കരിപ്പൂരില്‍ 1.17 കോടിയുടെവിദേശ കറന്‍സി വേട്ട; പിടികൂടിയത് ചെക്കിംഗ് കഴിഞ്ഞ് വിമാനത്തില്‍ കയറാന്‍ കാത്തിരിക്കുമ്പോള്‍

noteസ്വന്തം ലേഖകന്‍

കൊണ്ടോട്ടി: കരിപ്പൂരില്‍ ദുബായിലേക്ക് കടത്തുകയായിരുന്ന ഒരു കോടി 17 ലക്ഷത്തിന്റെ വിദേശ കറന്‍സി ഡിആര്‍ഐ സംഘം പിടികൂടി. രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പോകാനെത്തിയ കോഴിക്കോട് സ്വദേശികളായ സജീര്‍, ഷരീഫ് എന്നിവരില്‍ നിന്നാണ് വിദേശ കറന്‍സികള്‍ പിടികൂടിയത്. ചെക്കിംഗ് കഴിഞ്ഞ് വിമാനത്തില്‍ കയറാന്‍ കാത്തിരിക്കുമ്പോഴാണ് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഡിആര്‍ഐ സംഘം കരിപ്പൂരിലെത്തിയത്.

തുടര്‍ന്ന് ഇവരുടെ ബാഗ് കസ്റ്റഡിയിലെടുത്ത് തുറന്ന് പരിശോധിച്ചപ്പോഴാണ് വിദേശ കറന്‍സി കണ്ടെത്തിയത്. യുഎഇ ദിര്‍ഹം, സൗദി റിയാല്‍, ഒമാന്‍ റിയാല്‍, കുവൈത്ത് ദിര്‍ഹമടക്കം ഗള്‍ഫിലെ മിക്ക കറന്‍സികളും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ കാണാന്‍ കഴിയാത്ത വിധം ഒളിപ്പിച്ച നിലയിലായിരുന്നു. കറന്‍സികള്‍ എണ്ണി തിട്ടപ്പെടുത്തിയും യാത്രക്കാരെ ചോദ്യം ചെയ്തും വരികയാണ്.

ഗള്‍ഫിലേക്ക് കറന്‍സിക്കടത്തിന് പിന്നില്‍ വന്‍റാക്കറ്റുണ്ടെന്നാണ് സംശയിക്കുന്നത്. പിടിയിലായവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നുളള പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. കസ്റ്റംസ് നിയമമനുസരിച്ച് ഒരാള്‍ക്ക് പരിധിയില്‍ കൂടുതല്‍ പണം കൊണ്ടുപോകാന്‍ അവകാശമില്ല.കറന്‍സികള്‍ എങ്ങനെ എത്തിയെന്നതും അന്വേഷിക്കുന്നുണ്ട്. നേരത്തെ കരിപ്പൂരില്‍ 72 ലക്ഷത്തിന്റെ ഇന്ത്യന്‍ കറന്‍സി പിടിക്കപ്പെട്ടിട്ടുണ്ട്.സ്വര്‍ണക്കടത്തിനിടെ വിദേശ കറന്‍സി കടത്ത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.

Related posts