കരുനാഗപ്പള്ളിയില്‍ സി.ദിവാകരന് ഇളവില്ല; ആര്‍.രാമചന്ദ്രന് മുന്‍തൂക്കം

klm-cdivakaranകൊല്ലം: കരുനാഗപ്പള്ളിയില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ സി.ദിവാകരന് ഇളവില്ല. ചടയമംഗലത്ത് രണ്ട് ടേം പൂര്‍ത്തിയാക്കിയ മുല്ലക്കര രത്‌നാകരനും പുനലൂരില്‍ കെ.രാജുവിനും ഇളവ് നല്‍കും.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളുടേതാണ് തീരുമാനം.

കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി നല്‍കിയ നിര്‍ദേശത്തില്‍ സി.ദിവാകരന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ആദ്യം ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കരുനാഗപ്പള്ളിയില്‍ നിന്നുള്ള വിജയമ്മലാലി, ആര്‍. സോമന്‍ പിള്ള എന്നിവരൊഴികെ ബാക്കിയെല്ലാവരും സി.ദിവാകരന് ഇളവ് നല്‍കേണെ്ടന്ന അഭിപ്രായമുയര്‍ത്തി.

ജില്ലയില്‍ നിന്നുള്ള നേതാക്കളെ പരിഗണിക്കണമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. തുടര്‍ന്ന് ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലും കരുനാഗപ്പള്ളിയില്‍ നിന്നുള്ളവര്‍ സി.ദിവാകരന് വേണ്ടി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.കരുനാഗപ്പള്ളിയില്‍ ജില്ലാ സെക്രട്ടറി ആര്‍.രാമചന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയമ്മലാലി, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം സോമന്‍ പിള്ള എന്നിവരുടെ പേരുകള്‍ സംസ്ഥാന കൗണ്‍സിലിന് ശുപാര്‍ശ ചെയ്തു.

ഇരു യോഗങ്ങളിലും വിജയസാധ്യത പരിഗണിച്ച് മുല്ലക്കരയ്ക്കും രാജുവിനും വീണ്ടും അവസരം നല്‍കണമെന്ന അഭിപ്രായത്തിനായിരുന്നു ഭൂരിപക്ഷം. ചടയമംഗലത്ത് മുല്ലക്കര രത്‌നാകരന് പുറമേ ജില്ലാ അസി. സെക്രട്ടറി ആര്‍.രാജേന്ദ്രന്‍, ജില്ലാ എക്‌സിക്യുട്ടീവ് അംഗം മുസ്തഫ എന്നിവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തു. പുനലൂരില്‍ കെ.രാജുവിന് പുറമേ എഐടിയുസി സംസ്ഥാന സെക്രട്ടറി എച്ച്.രാജീവ്, ആര്‍.രാജേന്ദ്രന്‍ എന്നിവരെയും ശുപാര്‍ശ ചെയ്തു.

ചാത്തന്നൂരില്‍ സിറ്റിംഗ് എംഎല്‍എ ജി.എസ്.ജയലാലിന് പുറമേ ദേശീയ കൗണ്‍സില്‍ അംഗം ചിഞ്ചു റാണി, ജില്ലാ അസി. സെക്രട്ടറി ആര്‍.രാജേന്ദ്രന്‍ എന്നിവരുടെ പേരുകളും ശുപാര്‍ശ ചെയ്തിട്ടുണ്ട്.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആരൊക്കെ മത്സരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും ഏതെങ്കിലും എക്‌സിക്യുട്ടീവ് അംഗങ്ങളെ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ തീരുമാനിച്ചാല്‍ ജില്ലാ കമ്മിറ്റി അത് അംഗീകരിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Related posts