്യാസിനിയുടെ കൈയൊപ്പ്. സമര്‍പ്പിതജീവിതം ഒരു കുടുംബത്തിലുണ്ടാക്കുന്ന നല്ല മാറ്റങ്ങള്‍ പ്രമേയമാകുന്ന സിനിമയ്ക്കു കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (എംഎസ്‌ജെ) സന്യസ്തസഭാംഗമായ സിസ്റ്റര്‍ ജിയ. മലയാളത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ എഴുതിയ കഥയില്‍ ചലച്ചി ത്രം ഒരുങ്ങുന്നത്.

‘എന്റെ വെള്ളിത്തൂവല്‍’ എന്നു പേരിട്ടിരിക്കുന്ന മലയാള സിനിമയില്‍, ഒരു മകന്‍ മാത്രമുള്ള കുടുംബത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളിലൂടെയാണു കഥ പുരോഗമിക്കുന്നത്.എംഎസ്‌ജെയുടെ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ജിയ, കണ്ണൂര്‍ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനാണ്. ഈശോയ്‌ക്കൊരു പൂക്കുട എന്ന പേരില്‍ കുട്ടികള്‍ക്കായി 20 കഥകളുടെ സമാഹാരം നേരത്തെ സിസ്റ്റര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നവാഗതനായ ജിബിന്‍ ഫ്രാന്‍സിസാണ് എന്റെ വെള്ളിത്തൂവല്‍ സംവിധാനം ചെയ്തത്. സരയൂ മോഹന്‍, കലാഭവന്‍ ഹനീഫ, അന്‍സില്‍ റഹ്മാന്‍, കണ്ണൂര്‍ ശ്രീലത, സുശീല്‍കുമാര്‍ തിരുവങ്ങാട് എന്നിവര്‍ക്കൊപ്പം 25 കുട്ടികളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. വാണിജയറാമും സെലിന്‍ ജോസുമാണു ഗായകര്‍. സംഗീത സംവിധായകന്‍ അല്‍ഫോന്‍സാണു പശ്ചാത്തലസംഗീതം ഒരുക്കിയത്.സിനിമയുടെ ഡിവിഡി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനംചെയ്തു. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പുളിക്കല്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

എംഎസ്‌ജെ അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഫിലോമി, സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റാണി, വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഷീല, കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജോബി മാപ്രകാവില്‍, ഐസിവൈഎം പ്രസിഡന്റ് സിജോ അമ്പാട്ട്, സിസ്റ്റര്‍ ജിയ എന്നിവര്‍ പങ്കെടുത്തു.25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നിര്‍മിച്ച സിനിമയ്ക്കു പിന്നില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പിന്തുണയുണെ്ടന്നു സിസ്റ്റര്‍ ജിയ പറഞ്ഞു.

Related posts