ന്യൂഡല്‍ഹി: കാവേരിയില്‍നിന്നു തമിഴ്‌നാടിനു ജലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാടും കര്‍ണാടകയും നല്കിയ വിവരങ്ങള്‍ കാവേരി സൂപ്പര്‍വൈസറി കമ്മിറ്റി ഇന്നു പരിശോധിക്കും. കര്‍ണാടകം വിട്ടുനല്‌കേണ്ട ജലത്തിന്റെ അളവിനെക്കുറിച്ചു തീരുമാനമെടുക്കാനാണു കമ്മിറ്റി ചേരുന്നത്.കാവേരി ജലത്തിന്റെ ഉപഭോഗം, കാവേരിയുടെ തടങ്ങളില്‍ 29 വര്‍ഷത്തിനുള്ളില്‍ ലഭിച്ച മഴയുടെ തോതിലുള്ള വ്യതിയാനം, വിട്ടുനല്‌കേണ്ട ജലത്തിന്റെ തോത് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇരുസംസ്ഥാനങ്ങളും കമ്മിറ്റിക്കു സമര്‍പ്പിച്ചിട്ടുള്ളത്.
അതേസമയം, ഇരുസംസ്ഥാനങ്ങളും കമ്മിറ്റിക്കു മുമ്പില്‍ സമര്‍പ്പിച്ച വിവരങ്ങളില്‍ അപാകതകളുണെ്ടങ്കില്‍ തീരുമാനം വൈകും. കേന്ദ്ര ജലവിഭവ മന്ത്രാലയവും കേന്ദ്ര ജല കമ്മീഷനുമാണു രേഖകള്‍ പരിശോധിക്കുന്നത്.സെപ്റ്റംബര്‍ 20നു ചേര്‍ന്ന യോഗത്തില്‍ ഇരുസംസ്ഥാനങ്ങളും ഹാജരാക്കിയ രേഖകള്‍ മതിയാവില്ലെന്നതിനാലാണ് 15-ാം തീയതിക്കു മുന്‍പ് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കാവേരി സൂപ്പര്‍വൈസറി കമ്മിറ്റി നിര്‍ദേശിച്ചത്.
കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും കാവേരി ജലതര്‍ക്കം പ്രകോപനത്തിലേക്കു വഴിമാറിയപ്പോള്‍ അടുത്ത പത്തുദിവസ ത്തേക്ക് 15,000 ക്യൂസക്‌സ് ജലം തമിഴ്‌നാടിനു വിട്ടു നല്കണമെന്നു സെപ്റ്റംബര്‍ അഞ്ചിനു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവു വന്നു. പത്തുദിവസത്തിനുള്ളില്‍ കര്‍ണാടകം വെള്ളം വിട്ടുനല്കിയില്ലെങ്കില്‍ തമിഴ്‌നാടിനു കേന്ദ്ര ജലവിഭവ സെക്രട്ടറി ശശി ശേഖറിന്റെ നേതൃത്വത്തിലുള്ള കാവേരി സൂപ്പര്‍വൈസറി കമ്മിറ്റിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ഇടക്കാല ഉത്തരവു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 11നു കര്‍ണാടക റിവിഷന്‍ ഹര്‍ജി നല്കി.എന്നാല്‍, വിധി കര്‍ണാടകത്തിനു തിരിച്ചടിയായി. 20 വരെ ദിവസേന 12,000 ക്യുസെക്‌സ് ജലം തമിഴ്‌നാടിനു വിട്ടുനല്കണമെന്നാണു സുപ്രീംകോടതി വിധിച്ചത്.