കിന്‍ഫ്രയിലെ നിയമനം : സിപിഎം നേതാവിന്റെ മകന്‍ നല്‍കിയത് വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ്: കെ.സുരേന്ദ്രന്‍

TCR-SURAYNDRANതൃശൂര്‍: സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ഉണ്ണികൃഷ്ണനെ കിന്‍ഫ്രയുടെ ജനറല്‍ മാനേജരായി നിയമനം നേടിയത് വ്യാജ പ്രവര്‍ത്തി പരിചയ രേഖ ഹാജരാക്കിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് വ്യവസായ വകുപ്പു മന്ത്രി ഇ.പി.ജയരാജന് പാര്‍ട്ടിയില്‍ തന്നെയുള്ളവര്‍ പരാതി നല്‍കിയെങ്കിലും മന്ത്രി പരാതി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

തെളിവുകള്‍ സഹിതമാണ് സുരേന്ദ്രന്‍ പത്രസമ്മേളനത്തിനെത്തിയത്. ഇത്തരത്തില്‍ നൂറുകണക്കിന് നിയമ വിരുദ്ധ നിയമനങ്ങളാണ് മന്ത്രി നടത്തിയിരിക്കുന്നത്. യോഗ്യരായ രണ്ടു പേരെ മറികടന്നാണ് ഉണ്ണികൃഷ്ണന് മന്ത്രി നിയമനം നല്‍കിയത്. സിപിഎം അനുഭാവികളായ ജീവനക്കാര്‍ തന്നെ ഇതു ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രി അതൊക്കെ തള്ളിക്കളഞ്ഞാണ് ജനറല്‍ മാനേജരായി നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ബന്ധു നിയമനങ്ങളെ സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയെടുക്കാത്ത വിജിലന്‍സ് ഡയറക്ടര്‍ ഒട്ടകപക്ഷി നയം സ്വീകരിച്ചിരിക്കയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തും ഈ സര്‍ക്കാരിന്റെ ആരംഭ കാലത്തും കാണിച്ച ആവേശം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഇപ്പോഴില്ല. സ്വമേധയാ ഇത്തരം കേസുകള്‍ പരിശോധിക്കേണ്ട വിജിലന്‍സ് ഡയറക്ടറുടെ നടപടി വൈകുന്നതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

പലരും പണം കൊടുത്താണ് നിയമനം നേടിയിരിക്കുന്നത്. യുഡിഎഫിന്റെ കാലത്തും ഇതു പോലെ വഴിവിട്ട നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. ലീഗും സിപിഎമ്മും തമ്മില്‍ നടത്തിയ പങ്കു കച്ചവടം എല്ലാവരും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ജയരാജന്റെ രാജി ആവശ്യപ്പെടാന്‍ ലീഗിനും കുഞ്ഞാലിക്കുട്ടിക്കും അവകാശമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related posts