
കോട്ടയം: പത്ത് കിലോ കഞ്ചാവുമായി കോട്ടയത്ത് പിടികൂടിയ രണ്ടംഗ സംഘം സംസ്ഥാനത്തെ കഞ്ചാവിന്റെ മൊത്ത വിതരണക്കാരണെന്ന് പോലീസ്.
വയനാട് മാനന്തവാടി ആലയ്ക്കൽ റഫീഖ് (37), മേപ്പാടി ഭാഗം പുതുപ്പറന്പിൽ റഫീദ് (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പൊതുവിപണിയിൽ ഏതാണ്ട് എട്ടു ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് സംഘം കോട്ടയത്തെ ചെറുകിടക്കാർക്ക് കൈമാറുന്നതായി കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു.
ഇവരെ ചോദ്യം ചെയ്തുവരികയാണ് ഇവരുടെ ഫോണിൽ നിന്നും വിവിധ ജില്ലകളിൽ പതിവായി കഞ്ചാവ് കൈമാറിയിരുന്നവരുടെ വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രതികൾ ആന്ധ്രയിലേയ്ക്കു തിരിച്ചതായി കണ്ടെത്തിയ പോലീസ് അവരെ പിൻതുടരുകയായിരുന്നു. പ്രതികൾ ആന്ധ്രയിൽ നിന്നും ലോക്കൽ കന്പാർട്ട്മെന്റിലാണ് കഞ്ചാവ് കടത്തിയിരുന്നത്.
പോലീസുകാരും യാത്രക്കാരെന്ന വ്യാജേനെ ഇവർക്കൊപ്പം ട്രെയിനിൽ കയറി. കഞ്ചാവ് ഒളിപ്പിച്ച ബാഗുകൾ ട്രെയിനിലെ വിവിധ കംന്പാർട്ട്മെന്റിലെ ലഗേജ് കാരിയറിൽ മാറ്റിയിട്ട ശേഷമായിരുന്നു പ്രതികളുടെ യാത്ര.
ബാഗുമായി തങ്ങൾക്കു ബന്ധമില്ലാത്ത രീതിയിൽ മാറിയിരുന്ന ഇവരെ പോലീസ് രഹസ്യമായി നിരീക്ഷിച്ചു. ബാഗ് പിടിച്ചെടുത്താൽ ഉടമസ്ഥരെയും ഉടമസ്ഥരെ പിടികൂടിയാൽ ബാഗും കണ്ടെത്താനാവാത്ത രീതിയിലായിരുന്നു പ്രതികളുടെ യാത്ര.
ഇന്നലെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതികൾ മണർകാട് നാലുമണിക്കാറ്റിലേക്കാണ് പോയത്. അവിടെ ഇടപാടുകാരനു കഞ്ചാവ് വിതരണം ചെയ്യാനായി കാത്തിരിക്കുന്നതിടയിലാണ് പോലീസ് ഇവരെ പിടികൂടുന്നത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ള, മണർകാട് എസ്എച്ച്ഒ രതീഷ് കുമാർ, എസ്ഐ രാജൻ, ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ.ആർ. അജയകുമാർ, തോംസണ് കെ.മാത്യു, ശ്രീജിത്ത് ബി.നായർ, എസ്. അരുണ്, നർക്കോട്ടിക്ക് സെല്ലിലെ സിവിൽ പൊലീസ് ഓഫീസർ ചന്ദ്രഭാനു എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.