കിണറ്റില്‍ കണ്ട അജ്ഞാത മൃതദേഹം പുറത്തെടുത്തു

TCR-DEDBODYമണലി: ദേശീയപാതയ്ക്കു സമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഇന്നുരാവിലെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പോലീസ് പുറത്തെടുത്തു ഇന്‍ക്വസ്റ്റ് നടത്തി. ഇരുപത്തഞ്ചിനും നാല്‍പത്തഞ്ചിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്നും, മൃതദേഹത്തിന് അഞ്ചുദിവസത്തോളം പഴക്കമുണ്ടാകുമെന്ന് സംശയിക്കുന്നതായും കരുതുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പുഴുവരിച്ച നിലയിലായതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹത്തില്‍ മുറിവുകള്‍ കാണപ്പെട്ടതിനാല്‍ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷങ്ങള്‍ക്കും പോസ്റ്റുമാര്‍ട്ടത്തിനുമായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇന്നലെ വൈകീട്ടോടെ മണലിയില്‍ ദേശീയപാതയ്ക്കു സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിനു സമീപമുള്ള കിണറ്റില്‍ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടത്. പൂട്ടിക്കിടന്ന കെട്ടിടത്തോടുചേര്‍ന്നുള്ള വെള്ളമുള്ള കിണറാണിത്. കടുത്ത ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് പറമ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

സമീപത്തെ കെട്ടിടത്തിന്റെ താഴെ രക്തം കട്ടപിടിച്ച നിലയിലും ചുമരുകളില്‍ കൈപ്പാടുകളും മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണവും പോലീസ് കണ്ടെത്തിയിരുന്നു. സമീപത്തുനിന്ന് കുരുക്കിട്ട നിലയില്‍ പ്ലാസ്റ്റിക് കയറും കണ്ടെടുത്തു. മരിച്ചയാളുടെതെന്നു സംശയിക്കുന്ന വസ്ത്രങ്ങളും കെട്ടിടത്തിനു സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇന്ന് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
റൂറല്‍ എസ്പി ആര്‍. നിശാന്തിനി ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ചാലക്കുടി ഡിവൈഎസ്പി എസ്. സജു, പുതുക്കാട് സിഐ കെ.എന്‍. ഷാജുമോന്‍, എസ്‌ഐ വി. സജീഷ്കുമാര്‍, വിരലടയാള വിദഗ്ധര്‍, സയന്റിഫിക് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്.

Related posts