കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ നാട്ടുകാര്‍ തുടര്‍സമരത്തിനൊരുങ്ങുന്നു

pkd-aanaഅഗളി: ഷോളയൂര്‍ ചാവടിയൂരില്‍ കാട്ടാന കര്‍ഷകനെ ചവിട്ടികൊല്ലുകയും സ്ത്രീയുടെ വീടു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഇന്നലത്തെ സമരത്തില്‍ ഒത്തുതീര്‍പ്പു ണ്ടായെങ്കിലും  ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.  ഷോളയൂര്‍  ചാവടിയൂരില്‍ മരുതാചലകൗണ്ടര്‍ (58) ആണ് കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി വീട്ടിലേക്ക് പോകുംവഴി നടവഴിയില്‍ കാട്ടാന മരുതാചല കൗണ്ടറെ ആക്രമിക്കുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ ഗോഞ്ചിയൂരില്‍ പട്ടികവര്‍ഗ്ഗകാരിയായ ശാന്തിയുടെ വീടും കാട്ടാന തകര്‍ത്തു. വീടിനുള്ളില്‍ നിന്ന് മൂന്നംഗ കുടുംബം അത്ഭുതകരമായി ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച്  രോഷാകുലരായ നാട്ടുകാര്‍ ഷോളയൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. പ്രദേശത്ത് വര്‍ഷങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വീടു തകര്‍ക്കുകയും കൊലപ്പെടുത്തലും കൃഷിനാശവും തുടര്‍ക്കഥയായിട്ടും വനപാലകര്‍ കണ്ടഭാവം നടിക്കുന്നില്ല. കാട്ടാനയാക്രമണത്തില്‍ ചലനമറ്റ് കിടപ്പിലായവരും അട്ടപ്പാടിയിലുണ്ട്.

ഇന്നലെ നടന്ന ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് ഡിഎഫ്ഒ രാജു തോമസ് ,ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. മരിച്ച മരുതാചല കൗണ്ടറുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷംരൂപ അനുവദിക്കുമെന്ന് വീടു തകര്‍ന്ന ശാന്തിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നും ഡിഎഫ്ഒ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.

മണ്ണാര്‍ക്കാട് ഡിവിഷനില്‍നിന്നും ആറ് ടീമുകളെ ഉള്‍പ്പെടുത്തി ജനവാസകേന്ദ്രത്തിലുള്ള മുഴുവന്‍ കാട്ടാനകളെയും കാട്ടിലേക്ക് യുദ്ധകാലാടിസ്ഥാനത്തില്‍തന്നെ തുരത്തുമെന്നും ഊരുകളില്‍ രണ്ടു മൂന്നുകിലോമീറ്റര്‍ ദൂരം പ്രകാശിക്കുന്ന അമ്പത് ടോര്‍ച്ചുകള്‍ വിതരണം ചെയ്യുമെന്നും ആനകളെ ദൂരെനിന്നും വീക്ഷിക്കാവുന്ന തരത്തില്‍ ഊരുപരിസരങ്ങള്‍ വൃത്തിയാക്കുമെന്നും ഉറപ്പുനല്‍കി. ഇന്നലെ മുതല്‍തന്നെ പ്രദേശത്ത് കാട്ടാന സ്ക്വാഡുകള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ വനംവകുപ്പ് നല്‍കിയിരുന്ന വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് പ്രതികരിച്ച നാട്ടുകാര്‍ക്ക് അത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലന്നുംഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരീ രേശന്‍, ജില്ലാ പഞ്ചായത്ത് അംഗം സി. രാധാകൃഷ്ണന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുരേഷ് രാജ്, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്‌നരാമമൂര്‍ത്തി , വൈസ് പ്രസിഡന്റ് ഡി. രവി , ജനപ്രതിനിധികളായ കെ.വി.അനീഷ്, എസ്. സനോജ്, ശെല്‍വി. കാളിയമ്മ, പ്രജ, സുമതി സുബ്രഹ്്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts