കല്ലുവാതുക്കലില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ജനംപൊറുതിമുട്ടി

tvm-dogപാരിപ്പളളി:  കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി ജനം വലയുന്നു .നായ്ക്കളെ ഭയന്ന് ജീവിക്കേണ്ടുന്ന സ്ഥതിയിലാണ് കല്ലുവാതുക്കല്‍ പഞ്ചായത്തിലെ പൊതുജനം. പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും തെരുവുനായ്ശല്യം രൂക്ഷമാണ്. നടയ്ക്കല്‍, മേവനക്കോണം, പാമ്പുറം, പുതിയപാലം, പുലികുഴി ,ഇളം കുളം, പാരിപ്പളളി തുടങ്ങിയ വാര്‍ഡുകളില്‍ തെരുവുനായ്ക്കളെ ഭയന്ന് രാത്രിയില്‍ വീടിനുപുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുളളത്.

രാത്രിയില്‍ കൂട്ടമായി എത്തുന്ന നായ്ക്കള്‍ വീടുകളില്‍ കയറി വളര്‍ത്തു മൃഗങ്ങളെയും മറ്റും ആക്രമിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം നടയ്ക്കല്‍ ഭാഗങ്ങളില്‍ വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന ആടുകളെയും പശുവിനെയും നായ്ക്കള്‍ ആക്രമിച്ചു. മുട്ടകോഴികളെ കൂട് തകര്‍ത്ത് കടിച്ച് കൊല്ലുന്നത് പതിവാണ്. നായ്ക്കളുടെ ആക്രമണത്തിന് എതിരെ നിരവധി പരാതികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വന്ധീകരണത്തിനായി വിവിധ പ്രദേശങ്ങളില്‍ നിന്നും  കല്ലുവാതുക്കല്‍ മൃഗാആശുപത്രിയില്‍ എത്തിക്കുന്ന നായ്ക്കളെ ശസ്ത്രക്രിയക്ക് ശേഷം ഇവിടെ തന്നെ ഉപേക്ഷിക്കുന്നതാണ് പ്രദേശത്ത് നായ്ക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണമെന്നും ആക്ഷേപമുയരുന്നുണ്ട്. കല്ലുവാതുക്കല്‍. പാരിപ്പളളി മാര്‍ക്കറ്റ് പരിസരത്തും തെരുവ്‌നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ദേശീയപാതയിലൂടെയുളള  നായ്ക്കളുടെ സഞ്ചാരംബൈക്ക് യാത്രക്കാര്‍ക്കും ഭീഷണിയായിട്ടുണ്ട്.

ദേശീയപാതയുടെ വശങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുകയും ഇത് ഭക്ഷിക്കാന്‍ നായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നതുമാണ് അപകടങ്ങള്‍ ഉണ്ടാക്കുന്നത്. സ്കൂള്‍ പരിസരങ്ങളിലും നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ യാതൊരു നടപടയിയും സ്വീകരിച്ചിട്ടില്ല.

Related posts