കരാറുകാരന് യഥാസമയം ഫണ്ട് ലഭിച്ചില്ല; തളികകല്ല് ആദിവാസി കോളനി റോഡ് നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍

pkd-rOADമംഗലംഡാം: കാല്‍നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനുശേഷം വനത്തിനകത്തെ തളികകല്ല് ആദിവാസി കോളനിയിലേക്ക് തുടങ്ങിയ റോഡുനിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍. പണി നടത്തുന്ന കരാറുകാരന് യഥാസമയം ഫണ്ട് ലഭ്യമല്ലാത്തതാണ് പാതിവഴിയിലെത്തിയ റോഡുനിര്‍മാണം തടസപ്പെടാന്‍ കാരണമായിട്ടുള്ളത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നബാര്‍ഡില്‍നിന്നുള്ള ഫണ്ട് ഉപയോഗിച്ച്് കിഡ്‌കോയാണ് റോഡുപണി കരാറുകാരനെ ഏല്പിച്ചിട്ടുള്ളത്. മൂന്നര കിലോമീറ്ററോളം വരുന്ന റോഡിന്റെ നാല്പതുശതമാനത്തില്‍പരം പണികള്‍ പൂര്‍ത്തിയായിട്ടും ഇതുവരെയും ഫണ്ട് ലഭ്യമായിട്ടില്ലെന്നു പറയുന്നു.

ഒരുകോടിയില്‍പരം രൂപയുടെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടും ഫണ്ട് ലഭിക്കാത്തതിനാല്‍ പണികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് പ്രവൃത്തി നടത്തുന്നവര്‍. റോഡുപണി തടസപ്പെടാന്‍ കാരണം അന്വേഷിച്ചപ്പോള്‍ തങ്ങളുടെ തടസങ്ങളെല്ലെന്നും കിഡ്‌കോയുമായി ബന്ധപ്പെടണമെന്നുമാണ് പട്ടികവര്‍ഗ വികസന ഓഫീസര്‍ സുരേഷ് കുമാര്‍ പറഞ്ഞത്. കഴിഞ്ഞ ജനുവരി ഒടുവിലാണ് കടപ്പാറയില്‍നിന്നും വനത്തിലൂടെ കോടതിയിലേക്ക് റോഡുനിര്‍മാണം തുടങ്ങിയത്. കടപ്പാറയില്‍നിന്നും രണ്ടു കിലോമീറ്ററോളം പിന്നിട്ട് പോത്തംതോട് വരെ റോഡുനിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ നിലയിലാണ്.

ഇവിടെ ടൈല്‍സ് വിരിക്കലാണ് ഇനി പ്രധാനമായും ബാക്കിയുള്ളത്. കയറ്റങ്ങളെല്ലാം ആറിഞ്ച് കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് വാഹനം പോകാവുന്ന സ്ഥിതിയിലാണ്. പോത്തംതോടിനു കുറുകേയുള്ള പാലവും അവിടെനിന്നു കോളനിയിലേക്കുള്ള റോഡു നിര്‍മാണവുമാണ് ഇനി ചെയ്യാനുള്ളത്. ഫണെ്ടല്ലാം യഥാസമയം ലഭിച്ചാല്‍ ഡിസംബറിനുമുമ്പ് പാലം ഉള്‍പ്പെടെ എല്ലാ പണികളും തീര്‍ക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു പണികള്‍ അതിവേഗം നടന്നിരുന്നത്.

എന്നാല്‍ ഫണ്ട് ലഭിക്കുന്നതിലുണ്ടാകുന്ന തടസംമൂലം റോഡുപണി നിലയ്ക്കുമോ എന്ന ആശങ്കയിലാണ് കോളനിക്കാര്‍. വനഭൂമി കൈയേറി മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍ നടത്തുന്ന ഭൂസമരത്തിന്റെ ആവശ്യങ്ങളിലൊന്നായിരുന്നു തളികകല്ലിലേക്കുള്ള റോഡുനിര്‍മാണം. ഇത് പാതിവഴിയില്‍ നിലച്ചാല്‍ പിന്നേയും പ്രശ്‌നങ്ങള്‍ തലപൊക്കും. 2007-ല്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ തളികകല്ലിലേക്ക് റോഡുപണി ആരംഭിച്ചതായിരുന്നു. പിന്നീട് മലവെള്ളത്തില്‍ നിര്‍മാണത്തിലിരുന്ന റോഡ് ഒലിച്ചുപോയി. പിന്നെ പണികള്‍ നിലച്ചു.

തുടര്‍ന്ന് ഊരുമൂപ്പന്‍ രാഘവന്‍ വാര്‍ഡ് മെംബര്‍ മുതല്‍ പ്രധാനമന്ത്രിക്കുവരെ കത്തയച്ചാണ് റോഡുപണി വീണ്ടും തുടങ്ങിയത്. ഒന്നരകോടിയില്‍പരം രൂപയുടെ പ്രവൃത്തികള്‍ ചെയ്തിട്ടും കരാര്‍ തുകയുടെ ആദ്യഗഡുപോലും ലഭിക്കാത്ത സാഹചര്യത്തില്‍ തളികകല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡുപണികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന് കരാറുകാരന്‍ ജോമോന്‍ പറഞ്ഞു.

എഴുപതുലക്ഷം രൂപയുടെ റോഡുപണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ റോഡില്‍ വിരിക്കുന്നതിനുള്ള 90 ലക്ഷം രൂപയുടെ ടൈല്‍സ് നിര്‍മിച്ചിട്ടുണ്ട്. നാലു ഗഡുക്കളായി പണം നല്കാമെന്നായിരുന്നു വ്യവസ്ഥ. ടെണ്ടര്‍ കഴിഞ്ഞ് ഒമ്പതുമാസവും റോഡുപണി തുടങ്ങി അഞ്ചുമാസമായിട്ടും ഫണ്ട് ലഭിക്കാത്തത് പ്രവൃത്തികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ആദിവാസി ക്ഷേമവകുപ്പിന്റെ അനാസ്ഥയാണ് റോഡുപണി അവതാളത്തിലാകാന്‍ കാരണമെന്നു പറയുന്നു. നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് റോഡുനിര്‍മാണം. ഇതിനു ആദിവാസി ക്ഷേമവകുപ്പാണ് മേല്‍നോട്ടം വഹിക്കേണ്ടത്. ആദിവാസി ക്ഷേമവകുപ്പ് കിറ്റ്‌കോ വഴിയാണ് കരാറുകാരനെ കണെ്ടത്തി പണി നടത്തിക്കുന്നത്. എന്നാല്‍ റോഡുപണി ആരംഭിച്ച വിവരം ഇതുവരെയും ബന്ധപ്പെട്ടവര്‍ നബാര്‍ഡിനെ അറിയിച്ചിട്ടില്ലത്രേ. അറിയിപ്പു കിട്ടിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നബാര്‍ഡില്‍നിന്നും ഫണ്ട് അനുവദിക്കുമെന്നാണ് പറയുന്നത്.

ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കേണ്ട ആദിവാസി ക്ഷേമവകുപ്പ് 600 കോടി രൂപ അനുവദിച്ചിട്ടുണെ്ടങ്കിലും 220 കോടി രൂപയുടെ പദ്ധതികള്‍ മാത്രമാണ് നടപ്പിലാക്കുന്നത്. ശേഷിച്ച ഫണ്ട് ലാപ്‌സാകുന്ന സ്ഥിതിയാണ്. ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട വകുപ്പുകള്‍ യഥാസമയം ഇടപെടാത്തതുമൂലം നിരവധി വികസനപദ്ധതികളാണ് മുടങ്ങി ഇല്ലാതാകുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related posts