കരുണും ശാര്‍ദൂലും ഇന്ത്യന്‍ ടീമില്‍

sp-karanമുംബൈ: കര്‍ണാടകയുടെ മലയാളി താരം കരുണ്‍ നായരും മുംബൈ പേസര്‍ ശാര്‍ദുല്‍ ഠാക്കുറും ഇന്ത്യന്‍ ടീമില്‍ ഇടം നേടി. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന-ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് കരുണിന് സ്ഥാനം ലഭിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്കാണ് ശാര്‍ദുല്‍ ഠാക്കുറിന് അവസരം ലഭിച്ചത്. ഏകദിന ടീമിനെ എം.എസ്. ധോണിയും ടെസ്റ്റ് ടീമിനെ വിരാട് കോഹ്‌ലിയും തന്നെ നയിക്കും. ധോണിക്കൊപ്പം കളിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണെ്ടന്ന് കരുണ്‍ നായര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു രഞ്ജി സീസണിലെ തകര്‍പ്പന്‍ പ്രകടനമാണ് ശാര്‍ദൂലിന് ടെസ്റ്റ് ടീമിലേക്ക് വഴിതെളിച്ചത്. 2014-15 സീസണില്‍ 10 മത്സരങ്ങളില്‍നിന്നും 48 വിക്കറ്റുകളാണ് മുംബൈ ബൗളര്‍ പിഴുതത്. 2015-16 സീസണില്‍ 41 വിക്കറ്റും സ്വന്തമാക്കിയിരുന്നു. 37 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശാര്‍ദൂല്‍ 133 വിക്കറ്റ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 17 അംഗ ടീമില്‍ ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷാമിയും ഉമേഷ് യാദവും ഭുവനേശ്വര്‍ കുമാറും ടീമിലുണ്ട്. 2015 ജനുവരിക്കു ശേഷം ആദ്യമായാണ് മുഹമ്മദ് ഷാമി ഇന്ത്യന്‍ ടീമിലെത്തുന്നത്.

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന ടീമില്‍ ക്യാപ്റ്റന്‍ ധോണി മാത്രമാണ് സീനിയര്‍ താരമായിട്ടുള്ളത്. ധോണിക്കും വിശ്രമം അനുവദിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ തുടങ്ങിയവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചു. കെ.എല്‍. രാഹുല്‍, അമ്പാട്ടി റായുഡു, റിഷി ധവാന്‍, യുവ് രാജ് സിംഗ്, പവന്‍ നെഗി അക്്ഷര്‍ പട്ടേല്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരെ പരിഗണിച്ചുപോലുമില്ല. ഐപിഎലില്‍ ബാംഗളൂരിനു വേണ്ടി കളിക്കുന്ന ചാഹല്‍ 1— കളികളില്‍നിന്ന് 19 വിക്കറ്റുകളാണു സ്വന്തമാക്കിയത്.

യുവതാരങ്ങളില്‍ ശ്രദ്ധേയരായ യുശ്‌വേന്ദ്ര ചഹാല്‍, മന്ദീപ് സിംഗ്, ജയന്ദ് യാദവ്, ബരീന്ദര്‍ സരണ്‍, ഫയിസ് ഫസല്‍ എന്നിവരും ഏകദിന ടീമില്‍ സ്ഥാനം പിടിച്ചു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീലാണു ടീമിനെ പ്രഖ്യാപിച്ചത്.

സിംബാബ്‌വെ പര്യടനത്തില്‍ മുതിര്‍ന്ന താരങ്ങളായ യുവ്‌രാജ് സിംഗിനെയും ഹര്‍ഭജന്‍ സിംഗിനെയും ഒഴിവാക്കിയത് ഇന്ത്യന്‍ ടീമിന്റെ ഭാവി മുന്നില്‍ക്കണ്ടാണെന്ന്് സെലക്്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. കളിക്കളത്തില്‍നിന്നു വിരമിക്കണമെന്ന് ആരോടും പറയാന്‍ കഴിയില്ല. ഇന്ത്യന്‍ ടീമിന്റെ ഭാവിയാണ് ഇപ്പോള്‍ പ്രധാനം. മികച്ച പ്രകടനം നടത്തിയാല്‍ ഏതു കളിക്കാരനും ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരാം- പാട്ടീല്‍ പറഞ്ഞു. ഈ വര്‍ഷം തുടക്കത്തില്‍ നടന്ന ട്വന്റി-20 ടൂര്‍ണമെന്റില്‍ യുവരാജും ഹര്‍ഭജനും ഇടംപിടിച്ചിരുന്നു. യുവ്‌രാജ് ടീമില്‍ ഇടം പിടിച്ചപ്പോള്‍ ഹര്‍ഭജന് ഒരു മത്സരത്തിലും അവസരം ലഭിച്ചില്ല.

ജൂണ്‍ 11നാണ് ഇന്ത്യയുടെ സിംബാബ്‌ബെ പര്യടനം ആരംഭിക്കുന്നത്.

ഏകദിന ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, ഫയിസ് ഫസല്‍, മനീഷ് പാണ്ഡെ, അമ്പാട്ടി റായുഡു, കരുണ്‍ നായര്‍, അക്ഷര്‍ പട്ടേല്‍, റിഷി ധവാന്‍, ജസ്പ്രീത് ബുംറ, ബരീന്ദര്‍ സ്രാന്‍, മന്ദീപ് സിംഗ്, കേദാര്‍ ജാദവ്, ജയദേവ് ഉനദ്ഗഡ്, യുശ്‌വേന്ദ്ര ചഹാല്‍, ജയന്ദ് യാദവ്.

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, കെ.എല്‍.രാഹുല്‍, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ശാര്‍ദുല്‍ ഠാക്കുര്‍, സ്റ്റുവര്‍ട്ട് ബിന്നി.

Related posts