കാലവര്‍ഷം: പനി ബാധിതരുടെ എണ്ണം കൂടുന്നു

ALP-PANIതിരുവല്ല: കാലവര്‍ഷം ശക്തിപ്പെട്ടില്ലെങ്കിലും മഴക്കാലരോഗങ്ങള്‍ പടരുന്നു. പനി ബാധിതരുടെ എണ്ണത്തിലാണ് വര്‍ധന. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി ഏറുകയാണ്. ഇന്നലെ താലൂക്ക് ആശുപത്രിയിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുമായി ഇരുനൂറോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മറ്റ് സ്വകാര്യ ആശുപത്രികളിലെ എണ്ണംകൂടി നോക്കിയാല്‍ ഏതാണ്ട് അഞ്ഞൂറിലധികമാകും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ താലൂക്ക് ആശുപത്രിയില്‍ മാത്രം 1000 ല്‍പരം ആളുകള്‍ വിവിധ ഇടങ്ങളില്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ് കണക്കുകള്‍.രോഗം നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

ഇതേസമയം തിരുവല്ലയിലെ  സ്വകാര്യ ആശുപത്രിയില്‍  ഡെങ്കിപ്പനിയാണെന്ന് സ്ഥിതീകരിച്ച രോഗിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കിഴക്കുംമുറി ആറ്റുമുട്ടം വീട്ടില്‍ ത്രിവിക്രമനെ (52) ന്ന ആളിനെയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കവിയൂര്‍ കുറ്റൂര്‍,നിരണം,ചാത്തങ്കേരി എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പനിബാധിതര്‍ എത്തുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യാത്ത ചെറിയ ക്ലീനിക്കുകളിലെ രോഗികളുടെ എണ്ണംകൂടി നോക്കിയാല്‍ പ്രതിദിനം രോഗബാധിതരുടെ എണ്ണം ഏതാണ്ട് അഞ്ഞൂറിലേറും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ വീടുകളില്‍ സന്ദര്‍ശനം നടത്തി ആരോഗ്യ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

കൂത്താടികള്‍ പെരുകുന്നത് തടയുന്നതിനായി ഫോഗിംഗ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് പ്രദേശത്ത് നടപ്പിലാക്കിവരുന്നു. മേഖലയില്‍ കൊതുകു ശല്യം വര്‍ധിച്ചതായി ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതിനായി ക്ലോറിനേഷനും അനുബന്ധ ബോധവത്കരണവും മുറയ്ക്ക് നടക്കുന്നുവെങ്കിലും മാലിന്യ കൂമ്പാരവും വെള്ളകെട്ടും പ്രശ്‌നം രൂക്ഷമാക്കുകയാണ്.

വിവിധയിടങ്ങളില്‍ കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ മഴക്കാലും തുടങ്ങും മുമ്പ് സംസ്കരിക്കാന്‍ സാധിച്ചിട്ടില്ല. ജലജന്യ രോഗങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ട വിധത്തില്‍ ജാഗ്രത എടുത്തിട്ടില്ലന്ന ആക്ഷേപവും ശക്തമാണ്. പ്രദേശത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനവും വേണ്ട വിധം നടക്കുന്നില്ല.

Related posts