കാലടി ഗുണ്ടാ ആക്രമണം; കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു

ekm-gundaകാലടി: കാലടിയില്‍ ഗുണ്ടാ ആക്രമണത്തില്‍ യുവാവ് നടുറോഡില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു. ഇരുപത് പേരെ ഇതിനോടകം തന്നെ ചോദ്യം ചെയ്തു. രണ്ടു പേര്‍ പോലീസ് കസ്റ്റഡിയിലുമുണ്ട്. അതേ സമയം കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെക്കൂടി ഇന്നലെ കാലടി പോലീസ് അറസ്റ്റു ചെയ്തു. ഒക്കല്‍ കോളരിയ്ക്കല്‍ ഡിബിള്‍(29), ഇപ്പോള്‍ അന്നമനടയില്‍ വാടക്കു താമസിക്കുന്ന ചേലാമറ്റം നാല്‍പാടന്‍ ജയ്‌സണ്‍ (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

മുഖ്യ പ്രതികള്‍ക്കു ആക്രമണം നടത്തുന്നതിനു ആയുധങ്ങള്‍ നിര്‍മ്മിച്ചു എത്തിച്ചു കൊടുത്തവരാണ് പ്രതികള്‍. കൂടാതെ മുഖ്യ പ്രതികള്‍ ഡിബിളിന്റെ വീട്ടില്‍ സ്ഥിരമായി വരാറുണ്ടെന്നും കൊലപാതക ആസുത്രണത്തില്‍ പങ്കാളികളാണെന്നും ഡിബിളിന്റെ കൈവശമുണ്ടായിരുന്ന ആയുധവും കൃത്യത്തിനു പ്രതികള്‍ക്കു നല്‍കിയിരുന്നതായും സിഐ സജി മാര്‍ക്കോസ് പറഞ്ഞു.

ഇതോടെ കാലടി ഗുണ്ടാ ആക്രമണ കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം സംഭവുമായി ബന്ധപ്പെട്ടു അറസ്റ്റു ചെയ്ത കൂവപ്പടി സ്വദേശി വിഷ്ണുഭവന്‍ അജി വി.നായര്‍ (22), മൂക്കന്നൂര്‍ ആഴകം കളരിയ്ക്കല്‍ സുജിത്ത്(23), ഒക്കല്‍ കരിക്കാട്ടില്‍ ശ്രീജിത്ത് (24), മഞ്ഞപ്ര സെബിപുരം കല്ലറയ്ക്കല്‍ ശരത് (20) എന്നിവരെ റിമാന്‍ഡ് ചെയതിരുന്നു. പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ ഒരാളെ ജുവനല്‍ ഹോമിലേക്കു മാറ്റി.

ആലുവ റൂറല്‍ എസ്പി പി.എന്‍.ഉണ്ണിരാജയുടെ നിര്‍ദേശാനുസരണം പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.എസ്. സുദര്‍ശനന്‍, കാലടി സിഐ സജി മാര്‍ക്കോസ്, എസ്‌ഐ നോബിള്‍ മാനുവല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സനലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളായ മലയാറ്റൂര്‍ കാര എന്ന രതീഷ്, ആച്ചി എന്ന എല്‍ദോ, ഗ്രിന്റേഷ്, ടോണി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും പോലീസിനുണ്ട്.

ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനു പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഗുണ്ടാ സ്ക്വാഡും സജീവമായി അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴിനാണു കാലടി സംസ്കൃത സര്‍വകലാശാല ഹോസ്റ്റലിനു സമീപം പുത്തന്‍കാവ് അമ്പലത്തിന്റെ മുന്‍വശത്തു കൂടിയുളള റോഡില്‍, കൈപ്പട്ടൂര്‍ ഇഞ്ചക്ക കവല സ്വദേശി ദേവസിയുടെ മകന്‍ സനലിനെ ഗുണ്ടകള്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.

Related posts