കരുനാഗപ്പള്ളിയെ ഭീതിയിലാക്കി വീണ്ടും പാചകവാതക ടാങ്കര്‍

klm-tankerകരുനാഗപ്പള്ളി:പെരുന്നാള്‍ ദിനത്തില്‍ കരുനാഗപ്പള്ളിയെ ഭീതിയിലാക്കി വീണ്ടും പാചകവാതക ടാങ്കര്‍. ഇന്നലെ രാവിലെയാണ് പാരിപ്പള്ളി ഐഓസി പ്ലാന്റിലേക്ക് പാചകവാതകവുമായി വന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ടാങ്കര്‍ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞ് ടയര്‍ വേര്‍പെട്ടത്. ദേശീയപാതയില്‍ വവ്വാക്കാവിന് തെക്ക് പുലിയന്‍കുളങ്ങര ക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം. ഓട്ടത്തിനിടയില്‍ വാഹനത്തിന്റെ ആക്‌സല്‍ ഒടിഞ്ഞ് ടാങ്കര്‍ നില്‍ക്കുകയായിരുന്നു.

പുക വരുന്നത് കണ്ട് പരിഭ്രാന്തരായ നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ ടാങ്കറിന് ചോര്‍ച്ചയില്ലെന്ന് മനസിലായി. തുടര്‍ന്ന് വെള്ളമൊഴിച്ച് പുക ഇല്ലാതാക്കുകയായിരുന്നു. ആക്‌സില്‍ പൊട്ടി റോഡിലുരസിയതിനെ തുടര്‍ന്നും വാഹനത്തിലെ ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നും ഉണ്ടായ പുകയാണ് പരിഭ്രാന്തി പരത്തിയത്. വവ്വാക്കാവില്‍ വീണ്ടും ടാങ്കര്‍ ലോറി മറിഞ്ഞതായി അഭ്യൂഹം പരന്നതും ജനങ്ങളെ ഭീതിയിലാക്കി. സംഭവം അറിഞ്ഞ് സ്ഥലത്ത് നിരവധി പേരാണ് തടിച്ച് കൂടിയത്.

ദേശീയപാതയില്‍ പലതവണ ഇത് മൂലം ഗാതഗതതടസ്സവും ഉണ്ടായി. വൈകുന്നേരത്തോടെ ടാങ്കര്‍ ലോറി വിദഗ്ധരെത്തി നന്നാക്കി കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ചങ്ങന്‍ കുളങ്ങരയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞിരുന്നു. നാട്ടുകാരെ ആശങ്കയിലാക്കിയ ടാങ്കര്‍ ലോറിയില്‍ നിന്നും പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയ ശേഷമാണ് വാഹനം മാറ്റിയത്.

Related posts