കടുത്തുരുത്തി: കര്‍ക്കടക മാസത്തില്‍ കൊഴുപ്പന്‍ ചീരയ്ക്ക് ആവശ്യക്കാരേറൂന്നു. കൊഴുപ്പന്‍ ചീരയ്ക്ക് പൊതുവേ ഡിമാന്റുണ്ടെങ്കിലും കര്‍ക്കടക മാസത്തില്‍ ഔഷധപ്രാധാന്യമുള്ളതെന്ന പ്രത്യേകതയാണ് കൊഴുപ്പന്‍ ചീരയുടെ ആവശ്യക്കാരുടെ വര്‍ദ്ധനവിന് കാരണം. പച്ചമരുന്ന് ഇനത്തില്‍പെട്ട കൊഴുപ്പന്‍ചീര ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, വാതം, പിത്തം, ശരീരത്തിനുണ്ടാകുന്ന ചതവുകള്‍ എന്നിവയ്ക്കു മികച്ച ഔഷധമാണെന്നു പറയുന്നു. തരിശ് പാടങ്ങളിലും ചെളി കൂടുതലായുള്ള പ്രദേശത്തുമാണ് കൊഴുപ്പന്‍ചീര കൂടുതലായും വളരുന്നത്.
തോടുകളുടെ വശങ്ങളിലും ഇവ വളരാറുണ്ട്. ഔഷധഗുണമുള്ളതാണ് ചുവന്ന ചീരയെ അപേക്ഷിച്ചു കൊഴുപ്പന്‍ചീരയ്ക്ക് ആവശ്യക്കാര്‍ ഏറേയുണ്ടാകാന്‍ കാരണമെന്ന് വര്‍ഷങ്ങളായി ചീര വില്‍പന നടത്തുന്ന വടകര സ്വദേശി ഗൗരിയമ്മ പറയുന്നു. ഒരു കെട്ട് ചീരയ്ക്ക് 20 രൂപയാണ് വില. പഴയ തലമുറയില്‍പെട്ടവര്‍ക്ക് കൊഴുപ്പന്‍ ചീരയെ കുറിച്ചു അറിയാം.
വൈക്കം, വടയാര്‍, പൊട്ടന്‍ചിറ, ഇളംകാവ് എന്നീ സ്ഥലങ്ങളിലായി 1994 മുതല്‍ ഗൗരിയമ്മ ചീര വില്‍പന നടത്തുന്നുണ്ട്. ഇപ്പോള്‍ ഇവര്‍ കടുത്തുരുത്തി മാര്‍ക്കറ്റിലാണ് ചീര വില്‍പന നടത്തുന്നത്. പലപ്പോഴും തനിച്ചാണ് ഗൗരിയമ്മ പാടത്തും തോട്ടിറമ്പുകളിലുമുള്ള ചീര ശേഖരിക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ ആളെ വച്ചു ചീര പറിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു.